കോട്ടയം: സിവില്‍ സപ്ലൈസ് കോര്പ്പറേഷന് സംഭരിച്ച ഗുണനിലവാരമുളള നെല്ലിന് പകരമായി സ്വകാര്യ മില്ലുകാര്‍ ഉപയോഗശൂന്യമയ അരി അന്യസംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാന്‍ നല്കുന്നതു സംബന്ധിച്ച ക്രമക്കേടുകള്‍ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ ആണ് അഡ്വ. പി. ഹരിദാസ് മുഖേന ഹര്‍ജി നല്‍കിയത്. മന്ത്രി അനൂപ് ജേക്കബിലും ജോണി നെല്ലൂരിനും മില്‍ ഉടമയ്ക്കും എതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി.
ഇതുകൂടാതെ ഭക്ഷ്യവകുപ്പിലെയും, രജിസ്ട്രേഷന് വകുപ്പിലെയും അഴിമതി സംബന്ധിച്ച മറ്റു രണ്ടു കേസുകളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി, വിജിലന്‍സ് ആന്റ് ആന്റി കറപ്ക്ഷന് ബ്യൂറോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 17 നും ജൂണ്‍ ഒന്നിനുമാണ് ഈ കേസുകളുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടത്. രണ്ടുകേസുകളിലെയും വാദി റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടനാണ്.
ഭക്ഷ്യ-രജിസ്ട്രേഷന് കേസുകളില്‍ പ്രതികളായ സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റിലെ അക്കൗണ്ട്സ് ഓഫീസര്‍ എസ്. ശ്രീലത, എറണാകുളം അമല്‍ഗമേറ്റഡ് സബ് രജിസ്ട്രാര്‍ ജെ.ഡി ശ്രീകല എന്നിവരെ സസ്പെന്റ് ചെയ്യണമെന്നും വ്യാജ ആധാരങ്ങള്‍ തയ്യാറാക്കിയ എഴുത്തുകാരായ ഉമേഷ്, പ്രദീപ്, പങ്കജാക്ഷന്, പത്മനാഭന് നായര്‍, സുബിത, അന്‍ജു, ദിലീപ്കുമാര്, ബാലു എന്നിവരുടെ ആധാരം എഴുത്തു ലൈസന്‍സുകള്‍ റദ്ദാക്കണമെന്നും ബേബിച്ചന് മുക്കാടന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: