എന്തുകൊള്ളരുതായ്മകള്‍ പറഞ്ഞാലും പ്രവര്‍ത്തിച്ചാലും അതിനെല്ലാം ആദര്‍ശത്തിന്റെ പരിവേഷം ചാര്‍ത്തിക്കിട്ടാന്‍ യോഗമുള്ള ചിലരുണ്ട്. അക്കൂട്ടത്തില്‍പ്പെട്ടയാളാണ് ചേര്ത്തലക്കാരന് അറയ്ക്കപ്പറമ്പില്‍ കുര്യന് ആന്റണി. അദ്ദേഹത്തിന്റെ ആദര്‍ശ പരിവേഷം ആരെയും ഭയപ്പെടുത്തുംവിധം ഭീകരമാണ്. ആ ഖദറിനെ തൊട്ടുകളിക്കാന്‍ കേരളത്തിലെ ഇടതു വിപ്ലവകാരികള്‍ക്കു പോലും അത്ര ധൈര്യം പോരാ. അതുകൊണ്ട് വളഞ്ഞ് മൂക്കില്‍ പിടിക്കുന്ന തന്ത്രമാണ് വിമര്‍ശിക്കേണ്ടിവരുമ്പോള്‍ എല്ലാവരും പ്രയോഗിക്കുന്നത്.
അടിയന്തരാവസ്ഥയില്‍ ഇന്ദിരയുടെ പുത്രന് സഞ്ജയിനെ വിമര്‍ശിച്ചു എന്ന് പുതിയ ചോര്‍ത്തല്‍ രേഖകള്‍ കൂടി വന്നതോടെ ആന്റണിയുടെ പുണ്യാവാളന്‍ പരിവേഷം ഇരട്ടിച്ചിട്ടുണ്ട് താനും. അത്രവലിയ പ്രസംഗപാടവമൊന്നുമില്ല രാജ്യത്തിന്റെ പ്രതിരോധ മന്ത്രിക്ക്. ആകെ മൊത്തം ഒരു ‘അയ്യോ പാവം’. അതിനിടയില്‍ പഞ്ചസാര കുംഭകോണം മുതല്‍ ഹെലികോപ്ടര്‍ ഇടപാടുവരെ എന്ത് തീവെട്ടിക്കൊള്ള നടന്നാലും ആന്റണിക്കൊരു ചുക്കുമുണ്ടാകില്ല. സ്വന്തം വകുപ്പില്‍ എന്തു നടന്നാലും ഞാനൊന്നുമറിഞ്ഞില്ലേ എന്നതാണ് സ്ഥായീഭാവം. എന്നിട്ടും ആള് പാഷാണത്തില്‍ കൃമി ആണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസുകാര്‍ പറയുന്നത്. അങ്ങനെയൊന്നും വാചകമടിക്കില്ലെങ്കിലും വാതുറന്നാല്‍ അത് തനിക്കിട്ടുള്ള കുത്താവുമെന്ന് ഇപ്പോള്‍ കേരളാമുഖ്യമന്ത്രിക്കറിയാം. ആദര്ശധീരന് എ.കെ. ആന്റണി എടുത്തണിയാന്‍ ശ്രമിക്കുന്ന പുതിയ കുപ്പായം ഉന്നതമായ സംഘടനാ മൂല്യങ്ങളുടേതാണ്. ആ അഭിനയത്തിന്റെ ആദ്യവെടിയാണ് ആലപ്പുഴയില്‍ മുഴങ്ങിയത്.
കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് ലക്ഷ്മണരേഖ വരയ്ക്കണമെന്ന ലോകോത്തര തമാശയാണ് ആന്റണി ഒടുവില്‍ പൊട്ടിച്ചത്. ആന്റണിയും കരുണാകരനും കൂടി ഐഎ രാഷ്ട്രീയം തിമിര്‍ത്താടിയ മുണ്ടുരിയല്‍ കാലത്തിനുശേഷം ആ സൗഭാഗ്യമാസ്വദിക്കാന് (ചാനലുകള്‍ ഏറെ വര്‍ധിച്ച സാഹചര്യത്തില്‍) ഉള്ള അവസരം ഇപ്പോള്‍ വേണ്ടത്ര ഇല്ലാത്തതിന്റെ ഖിന്നതയാകണം ആന്റണിയെക്കൊണ്ട് അത് പറയിച്ചത്. മേറ്റ്ന്തു കുറ്റം പറഞ്ഞാലും ആന്റണിയുടെ നേതൃത്വത്തില്‍ നടന്നത്രെയും വിഴുപ്പലക്ക് ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ലെന്നത് വാസ്തവമാണ്. വിപ്രലംഭ ശൃംഗാരിയായ ഒരു വിടന്റെ മുഖഭാവങ്ങളുമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന വയലാര്‍ രവിജിയുടെ അശ്ലീല ചേഷ്ടകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ താരതമ്യേന ഭേദമാണ് അവസ്ഥ. അപ്പോള്‍പിന്നെ ആന്റണിയുടെ കുബുദ്ധി എന്തെന്നത് ആലോചനാവിഷയമാകേണ്ടതാണ്.
ആന്റണി ഇത് ഇപ്പോള്‍ തുടങ്ങിയതല്ല. താനല്ലാതെ ആര് നേതാവായാലും ആദര്‍ശധീരന്റെ ഈ ആര്‍ത്തി പ്രകടമാകും. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയാണ് ലക്ഷ്യം. ബ്രഹ്മോസ് മുതല്‍ പെരുന്ന വരെയുള്ള പ്രതിരോധമന്ത്രിയുടെ നാവേറ് കേട്ടാല്‍ അത് മനസ്സിലാകും. കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുതെന്ന പഴയ പ്രമാണം സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ കെ. കരുണാകരന് പലതവണ പറഞ്ഞ് കേരളം കേട്ടതാണ്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും അത് ബോധ്യപ്പെടുന്നുണ്ടെന്ന് വേണം കരുതാന്‍.
അഴിമതിയും ആന്റണിയും തമ്മില്‍ വലിയ വിരോധത്തിലാണ് എന്നാണ് പൊതുവേയുള്ള പ്രചരണം. രണ്ടുതവണ കേന്ദ്രത്തില്‍ മന്ത്രിയായപ്പോഴും ആന്റണിയെച്ചുറ്റിപ്പറ്റി രണ്ട് കുംഭകോണങ്ങള്‍ പുറത്തുവന്നു. പഞ്ചസാരയായാലും ഹെലികോപ്ടറായാലും ആന്റണി കൈകഴുകി കുരിശ് മറ്റാരുടെയെങ്കിലും ചുമലില്‍ വയ്ക്കും. എന്നിട്ടും നയാപൈസയില്ല കയ്യില്‍ എന്ന മുഖഭാവത്തോടെ കേരളത്തിലേക്ക് വണ്ടികയറും. സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ക്ക് തന്നെ പാരവച്ച് മടങ്ങും. അങ്ങനെയൊക്കെയാണ് തികച്ചും പൈശാചികമായി അദ്ദേഹം തന്റെ ഗ്രൂപ്പ് വിരോധം പ്രകടിപ്പിക്കുന്നത്.
കോണ്‍ഗ്രസിന്റെ അറ്റത്ത് ബ്രായ്ക്കറ്റില്‍ സ്വന്തം പേര് കൂട്ടിച്ചേര്‍ത്ത് ഗ്രൂപ്പുണ്ടാക്കിയ ആളാണ് വിദ്വാന്. ഏതാണ്ടെല്ലാ ജില്ലകളിലും എ ഗ്രൂപ്പ് കോണ്‍ഗ്രസുകാര്‍ സജീവമായി. നിരത്തിലിറങ്ങി പരസ്പരം ഖദര്‍ വലിച്ചുകീറി. കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്റെ മുണ്ടുരിഞ്ഞു. ശരത്ചന്ദ്രവര്‍മയും മുരളീധരനും എം.എം. ഹസനും പി.സി. ചാക്കോയുമൊക്കെ തല്ലാനും തല്ലുകൊള്ളാനും ഇറങ്ങി. ആളില്ലാത്തിടത്ത് ക്വട്ടേഷന്‍ ഗുണ്ടകള്‍ ഇറങ്ങി. ആന്റണി കോണ്‍ഗ്രസും കരുണാകരന് കോണ്‍ഗ്രസും പോരാഞ്ഞ് മൂന്നും നാലും ഗ്രൂപ്പുകള്‍ വേറെയുണ്ടായി. തിരുത്തല്‍വാദികള്‍ എന്ന പേരില്‍ മറ്റൊന്നുകൂടി പിറന്നു. കോണ്‍ഗ്രസിന്റെ ജന്മഗുണം കൊണ്ട് ഒന്നും ചാപിള്ളയായില്ല. എല്ലാവരും തമ്മിലടിച്ചു. അത് ഒരുകാലം. ആ കാലത്തിന്റെ എല്ലാ ആനുകൂല്യങ്ങളും നാവ്നീട്ടി നുണഞ്ഞ വിദ്വാനാണ് ഇപ്പോള്‍ വിമാനം കയറിവന്ന് കോണ്‍ഗ്രസുകാരോട് ലക്ഷ്മണരേഖ വരയ്ക്കണമെന്ന് പറയുന്നത്. ‘അമ്പോ എന്തൊര് ഗ്രൂപ്പ് വിരോധി’ എന്ന് കെ. കരുണാകരന് പരലോകത്തിരുന്ന് അമ്പരക്കുന്നുണ്ടാകണം.
സഞ്ജയിനെ വിമര്‍ശിച്ച ആന്റണി ഇന്ദിരയുടെ ഗുഡ്ബുക്കില്‍ പെട്ടില്ലെങ്കിലും മരുമകള്‍ സോണിയയുടെ മാനസപുത്രനായി. അതിന് മാമോദീസ ഗുണം എന്ന് പറയും. അല്ലാതെ ആന്റണിയുടെ വിശേഷ ഗുണങ്ങള്‍ (?) ഒന്നും മാനദണ്ഡമല്ല. ആന്റണിക്ക് പ്രതിരോധം ഭരിക്കാം. അതുംകടന്ന് സ്വയം സ്പോണ്സര് ചെയ്തുണ്ടാക്കുന്ന സര്‍വേകളില്‍ പ്രധാനമന്ത്രിപദത്തിലേക്ക് ശതമാന സാധ്യതകള്‍ കൂട്ടിക്കിഴിക്കാം. ക്യാമറകള്‍ ചുറ്റും നിറഞ്ഞാല്‍ ആന്റണി എന്തും കാട്ടും. എന്തും പറയും. അമ്മയുടെ കുഴിമാടത്തില്‍ വീണുകിടന്ന് നിലവിളിക്കും. പാസിംഗ്ഔട്ട് പരേഡ് കണ്ടുനിന്നാല്‍ കുഴഞ്ഞുവീഴും. തട്ടുകടയില്‍ പോയി പുട്ടും കടലയും കഴിക്കും. രാഹുല്‍ജി ചട്ടിയില്‍ മണ്ണുചുമക്കുന്ന വിദ്യ പഠിച്ചത് ഈ ചേര്‍ത്തലക്കാരനില്‍ നിന്നാണെന്ന് കേള്‍ക്കുന്നുണ്ട്. അങ്ങനെയൊക്കെയാണ് എ.കെ. ആന്റണി പുണ്യവാളനാകുന്നത്.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: