ബംഗളൂരു: അവസാനം സോണിയ ദല്‍ഹിക്കു മടങ്ങിപ്പോയി.പക്ഷെ ഇന്നെങ്കിലും കര്‍ണാടകത്തിലെ അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കാമെന്ന സംസ്ഥാന നേതാക്കളുടെ മോഹം മാത്രം ലക്ഷ്യം കണ്ടില്ല.മണിക്കൂറുകളോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം പതിവുപോലെ സംസ്ഥാനത്തിന്റെ ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി പറഞ്ഞത് 47 മണ്ഡലങ്ങളിലെക്കുമുള്ള എല്ലാ സ്ഥാനാര്‍ഥികളെയും തീരുമാനിച്ചെന്നും പ്രഖ്യാപനം നടത്താന്‍ ‘മാഡ’ത്തെചുമതലപ്പെടുത്തിയെന്നുമാണ്.എന്നാല്‍ കോണ്‍ഗ്രസില്‍ പിന്നെയും എന്തൊക്കെയോ ചീഞ്ഞു നാറുന്നു എന്നാണു പുറത്തു വരുന്ന സൂചനകള്‍.
കേന്ദ്രമന്ത്രിമാരായ മല്ലികാര്‍ജുന ഖാര്‍ഗെ,എച്ച്.മുനിയപ്പ, മുന്‍ മുഖ്യന് ധരംസിംഗ് എന്നിവരുടെ മക്കള്‍ക്കും മറ്റും സീറ്റ് ഉറപ്പിക്കാനുള്ള ശ്രമവും ബെല്ലാരിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള അനിശ്ചിതത്വവും മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ വരാനുള്ള റിബലുകളെക്കുറിച്ചുള്ള ആശങ്കയും ആണത്രേ നേതൃത്വത്തെ കുഴക്കുന്നത്.
അതിനിടെ ഉത്തരകര്‍ണാടകത്തിലെ പ്രമുഖ സിനിമാ നിര്‍മാതാവ് അപ്പുഗോളി അടക്കമുള്ള ചില നേതാക്കള്‍ പാര്‍ട്ടി വിട്ടുകഴിഞ്ഞു. മാണ്ട്യയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന പ്രമുഖനടന് ‘റിബല്സ്റ്റാര്’അംബരീഷിനെതിരെ ജില്ലാധ്യക്ഷന്‍ ആത്മാനന്ദയടക്കമുള്ള പ്രമുഖ നേതാക്കള്‍ ചില മതേതര ദള്‍ വിമതര്‍ക്കൊപ്പം രഹസ്യയോഗംചേര്‍ന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചതായി അറിയുന്നു. പുറത്തിറക്കിയതും ഇറക്കാനുള്ളതുമായ പട്ടികയില്‍ വന്‍തോതില്‍ അഴിച്ചുപണി ഉണ്ടായേക്കാമെന്ന ഊഹാപോഹവും ശക്തമാണ്.
ബിജെപി പട്ടിക രണ്ടുനാള്‍ക്കകം പ്രഖ്യാപിക്കുമെന്നാണ് ഹുബ്ലിയില്‍ മുഖ്യമന്ത്രി ഷെട്ടര്‍ പറഞ്ഞത്.അന്തിമലിസ്റ്റ് ഇനിയും ആയിട്ടില്ല. ഇന്നലെ പറഞ്ഞ പോലെ ചില നിര്‍ണായക പൊട്ടിത്തെറികള്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ടെന്നു തോന്നുന്നു. അത് യാഥാര്‍ത്ഥ്യമാകും വിധം ബി എസ് ആര് കോണ്‍ഗ്രസിലെ പ്രമുഖ അംഗവും നടിയുമായ രക്ഷിത ഉപമുഖ്യമന്ത്രി ആര്.അശോകുമായി ചര്‍ച്ചനടത്തി. നാളെയോ മറ്റന്നാളോ അവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും.കഴിഞ്ഞതവണ വൈദ്യുതിമന്ത്രിയും യെദ്യൂരപ്പയുടെ അനുയായിമായ ശോഭാകരന്ത്ലാജെ മത്സരിച്ചു ജയിച്ച യെശ്വന്ത്പുര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവും എന്ന് കരുതപ്പെടുന്നു.
ബിജെപി വിട്ടുപോയ ബെല്ലാരി ഖാനി സഹോദരങ്ങളുടെ അനുയായി ശ്രീരാമുലു നയിക്കുന്ന ബി എസ് ആര് കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കിലാണ്. റെഡ്ഡി സഹോദങ്ങളില്‍ ഒരാളും മില്‍ക്ക് ഫെഡ് ചെയര്‍മാനുമായ സോമശേഖര്‍, കാംബ്ലി എം എല്‍ എ സുരേഷ്ബാബു എന്നിവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും സ്വതന്ത്രരായി മത്സരിക്കാന്‍ ആലോചിക്കുന്നുണ്ടത്രേ.കോടികള്‍ ചിലവിട്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ബെല്ലാരി ‘റിപ്പബ്ലിക്’ കൈവിട്ടു പോയെന്ന തിരിച്ചറിവാണ് ഇതിനുപിന്നില്‍. മാത്രമല്ല നിയമവഴികളിലൂടെ അല്ലാതെ ജനാര്‍ദ്ദന റെഡ്ഡിക്ക് ജയിലില്‍നിന്ന് പുറത്തുവരാന്‍ മറ്റു മാര്‍ഗമൊന്നും ആരും കാണുന്നില്ല.പാര്‍ടി പ്രചാരണത്തിന് ഹെലികോപ്ടറും കോടികള്‍ വിലവരുന്ന പ്രചാരണ വാഹനങ്ങളും ഉപയോഗിച്ച് ശ്രീരാമലു ധൂര്ത്തടിക്കുന്നെന്നാണ് അവരുടെ ആരോപണം. തുടര്‍ന്ന് ആ പാര്‍ട്ടിക്കുള്ള എല്ലാ സാമ്പത്തിക സഹായവും നിര്‍ത്തി വെക്കാന്‍ ജനാര്‍ദ്ദന റെഡ്ഡി നിര്‍ദേശം നല്കിയിരിക്കുരേ.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: