സഹകരണ മേഖലയിലുള്ള കൊച്ചി-പരിയാരം മെഡിക്കല്‍ കോളേജുകള്‍ രോഗശയ്യയിലായിട്ട് വര്‍ഷങ്ങളായെങ്കിലും ചില രാഷ്ട്രീയ താല്‍പ്പര്യങ്ങളും സര്‍ക്കാരിന്റെ അനാസ്ഥയും മൂലം അവ രോഗികള്‍ക്ക് ഉപകാരപ്രദമാകാതെ നിലനിന്നുപോരുകയായിരുന്നു. നിര്‍ദ്ധനരായ രോഗികള്‍ക്ക് സൗജന്യ ചികിത്സാ സൗകര്യങ്ങളൊരുക്കണമെന്ന ധാരണയിലാണ് 119 ഏക്കര്‍ സ്ഥലം എം.വി.രാഘവന്റെ കാര്‍മികത്വത്തില്‍ സഹകരണ മെഡിക്കല്‍ കോളേജ് ആരംഭിച്ചത്. മലബാറിലെ പരിമിതമായ ചികിത്സകള്‍ക്കുള്ള പരിഹാരമായിട്ടാണ് ഇതിനെ കണ്ടത്. കൊച്ചി കളമശ്ശേരിയില്‍ സഹകരണ വകുപ്പിന്റെ കീഴില്‍ ആരംഭിച്ച കൊച്ചി മെഡിക്കല്‍ കോളേജും പരാതികളുടെ മുള്‍മുനയിലായിട്ട് കാലങ്ങള്‍ കഴിഞ്ഞു. കോ ഓപ്പറേറ്റീവ് അക്കാഡമി ഫോര്‍ പ്രൊഫഷണല്‍ എഡ്യുക്കേഷന്റെ (കേപ്പ്) കീഴിലാണ്. ഈ സ്ഥാപനത്തിന്റെ ആസ്തി 500 കോടിയും കെടുകാര്യസ്ഥത മൂലം വരുത്തിവച്ച ബാദ്ധ്യത 40 കോടിയും ആണ്. സര്‍ക്കാര്‍ മെഡിക്കല്‍ സ്ഥാപനങ്ങളാണ് സാധാരണക്കാര്‍ക്കും നിര്‍ദ്ധന രോഗികള്‍ക്കും ഏക ആശ്രയം എന്നിരിക്കെ ഈ സ്ഥാപനങ്ങള്‍ ആതുരസേവനത്തിനല്ല പാര്‍ട്ടി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സ്ഥാപനമായതിനാല്‍ സ്വന്തക്കാരെ തിരുകിക്കയറ്റാനും സീറ്റുകള്‍ പങ്കിട്ടെടുക്കാനുമുള്ള ഉപാധിയായാണ് പാര്‍ട്ടി നേതൃത്വം ഉപയോഗിക്കുന്നത്. ഈ രണ്ടു കോളേജുകളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് മാസങ്ങളായി. ഇപ്പോള്‍ ഈ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയിരിക്കുന്നത് എം.വി.ജയരാജനടക്കം എല്ലാവരും സ്വാഗതം ചെയ്തിരിക്കുകയാണ്. എം.വി.രാഘവന് മാത്രം ഈ നീക്കത്തെ ഇപ്പോഴും എതിര്‍ക്കുന്നത് ഇപ്പോള്‍ ഈ കോളേജിന്റെ ബാധ്യത 500കോടിയിലധികമാണെന്ന വസ്തുത വിസ്മരിച്ചാണ്.
മലയാളികള്‍ ഇന്ന് വിദ്യാഭ്യാസത്തില്‍ കൂടി ലക്ഷ്യമിടുന്നത് ഡോക്ടറോ എഞ്ചിനീയറോ ആകാനാണ്. ഈ രണ്ടു സ്ഥാപനങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലാകുന്നതോടെ മെഡിക്കല്‍ പ്രവേശന പ്രക്രിയ സുതാര്യമാകുകയും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം സാധ്യമാകുകയും ചെയ്യും. എന്നുമാത്രമല്ല, ചികിത്സാ ചെലവ് സൗജന്യമാകുകയും സൂപ്പര്‍ സ്പെഷ്യാലിറ്റി, ക്യാന്‍സര്‍ സെന്റര്‍ മുതലായവ കൂടി തുടങ്ങിയാല്‍ രോഗികള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുകയും ചെയ്യും. സീറ്റുകള്‍ വര്‍ധിപ്പിച്ച് ഇപ്പോഴത്തെ 50 പ്ലസ് 50 എന്ന മാനദണ്ഡം മാറ്റി 150 സീറ്റ് വീതമാക്കിയാല്‍ ഇന്ത്യയിലെ തന്നെ വലിയ മെഡിക്കല്‍ കോളേജുകളില്‍ രണ്ടെണ്ണം കേരളത്തിലാണെന്ന് മലയാളികള്‍ക്ക് അഭിമാനിക്കുകയും ചെയ്യാം. സഹകരണ മേഖലയില്‍ ആണ് കോളേജെങ്കിലും രാഷ്ട്രീയത്തിന് ഇവിടെ കാര്യമായ റോള്‍ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് സിപിഎമ്മും ഡിവൈഎഫ്ഐയും സംഘടിപ്പിച്ച സമരങ്ങള്‍. കൂത്തുപറമ്പില്‍ അന്ന് അഞ്ച് പേര് മരിച്ചിരുന്നു.
ഡിവൈഎഫ്ഐ നേതാവ് അന്ന് എം.വി.ജയരാജനായിരുന്നു. കൊച്ചി മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്. പക്ഷെ പരിയാരം മെഡിക്കല്‍ കോളേജിനെ തന്റെ കുടുംബ സ്വത്തായി കണക്കാക്കുന്നതുപോലെയാണ് സിഎംപിയോടാലോചിക്കാതെയുള്ള സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്നും കോളേജ് സഹകരണമേഖലയില്‍ തന്നെ നിലനിര്‍ത്തുമെന്നും എംവിആര്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി രണ്ടു സ്ഥാപനങ്ങളുടേയും ആസ്തി ബാധ്യതകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രിസഭ അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
മന്ത്രിസഭാ തീരുമാനം തെറ്റാണെന്ന് എംവിആര്‍ വാദിക്കുന്നു. ഈ കോളേജുകളില്‍ നടന്നിട്ടുള്ള എണ്ണൂറോളം നിയമനങ്ങള്‍ അനാവശ്യമായിരിക്കെ പരിഭ്രാന്തി മനസ്സിലാക്കാവുന്നതാണ്. പരിയാരത്ത് 15 പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാരെയാണ് നിയമിച്ചിട്ടുള്ളതെന്ന് അറിയുമ്പോള്‍ ഈ സ്ഥാപനങ്ങള്‍ ബന്ധു-രാഷ്ട്രീയ പിണിയാളുകളെ കുടിയിരുത്താനുള്ള സ്ഥാപനമാക്കി മാറ്റിയിരുന്നു എന്ന് വ്യക്തമാകുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ കോളേജും ആശുപത്രികളും സര്‍ക്കാര്‍ സ്ഥാപനങ്ങളായി മാറുന്നത് സ്വാഗതാര്‍ഹമാകുന്നത്. സര്‍ക്കാര്‍ ഫീസില്‍ പഠനം നടത്താനും സാധാരണക്കാര്‍ക്ക് സൗജന്യ ക്യാന്‍സര്‍ ചികിത്സ ലഭിക്കാനും ഈ നീക്കം വഴിയൊരുക്കും. ഇതോടൊപ്പം കാന്‍സര്‍ ചികിത്സയും ലഭ്യമാക്കിയാല്‍ അത് രോഗികള്‍ക്ക് അനുഗ്രഹമാകുക തന്നെ ചെയ്യും. സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ അനാവശ്യ നിയമനങ്ങളും തസ്തിതകകളും റദ്ദാക്കപ്പടുമെന്നും പ്രതീക്ഷിക്കാം. മറ്റൊരു വസ്തുത പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും മറ്റ് ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ സര്‍ക്കാര്‍ നിലവാരത്തിലേയ്ക്കുയരും എന്നതാണ്. സഹകരണ മേഖലയില്‍ നിലനിന്നിരുന്നപ്പോള്‍ ഉണ്ടായ വിവാദങ്ങളില്‍നിന്ന് വിമുക്തി നേടുമെങ്കിലും പൊതുവെ ശോചനീയമായ കേരളത്തിലെ ആരോഗ്യമേഖലയും ആശുപത്രി സംവിധാനങ്ങളും മെച്ചപ്പെട്ടാല്‍ മാത്രമേ ഈ നടപടി ഒരു മുതല്ക്കൂട്ടാകുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: