മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ സംഘാടക സമിതിക്കുള്ളില്‍ സര്‍വ്വത്ര ആശയകുഴപ്പം. തിരക്കുപിടിച്ച് ഒരുക്കങ്ങളുടെ അവസാനലാപ്പില്‍ ഓട്ടം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംഘാടകരില്‍ ഏറെയും ഓടിത്തളര്‍ന്ന അവസ്ഥയിലാണ്. തയ്യാറെടുപ്പുകള്‍ വൈകിയതും അതിനിടയില്‍ ഒരു വിഭാഗം അധ്യാപകരും ജീവനക്കാരും പണിമുടക്ക് തുടങ്ങിയതും ഒരുക്കങ്ങളെ ആശങ്കയിലാക്കി.
എന്തുവന്നാലും കലോത്സവം നടത്തുമെന്ന വാശിയോടെ ലീഗും കോണ്‍ഗ്രസ് അനുകൂല സംഘനകളും ശക്തമായി രംഗത്ത് ഉണ്ടെങ്കിലും പരിചയക്കുറവ് ഇവരെ വലയ്ക്കുകയാണ്. അതിവിപുലമായ മേളയുടെ ഒരുക്കങ്ങളെ കുറിച്ച് വേണ്ടത്ര മുന്പരിചയമില്ലാത്തുമൂലം സംഘാടകരില്‍ ഏറെയും ഇരുട്ടില്‍ തപ്പുന്ന അവസ്ഥയാണ്. പണിമുടക്ക് കലോത്സവത്തെ എങ്ങിനെ ബാധിക്കുമെന്ന ആശങ്കയാണ് എങ്ങും ഉയരുന്നത്. ആള്‍ബലംകൊണ്ടും പണക്കൊഴുപ്പുകൊണ്ടും പരിചയക്കുറവിനെ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ലീഗ്. എന്നാല്‍ തങ്ങളില്ലാതെ മേള എങ്ങിനെ നടക്കുമെന്ന് കാണട്ടെയെന്ന നിലപാടിലാണ് ഇടതുപക്ഷ അനുകൂല സംഘടനകള്‍.
സിപിഎമ്മിന്റെ പോഷക സംഘടനയായ കെ എസ് ടി എ യാണ് ഭക്ഷണ കമ്മറ്റിയുടെ ചുമതല നോക്കുന്നത്. പണിമുടക്ക് പ്രഖ്യാപിച്ചതിനുശേഷം ഈ കമ്മറ്റി യാതൊന്നും ചെയ്തിട്ടില്ല. കലോത്സവത്തില്‍ ഏറ്റവും അധികം അധ്വാനശേഷിയും ആള്‍ബലവും വേണ്ട കമ്മറ്റികളില്‍ ഒന്നാണിത്. പ്രധാനവേദിയായ മലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍ പടുകൂറ്റന്‍ പന്തലിന്റെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. എന്നാല്‍ ഗ്രൗണ്ടില്‍ എക്സിബിഷന് കമ്മിറ്റിക്ക് സ്ഥലം അനുവദിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. പ്രധാന പന്തലിനുപുറമെ മാധ്യമങ്ങള്‍ക്കുള്ള സ്റ്റാളുകളും ഇവിടെ തന്നെയാണ് ഒരുങ്ങുന്നത്.
എം എസ് പി ഹയര്‍സെക്കണ്ടറി സ്കൂളിലാണ് മറ്റൊരു വേദിയും ഭക്ഷണ ശാലയും. ഇവിടെ ഒരുക്കങ്ങള്‍ മന്ദഗതിയിലാണ്. പതിനഞ്ചോളം വേദികളില്‍ മേറ്റ്ല്ലാം ടൗണ്‍ഹാളിലും ഓഡിറ്റോറിയങ്ങളിലും ആയതിനാല്‍ കാര്യമായ നിര്‍മ്മാണ ജോലികള്‍ ആവശ്യമില്ല. അതെ സമയം നഗരത്തിലെ ശുചീകരണം, റോഡുകളുടെ അറ്റകുറ്റപണികള്‍ തുടങ്ങിയവ വേണ്ടത്ര ശുഷ്കാന്തിയോടെ നഗരസഭാ നേതൃത്വം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധമുണ്ട്. കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്നവര്ക്ക് നല്‍കാനുള്ള സ്വര്‍ണ്ണകപ്പ് ഇന്നലെ ജില്ലയില്‍ എത്തിച്ചു. സ്വര്‍ണ്ണകപ്പിന് വന്‍ വരവേല്‍പ്പ് നല്‍കാനായിരുന്നു ഉദ്യേശിച്ചിരുന്നതെങ്കിലും കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല.
പൊതുവേ പണിമുടക്ക് ഉയര്‍ത്തുന്ന ആശങ്ക ഒരുക്കങ്ങളിലും യോഗങ്ങളിലും കരിനിഴല്‍ പരത്തുന്നുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയായി വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തെ വേണ്ടത്ര ഗൗരവത്തോടെയല്ല സര്‍ക്കാരും പരിഗണിക്കുന്നതെന്നാണ് സംഘാടകരില്‍ ചിലര്‍ തന്നെ കുറ്റപ്പെടുത്തുന്നത്. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ സര്‍ക്കാര്‍ നയം വ്യക്തമാക്കിയിട്ടില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. മേള മുന്‍ നിശ്ചയിച്ചതുപോലെ നടക്കും എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയല്ലാതെ ഇക്കാര്യത്തില്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളാന്‍ പോകുന്നതെന്ന് ഇതുവരെയും വ്യക്തമല്ല.
പണിമുടക്കാത്ത അധ്യാപകരെയും ജീവനക്കാരെയും ഉപയോഗപ്പെടുത്തി മേള നടത്താമെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാരെന്ന് കോണ്‍ഗ്രസ് അനൂകൂല സംഘടനാനേതാക്കള്‍ പറയുന്നത്. അതെ സമയം കലോത്സവത്തിന്റെ നടത്തിപ്പിനായി ഇടതുപക്ഷ അനുകൂല സംഘടനകളെ അനുനയിപ്പിക്കാനുള്ള ശ്രമവും സര്‍ക്കാര്‍ തുടരുന്നുണ്ട്. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഇതിനായി ഇടത് അനുകൂല സംഘടനാനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കലാമേളയുടെ നടത്തിപ്പിന് അവസാന ഘട്ടത്തില്‍ കെ എസ് ടി എ ഉള്‍പ്പെടെയുള്ളവര്‍ സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
** ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: