ശാസ്താംകോട്ട: ആളൊഴിഞ്ഞ കൊട്ടാരം വീട്ടിലേക്ക് വിനയന് അന്ത്യയാത്രക്ക് എത്തുന്നു. പേരുകൊണ്ട് വീട് കൊട്ടാരമായിരുന്നുവെങ്കിലും കുടിലിന്റെ ജീവിതഗന്ധമായിരുന്നു വിനയചന്ദ്രന് ചുറ്റും. കൊട്ടാരം വീടും കല്ലടയാറും കടപുഴയിലെ നവോദയ ഗ്രന്ഥശാലയുമൊക്കെച്ചേര്ന്ന് പാകപ്പെടുത്തിയെടുത്തതായിരുന്നു മണ്ണിനോടും നാടിനോടുമുള്ള കവിയുടെ പ്രതിബദ്ധത.
ആധാരം എഴുത്തുകാരന് ദാമോദരന്‍പിള്ളയുടെ മകന് ലോകം അറിയുന്ന കവി ആയതിന് പിന്നില്‍ സ്വപ്രയത്നവും നിശ്ചയദാര്‍ഢ്യവുമാണെന്ന് വേണം പറയാന്‍. കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയില്‍ ജനിച്ച് 16-ാം വയസില്‍ തിരുവനന്തപുരത്തേക്ക് ചേക്കേറിയ ഡി. വിനയചന്ദ്രന്റെ വളര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത് തലസ്ഥാന നഗരിയും അവിടെയുള്ള സുഹൃദ്വലയവുമാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
പടിഞ്ഞാറെ കല്ലട കോയിക്കല്‍ ഭാഗം കൊട്ടാരംവീട്ടില്‍ ദാമോദരന്‍പിള്ളയുടെയും ഭാര്‍ഗവിയമ്മയുടെയും മകനായി 1946 മെയ് 13ന് ജനിച്ച വിനയചന്ദ്രന്റെ പ്രാഥമിക വിദ്യാഭ്യാസം കോയിക്കല്‍ ഭാഗം ഗവ.എല്‍പിഎസില്‍ ആയിരുന്നു. പിന്നീട് ഭരണിക്കാവ് ജെഎംഎച്ച്എസില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തേക്ക് വണ്ടികയറിയ വിനയചന്ദ്രന്റെ കവിതകള്‍ ബാലാരിഷ്ടതകള്‍ പിന്നിട്ടത് അവിടെയായിരുന്നു.
സ്കൂള്‍ വിദ്യാഭ്യാസ സമയത്ത് വീടിന് സമീപമുള്ള കടപുഴ നവോദയാ ഗ്രന്ഥശാലയുടെ പ്രവര്‍ത്തനവുമായി സഹകരിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയപ്പോഴേക്കും ജന്മനാട്ടില് ഇടക്കിടെ എത്തുമായിരുന്നു. ഈ സമയമെല്ലാം ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. ഗ്രന്ഥശാലയുടെ സംഘാടകരായ പുതിയ തലമുറയും പഴയ ചുമതലക്കാരുമായും വിനയചന്ദ്രന് ബന്ധം പുതുക്കിയിരുന്നു.
അമ്മയുടെയും അച്ഛന്റെയും മരണശേഷം വിനയചന്ദ്രന്റെ പേരിലുള്ള കുടുംബവീടായ കൊട്ടാരംവീട് ആള്‍താമസമില്ലാതെ അടഞ്ഞുകിടന്നു. കാലത്തിന്റെ ഒഴുക്കില്‍ തകര്‍ന്നു നിലംപൊത്തി. ഇന്ന് വിനയചന്ദ്രന്റെ സംസ്കാര ചടങ്ങുകള്‍ നടക്കുന്നതും ഈ പുരയിടത്തിലാണ്.
സഹോദരങ്ങളായ ശ്രീദേവി, ശ്രീകുമാരി, രമാദേവി, വേണുഗോപാല്‍. അച്ഛന്റെ രണ്ടാം വിവാഹത്തിലെ മകന് ദീപാങ്കുരന് എന്നിവരും കുടുംബാംഗങ്ങളും മരണവാര്‍ത്ത അറിഞ്ഞ് പടിഞ്ഞാറെ കല്ലടയില്‍ എത്തിച്ചേര്‍ന്നു.
എം.എസ്. ജയചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: