കോട്ടയം: ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ബംഗ്ലാവ് നവീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ചെലവഴിച്ചത് 18.5 ലക്ഷം രൂപ. മിനി ആന്റണി കോട്ടയം കളക്ടറായി ചുമതലയേറ്റ തീയതി മുതല്‍ ഇക്കഴിഞ്ഞ 6-ാം തീയതി വരെയുള്ള കണക്ക് പ്രകാരമാണ് ഇത്രയും തുക ചെലവഴിച്ചതായി വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തപ്പെട്ടു.
കാര്‍പോര്‍ച്ച് പണിയാന്‍ 3 ലക്ഷം, ഇടനാഴി നവീകരണം 3 ലക്ഷം, മുറികളുടെ നവീകരണം 2.88 ലക്ഷം, കക്കൂസ്-കുളിമുറി നവീകരണം 2.98 ലക്ഷം, പെയിന്റിംഗിനും മറ്റുമായി 2.95 ലക്ഷം, കൃത്യമായി വെളിപ്പെടുത്താത്ത നവീകരണ ചെലവുകള്‍ 3.67 ലക്ഷം ഇങ്ങനെ നീളുകയാണ് ലക്ഷങ്ങളുടെ കണക്കുകള്‍.
ഇ.എം.എസ് ഭവനനിര്‍മ്മാണപദ്ധതിയില്‍ പ്പെടുത്തി വീടില്ലാത്തവര്‍ക്ക് വീടു വയ്ക്കുന്നതിനായി സര്‍ക്കാര്‍ നല്കുന്ന തുക 70,000 രൂപയാണെന്നിരിക്കെ യാണ് ജില്ലാ കളക്ടര്‍ക്ക് ആഢംബരജീവിതം നയിക്കുന്നതിനായി 18.5 ലക്ഷം രൂപ പൊതുഖജനാവില്‍ നിന്നുംചെലവഴിക്കപ്പെട്ടിരിക്കുന്നത്.
കോട്ടയം ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം സംബന്ധിച്ച് നടത്തപ്പെട്ട ക്രമക്കേടുകള്‍ക്ക് പിന്നാലെയാണ് ഔദ്യോഗിക വസതിയുടെ ആഢംബരനിര്മ്മാണം സംബന്ധിച്ച രേഖകള്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും ലഭിച്ചത്. ഔദ്യോഗിക വാഹനം അവധി ദിവസങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ സര്‍ക്കാരിലേക്ക് കെട്ടിവയ്ക്കേണ്ട തുകയിലാണ് നേരത്തെ ക്രമക്കേടുകള്‍ കണ്ടെത്തപ്പെട്ടത്.
വാഹനം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ കളക്ടര്‍ 14,500 രൂപ സര്‍ക്കാരിലേക്ക് കെട്ടിവച്ച് മുഖം രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: