തൃശൂര്‍: ഊട്ടിയിലുള്ള എന്‍.ആര്.ജി. ലാന്റ് പ്രമോട്ടേഴ്സ് ആന്റ് ബില്‍ഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ സുരേഷ്രാജിന് ഫൈനാന്‍സ് സ്ഥാപനത്തില്‍നിന്നും ഒരു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് ഡോക്യുമെന്റുകള്‍ തയ്യാറാക്കുന്നതിനായി പത്തരലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസ്സില്‍ പ്രതിയെ സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് മുണ്ടൂര്‍ പഞ്ചവടി ഒമ്പതാംമെയില് സ്വദേശി ഗോഗുലം വീട്ടില്‍ ധര്‍മ്മലിംഗം മകന് വരദരാജ(60)നാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 2012 നവംബര്‍ 22നാണ് കേസ്സിനാസ്പദമായ സംഭവം.
സുരേഷ്രാജിനെ കുറുപ്പം റോഡിലേക്ക് വിളിച്ചുവരുത്തി ഡോക്യുമെന്റുകള്‍ തയ്യാറാക്കുന്നതിലേക്ക് പത്തരലക്ഷം രൂപ വരദരാജന് കൈപ്പറ്റുകയായിരുന്നു. കുറച്ചുസമയത്തിനുശേഷം ലോണ്‍ തുക കിട്ടിയതായി പറഞ്ഞ് 1 കോടി രൂപ സുരേഷ്രാജിന് നല്കി. നോട്ടുകെട്ടുകളെന്ന് പറഞ്ഞ് കൊടുത്ത ബണ്ടിലില്‍ മുകളിലും താഴെയും മാത്രമാണ് ആയിരത്തിന്റെ നോട്ടുകള്‍ ഉണ്ടായിരുന്നത്. പിന്നീട് സുരേഷ്രാജ് കെട്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഉള്‍ഭാഗം മുഴുവന്‍ വെള്ളക്കടലാസുകളാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണം പിന്നീട് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം ഏറ്റെടുത്തു. തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു. പാലക്കാട് എത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഷാഡോ പോലീസ് അംഗങ്ങളായ എ.എസ്.ഐമാരായ വിജയന്, ഡേവീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുവ്രതകുമാര്‍, കൃഷ്ണകുമാര്‍, മുഹമ്മദ്റാഫി, അന്‍സാര്‍, പി.എം.റാഫി, ഗോപാലകൃഷ്ണന്, സി.പി.ഒ. പഴനിസ്വാമി എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: