മഴ തീര്‍ന്നപ്പോള്‍ മരം പെയ്യുന്നു എന്നു പറയാറില്ലേ. ഏതാണ്ട് അതുപോലെയാണിപ്പോള്‍ ജഗദീഷ് ടൈറ്റ്ലര്‍ക്ക്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് സായുധരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താടിയും തലപ്പാവുമുള്ളവരെയെല്ലാം വെട്ടിവീഴ്ത്തി. 1984 ഒക്ടോബര്‍ 31 മുതല്‍ മൂന്നു ദിവസം ദില്ലി പോലീസ് നിഷ്ക്രിയരായി. നിശബ്ദരായി. അക്രമികള്‍ അഴിഞ്ഞാടി. വീടുകളും കടകളും ഗുരുദ്വാരകളും കുരുതിക്കളമായി. അന്ന് കൊള്ളയടിച്ചവര്‍ കോടീശ്വരന്മാരായ കോണ്ഗ്രസ്സുകാരായി. എച്ച്.കെ.എല്‍. ഭഗത്, ലളിത് മാക്കന്, സജ്ജന്‍കുമാര്‍, ജഗദീഷ് ടൈറ്റ്ലര്‍-എല്ലാം രാജീവ് ഗാന്ധിയുടെ വിശ്വസ്തര്‍. പ്രതിപ്പട്ടികയില്‍ ഇവരുടെ പേരുകള്‍ മുഖ്യം.
സിക്കുകാര്‍ തെരുവില്‍ വെട്ടേറ്റ് വീണ് പിടഞ്ഞു മരിക്കുമ്പോള്‍ രാജീവ്ഗാന്ധിയുടെ പ്രതികരണം ഇങ്ങനെ, “വന്‍ മരം കടപുഴകി വീഴുമ്പോള്‍ ഭൂമി കുലുങ്ങും.” ഫലത്തില്‍ സിഖുകാരെ വേരോടെ പിഴുതുമാറ്റാന്‍ ഓടി നടന്നവരെ ന്യായീകരിക്കുകയായിരുന്നു. ഇന്ദിരാഗാന്ധിക്കു നെരെ നിറയൊഴിച്ച അംഗരക്ഷകന് സിഖു സമുദായത്തില്‍ പെട്ടതായി എന്നതാണ് പ്രകോപനം. അതിനവരെ പ്രേരിപ്പിച്ചതാകട്ടെ സുവര്‍ണ്ണ ക്ഷേത്രത്തിലെ നരനായാട്ട്. സിഖ് വിഘടനവാദികളെ വേട്ടയാടാന്‍ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ പട്ടാള നടപടിക്കിട്ട പേരാണ് “ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്”. 1984 ജൂണ്‍ 5,6 തീയതികളിലായിരുന്നു ഇത്. സുവര്‍ണ്ണ ക്ഷേത്രത്തില്‍ താവളമടിച്ചിരിക്കുന്ന ഭിന്ദ്രന്‍വാലയടക്കമുള്ള സിഖ് ഭീകരന്മാരെ തകര്‍ക്കാനായിരുന്നു ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശം, ഇന്ദിരാഗാന്ധി പോറ്റി വളര്‍ത്തിയ ഭിന്ദ്രന്‍വാല ഖാലിസ്ഥാന്‍ വിഘടന വാദികളുടെ തലതൊട്ടപ്പനായി മാറുകയായിരുന്നു. ഭസ്മാസുരന് വരം കൊടുത്തതുപോലെ ഒടുവില്‍ ഇന്ദിരാഗാന്ധിക്കു തന്നെ അതു തലവേദനയായി. സുവര്‍ണ്ണ ക്ഷേത്രത്തിലെ വെറും വെള്ളം കോരിയും വിറകു വെട്ടിയുമായിരുന്നു ഭിന്ദ്രന്‍വാല.
സിഖ് സമുദായത്തിലെ ദിവ്യനായി ഭിന്ദ്രന്‍വാലയെ വളര്‍ത്തിയതിനു പിന്നില്‍ ഇന്ദിരയുടെ ലക്ഷ്യം അകാലിദളിനെ തകര്‍ക്കുകയായിരുന്നു. അതുവഴി പഞ്ചാബിലെ പ്രാദേശിക രാഷ്ട്രീയത്തില്‍ ഒരു വഴി തുറക്കുകയും ചെയ്യുക. കേരളത്തില്‍ ലീഗിനെ വിരട്ടി നിറുത്താന്‍ പണ്ട് കെ.കരുണാകരന് അബ്ദുള്‍നാസറിനെ ഉപയോഗിച്ചതുപോലെ. അതിന്റെ ഉല്‍പന്നമായിരുന്നല്ലോ പി.ഡി.പി. ഭിന്ദ്രന്‍വാലയെ വളര്‍ത്തിയതുപോലെ അബ്ദുള്‍നാസറിനെയും പ്രോത്സാഹിപ്പിച്ച് മദനിയാക്കി. മദനി പിന്നെ കേരളത്തിലെ മദയാനയായി. ഭിന്ദ്രന്‍വാലയെ പോലെ. ഭിന്ദ്രന്‍വാല വിഘടന വാദിയും ഭീകരനുമാണെന്ന് നാടാകെ തിരിച്ചറിഞ്ഞപ്പോഴും ഇന്ദിരാഗാന്ധിക്ക് അയാള്‍ ‘സന്ത്'(സന്യാസി) ആയിരുന്നു.
പട്ടാളം കയറിയതുപോലെ എന്നൊരു ചൊല്ലുണ്ട്. സുവര്‍ണ്ണ ക്ഷേത്രം അക്ഷരാര്‍ത്ഥത്തില്‍ അത് അനുഭവിച്ചു. എത്രപേര്‍ നിറത്തോക്കിന് ഇരയായി എന്ന സത്യം ഇനിയും പുറംലോകം അറിഞ്ഞിട്ടില്ല. തീര്‍ത്ഥാടനത്തിനെത്തിയ നൂറുക്കണക്കിന് സ്ത്രീകളും കുട്ടികളുമടക്കം വെടിയേറ്റ് മരിച്ചു. ജീവന് കൊടുത്തും സിഖ് സമുദായം സംരക്ഷിക്കുന്ന സുവര്‍ണ്ണ ക്ഷേത്രത്തിലെ പവിത്ര സങ്കേതങ്ങളെല്ലാം തവിടുപൊടിയായി. ബൂട്ടിട്ട് നിരങ്ങി. വെടിയുണ്ട തുളച്ചു കയറാത്ത ചുമരുകളില്ല. ഭരണാധികാരിയുടെ കാഴ്ചപ്പാടില്‍ അന്നത് അനിവാര്യമായിരിക്കാം. എന്നാല്‍ ആ സമുദായത്തിന് ആഴമുള്ള മുറിവാണത് ഉണ്ടാക്കിയത്. സ്വന്തക്കാരും ബന്ധുക്കളും സ്വന്തമായ പലതും നഷ്ടപ്പെട്ടവരുടെ നോവ് നീറിക്കൊണ്ടിരിക്കുന്നത് സ്വാഭാവികം. അത് പ്രധാനമന്ത്രിയുടെ അംഗരക്ഷകനായാല്‍ പോലും ആറിത്തണുക്കണമെന്നില്ല.
പ്രതികാരാഗ്നിയായി തിളച്ചു വന്നേക്കാം. അതു തന്നെ സംഭവിച്ചു; 1984 ഒക്ടോബര്‍ 31. തുടര്‍ന്നാണ് ആയിരക്കണക്കിന് സിഖുകാരെ കൊന്നൊടുക്കുകയും സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തത്. അതിന് നേതൃത്വം നല്കിയവരില് സജ്ജന്‍കുമാറും ജഗദീഷ് ടൈറ്റ്ലറും ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തിയതാണ്. രണ്ടു പേരും കോണ്‍ഗ്രസ് നേതൃത്വത്തിന് വേണ്ടപ്പെട്ടവര്‍. ഇരുവരേയും രക്ഷിക്കാന്‍ ആഭ്യന്തര വകുപ്പും സിബിഐയും നിര്‍ലജ്ജം പ്രവര്‍ത്തിച്ചു. അതിനെതിരായുള്ള അമര്‍ഷം നാലുവര്‍ഷം മുമ്പ് ആഭ്യന്തര മന്ത്രി പി.ചിദംബരം നേരിട്ടറിഞ്ഞു. പത്രസമ്മേളനത്തില്‍ മുഖം അല്പം വെട്ടിച്ചതുകൊണ്ടു മാത്രം ചീറി വന്ന ചെരുപ്പിന് ലക്ഷ്യം പിഴച്ചു. 2009 ഏപ്രില്‍ ഏഴിന് ചെരുപ്പെറിഞ്ഞ പത്രപ്രവര്ത്തകന് ജര്ണയില്സിംഗ് കയ്യോടെ പിടിക്കപ്പെട്ടെങ്കിലും പിന്നീടെന്തുണ്ടായി എന്നറിയില്ല. അതിനു ശേഷം വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ നഗ്നപാദരായി പോകേണ്ട അവസ്ഥയുണ്ടാക്കിയതു മെച്ചം.
ടൈറ്റ്ലര്‍ക്കെതിരെ കലാപത്തില്‍ പങ്കെടുത്തതിന് വസ്തുതാപരമായ തെളിവുകളില്ലെന്നും അതുസംബന്ധിച്ച സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയില്ലെന്നുമുള്ള സിബിഐയുടെ കണ്ടെത്തലിനോട് വിയോപ്പ് നേരത്തെ തന്നെ പ്രകടിപ്പിച്ചതാണ്. കലാപം നടക്കുമ്പോള്‍ ടൈറ്റ്ലര്‍ ഇന്ദിരാഗാന്ധിയുടെ വസതിയിലാണെന്ന സിബിഐ വാദം കലാപത്തിന്റെ ദൃക്സാക്ഷികള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.
കോണ്‍ഗ്രസ് വിട്ടാലും സിബിഐ വിട്ടാലും നീതിന്യായ കോടതി വെറുതെ വിടില്ലെന്ന് വ്യക്തമായി. ടൈറ്റ്ലറെ ഒഴിവാക്കിയത് പുനപ്പരിശോധിക്കാനും വീണ്ടും കേസന്വേഷിക്കാനുമാണ് ദില്ലി കോടതി ഉത്തരവ്. 2007 നവംബറിലും 2008 ഡിസംബറിലുമാണ് സിബിഐ ടൈറ്റ്ലറെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.
സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ടൈറ്റ്ലറുമായി അടുത്ത ബന്ധമുള്ള മുന്‍ പോലീസ് കമ്മീഷണര്‍ ഗൗതം കൗള്‍, ഗാന്ധി കുടുംബത്തിന്റെ അടുത്തസഹകാരി ആര്.കെ.ധവാന്, സിനിമാ താരം അമിതാബ് ബച്ചന് എന്നിവര്‍ 1984 നവംബര്‍ ഒന്നിന് തീന് മൂര്‍ത്തി ഭവനില്‍ ഉണ്ടായിരുന്നത് പ്രത്യേക അന്വേഷണം സംഘം വിശദമായി അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.
ടൈറ്റ്ലര്‍ക്കെതിരെ ഒരിക്കലെങ്കിലും കൊലക്കുറ്റം ചാര്ത്തിയാല് ഏതു കോടതിയിലും ഹാജരായി സിഖുകാരെ കൊല്ലുന്നതിന് ടൈറ്റ്ലര്‍ നേതൃത്വം നല്‍കിയത് നേരില്‍ കണ്ട രേഷം സിംഗ്, ജസ്ബീര്‍ സിംഗ് എന്നിവര്‍ മൊഴി നല്‍കുമെന്നും സിഖ്സ് ഫോര്‍ ജസ്റ്റിസ് വ്യക്തമാക്കിക്കഴിഞ്ഞു. 2008 ഡിസംബറില്‍ സിബിഐ സംഘം അമേരിക്കയിലെത്തി കലാപത്തിലെ ടൈറ്റ്ലറുടെ പങ്ക് സംബന്ധിച്ച മൊഴി രേഖപ്പെടുത്തിയിരുന്നു.
കലാപത്തില്‍ 3296 സിഖുകാര്‍ കൊലചെയ്യപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്കെങ്കിലും കോണ്‍ഗ്രസ്സുകാരുടെ കൈകൊണ്ട് കാലപുരി പൂകിയ സിഖുകാരുടെ എണ്ണം ഇതിന്റെ പതിന്മടങ്ങാണെന്നാണ് വിവിധ കമ്മീഷനുകള്‍ കണ്ടെത്തിയത്. പരിക്കേറ്റ് ജീവച്ഛവങ്ങളായവര്‍ അരലക്ഷത്തിലധികവും. 1984 ഒക്ടോബര്‍ 31ന് വെടിയേറ്റ ഇന്ദിരാഗാന്ധിയെ കൊണ്ടുവന്ന ഓള്‍ഇന്ത്യമെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ തടിച്ചുകൂടിയ കോണ്ഗ്രസ്സുകാര് ‘രക്തത്തിനു രക്തം’ എന്ന മുദ്രാവാക്യം വിളിച്ച് പ്രതികാരത്തിന് തയ്യാറെടുത്തിരുന്നു. ആറുമണിയോടെ അവിടെയെത്തിയ രാഷ്ട്രപതി സെയില്‍സിംങ്ങിന്റെ കാറിനു നേരേ കല്ലെറിയുകയും തലപ്പാവുധരിച്ചവരെ ബസ്സില്‍നിന്നും കാറില്‍നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയും ചെയ്തു.
അന്നു രാത്രിയിലും പിറ്റേന്നു രാവിലെയും കോണ്‍ഗ്രസിന്റെ നേതാക്കള്‍ പ്രാദേശിക തലത്തില്‍ യോഗങ്ങള്‍ വിളിച്ച് പണവും ആയുധവും വിതരണം ചെയ്തു. ഇന്ദിരാഗാന്ധിയുടെ ജീവനു പകരം ചോദിക്കാന്‍ ആഹ്വാനംചെയ്തു. കോണ്‍ഗ്രസ് എം.പി സജ്ജന്‍കുമാര്‍, ഐഎന്‍ടിയുസി നേതാവ് ലളിത് മാക്കന് തുടങ്ങിയവര്‍ നേരിട്ടെത്തി പല സ്ഥലങ്ങളിലും പണവും മദ്യവും നല്കി. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍നിന്നും സിഖുകാരെ തിരിച്ചറിയാന്‍ വോട്ടേഴ്സ് ലിസ്റ്റിന്റെ കോപ്പി സിഖ് ഭൂരിപക്ഷ പ്രദേശങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളുടെ കൈകളിലെത്തിച്ചു. ഈ ലിസ്റ്റുമായി വീടുകളില്‍ കയറിയിറങ്ങി സ്ത്രീകളെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ സിഖുസമുദായത്തില്‍പ്പെട്ടവരെയെല്ലാം വെട്ടിയും കുത്തിയും പെട്രോളൊഴിച്ചും തീവെച്ചും കൊന്നൊടുക്കി. എന്നിട്ടും അത് 2002 ലെ ഗുജറാത്ത് സംഭവത്തോളം വരില്ലെന്ന കോണ്‍ഗ്രസ്സുകാരുടെ പുതിയവാദം വ്യക്തമാക്കുന്നത് യഥാര്‍ത്ഥ യമരാജന്മാരാണ് ഓരോ കോണ്‍ഗ്രസ് നേതാവുമെന്നുതന്നെയാണ്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: