ആലപ്പുഴ: ഒരുകാലത്ത് മലയാള സിനിമയുടെ കോടമ്പാക്കമായിരുന്ന ആലപ്പുഴയ്ക്ക് ലഭിച്ച അംഗീകാരമാണ് ശശികുമാറിന് ലഭിച്ച ജെ.സി.ഡാനിയേല്‍ പുരസ്ക്കാരം. സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്ക്കാരം നേടിയ സംവിധായകന് ശശികുമാര്‍ ആലപ്പുഴക്കാരന് ജോണാണെന്ന വിവരം പുതുതലമുറയ്ക്ക് അറിയില്ല. നടനും സംവിധായകനുമായി മലയാള സിനിമയ്ക്ക് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ജോണ്‍ എന്ന ശശികുമാര്‍ ആലപ്പുഴ പൂന്തോപ്പില്‍ എന്‍.സി.വര്‍ക്കിയുടെയും മറിയാമ്മയുടെയും എട്ടുമക്കളില്‍ മൂന്നാമനായിരുന്നു.
1927 ഒക്ടോബര്‍ 14ന് വിജയദശമി ദിവസത്തിലാണ് ജനിച്ചത്. ലിയോ തെര്ട്ടീന്ത് സ്കൂള്‍, മാന്നാനം സെന്റ് എഫ്രേംസ്, ആലപ്പുഴ എസ്ഡി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആദ്യം നാടകരംഗത്ത് സജീവമായിരുന്ന ജോണിനെ ഉദയാ സ്റ്റുഡിയോ ഉടമയായിരുന്ന കുഞ്ചാക്കോയുമായുള്ള കുടുംബബന്ധമാണ് സിനിമയിലേക്ക് നയിച്ചത്. കെ ആന്റ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ‘വിശപ്പിന്റെ വിളി’യില്‍ അബ്ദുള്‍ഖാദര്‍ നായകനും ജോണ്‍ വില്ലനുമായിരുന്നു. ഇരുവരുടെയും പേരിന് സുഖംപോരെന്ന് തോന്നിയ തിക്കുറിശി ഇരുവരുടെയും പേര് പ്രേംനസീറെന്നും ശശികുമാറെന്നും പ്രഖ്യാപിക്കുകയായിരുന്നു. മലയാള സിനിമ അടക്കിഭരിച്ച രണ്ടുപേരുകള്ക്കാണ് അന്ന് തുടക്കം കുറിച്ചത്. ശശികുമാര്‍ പിന്നീട് ഉദയായുടെ സിനിമകളില്‍ സഹസംവിധായകനും നടനുമായും പ്രവര്‍ത്തിച്ചു.
ചെന്നൈ തോമസ് പിക്ചേഴ്സിന്റെ ഒരാള്‍ കൂടി കള്ളനായി എന്ന ചിത്രത്തിലാണ് ശശികുമാര്‍ സ്വതന്ത്ര സംവിധായകനായത്. പിന്നീടിങ്ങോട്ട് 141 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഇതില്‍ നിത്യഹരിത നായകന് പ്രേം നസീര്‍ 84 ചിത്രങ്ങളിലും നായകനായിരുന്നു. പിന്നീട് കൂടുതല്‍ തവണ നായകനായി സിനിമയെടുത്തത് മോഹന്‍ലാലിനെ വച്ചായിരുന്നു. ഷീലയെ നായികയാക്കി 47 ചിത്രങ്ങളും ചെയ്തു. ഒരുവര്‍ഷം 13 ചിത്രങ്ങള്‍ ചെയ്ത റെക്കോര്‍ഡും ശശികുമാറിന് സ്വന്തം. ഒരുദിവസം മൂന്ന് ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ചരിത്രവുമുണ്ട്.
1980ലാണ് പതിമൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. ഒരു ദശാബ്ദം മുന്‍പ് പുറത്തിറങ്ങിയ ‘ഡോളറാ’ണ് അവസാനം സംവിധാനം ചെയ്ത സിനിമ. ജയഭാരതി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരെ ആദ്യമായി സിനിമയില്‍ അവതരിപ്പിച്ചതും ശശികുമാറായിരുന്നു.
മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലനിലെ നായകന് കെ.കെ.അരൂര്‍ മുതല്‍ ഈ തലമുറയിലെ സൂപ്പര്‍താരങ്ങള്‍ക്ക് വരെ സ്റ്റാര്‍ട്ട്, ആക്ഷന്‍ പറഞ്ഞിട്ടുള്ള ശശികുമാറിന് ലഭിക്കുന്ന പുരസ്ക്കാരം മുഖ്യധാരാ സിനിമാ പ്രവര്‍ത്തകര്‍ക്ക് കൂടിയുള്ള അംഗീകാരമാണ്. കലാമേന്മയുള്ള ബോക്സ് ഓഫീസ് ഹിറ്റുകള്‍ സമ്മാനിക്കുന്ന സിനിമകള്‍ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. അവാര്‍ഡുകള്‍ ലക്ഷ്യമാക്കി അദ്ദേഹം ഒരു സിനിമ പോലും ചെയ്തിട്ടില്ല.
പ്രായത്തിന്റെ അവശതകളിലും 86-ാം വയസില്‍ മലയാള സിനിമയുടെ സുവര്‍ണകാലഘട്ടത്തിന്റെ മധുര സ്മരണകളിലാണ് അദ്ദേഹം. ഭാര്യ ത്രേസ്യാമ്മ മരിച്ചതിന് ശേഷം മക്കള്‍ക്കൊപ്പം തിരുവനന്തപുരത്തും ചെന്നൈയിലും കുവൈറ്റിലുമായാണ് അദ്ദേഹത്തിന്റെ ജീവിതം. കുഞ്ചാക്കോയ്ക്ക് ശേഷം സിനിമാ മേഖലയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്കിയ ആലപ്പുഴക്കാരനും ശശികുമാറാണ്.
** പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: