കോഴിക്കോട്: സി.പി.എമ്മിന്റെ പാരമ്പര്യം വ്യക്തിവിരോധങ്ങളുടെയും കെട്ടിച്ചമച്ച ആരോപണങ്ങളുടേതുമാണെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്. ഗൗരിയമ്മ പറഞ്ഞു. കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തന്നെ പാര്‍ട്ടിയില്‍ നിന്ന് തഴഞ്ഞത് നിസ്സാര കാരണം ആരോപിച്ചായിരുന്നു. വ്യക്തിവിരോധത്താല്‍ കെട്ടിച്ചമച്ചതായിരുന്നു അതും. ഇ.എം. ശങ്കരന് നമ്പൂതിരിപ്പാടിന്റെ കാലത്ത് തനിക്കെതിരെ വന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് താന്‍ ഉത്തരവിട്ടു. കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയിട്ടും പാര്‍ട്ടി തന്നെ തഴയുകയാണുണ്ടായത്. വ്യക്തിവിരോധം തീര്‍ക്കാനുള്ളതായി സിപിഎം അധഃപതിച്ചിരിക്കുന്നു. അവനവന് വേണ്ടിയാണ് പാര്‍ട്ടി പ്രവര്‍ത്തനം എന്നതാണ് ഇന്നത്തെ അവസ്ഥ. ജനസേവനം മറന്ന് സ്വാര്‍ത്ഥ നേട്ടത്തിനായി പാര്‍ട്ടി പ്രവര്‍ത്തനം അധഃപതിച്ചിരിക്കുന്നു. അവര്‍ പറഞ്ഞു.
യുഡിഎഫിന്റെ സമീപനം തൃപ്തികരമല്ലെങ്കിലും മുന്നണിയില്‍ തന്നെ തുടരുമെന്ന് അവര്‍ വ്യക്തമാക്കി. ജെഎസ്എസിന് അര്‍ഹമായ പരിഗണന ലഭിക്കാറില്ല. എന്നാലും മുന്നണിയില്‍ തുടരാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. സാമുദായിക-ജാതി സംഘടനകള്‍ ഭരണത്തിലും രാഷ്ട്രീയത്തിലും കൈകടത്തുന്നത് ശരിയായ പ്രവണതയല്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: