സൂര്യന് കീഴിലുള്ള ഓരോ മതത്തിനും അനുകൂലമായി അത്ഭുതകരങ്ങളായ പലതരം അവകാശവാദങ്ങള്‍ കേട്ട് ഞാന്‍ തഴമ്പിച്ചിരിക്കുന്നു. എന്റെ വിലപ്പെട്ടൊരു സുഹൃത്തായ ഡോ. ബാറോസ് സാര്‍വലൗകികമായ ഒരൊറ്റ മതം ക്രിസ്തുമതമാണെന്നതിനനുകൂലമായി ഈ അടുത്തകാലത്ത് പുറപ്പെടുവിച്ച അവകാശവാദങ്ങള്‍ നിങ്ങളും കേട്ടിരിക്കുമല്ലോ. തെല്ലിട ഈ പ്രശ്നം ഞാന്‍ പരീക്ഷിക്കാം. വേദാന്തത്തിനാണ്, വേദാന്തത്തിനുമാത്രമാണ്, മറ്റൊന്നിനുമല്ല, മനുഷ്യന്റെ സാര്വലൗകികമതമായിത്തീരാന് കഴിവുള്ളതെന്ന് ഞാന്‍ കരുതുന്നതിനുള്ള യുക്തികള്‍ നിങ്ങളുടെ മുന്നില്‍ വയ്ക്കാം. നമ്മുടേതൊഴിച്ചുള്ള മഹാമതങ്ങളൊട്ടുമുക്കാലും അവയുടെ സ്ഥാപകന്റെയോ സ്ഥാപകരുടെയോ, ജീവിതങ്ങളുമായി അവശ്യം ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. അവയുടെ വാദങ്ങളും ഉപദേശങ്ങളും സിദ്ധാന്തങ്ങളും ആചാരശാസ്ത്രവുമൊക്കെ ആ സ്ഥാപകവ്യക്തികളുടെ ജീവിതത്തിന് ചുറ്റുമാണ് കെട്ടിപ്പടുത്തിട്ടുള്ളത്. ആ വക മതങ്ങള്‍ക്കുള്ള പിന്‍ബലവും അധികാരവും കരുത്തും വന്നുകൂടുന്നത് ആ സ്ഥാപകരില്നിന്നുതന്നെ. അത്ഭുതമെന്ന് പറഞ്ഞാല്‍ മതിയല്ലോ, ആ അതങ്ങളുടെയെല്ലാം ഉടലും ഉയിരും സ്ഥാപകന്റെ ജീവിതം ഐതിഹാസികമാണെന്നതില് പ്രതിഷ്ഠിതമത്രേ. ആ ജീവിതത്തിന്റെ ഐതിഹാസികതയ്ക്ക് ഒരു പ്രഹരം കിട്ടിയാല്‍ ഇതാണുതാനും ആധുനികകാലത്ത് മതസ്ഥാപകരെന്ന് പറയുന്ന ഏതാണ്ട് എല്ലാവരുടെയും ജീവിതത്തിന് സംഭവിച്ചിട്ടുള്ളത്, നമുക്കറിയാം. ആവക ജീവിതവസ്തുതകളില് പകുതി കാര്യമായി വിശ്വസിക്കപ്പെടുന്നില്ലെന്നും മറ്റേ പകുതി കാര്യമായി സംശയിക്കപ്പെട്ടുവരുന്നെന്നും – അതേ, ഇതുസംഭവിച്ചാല്‍ അവര്‍ സങ്കല്പ്പിച്ച ഐതിഹാസികതയെന്ന ആ പാറ ഇളകുകയും താറുമാറാകുകയും ചെയ്താല്‍, ആ സൗധമപ്പാടെ തകര്ന്നുലഞ്ഞുവീഴും. നഷ്ടപ്പെട്ടുപോയ അതിന്റെ നില വീണ്ടെടുക്കാന്‍ തരപ്പെടുകയുമില്ല.
- സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: