ശബരിമല: ഗോള്‍മുഖങ്ങളില്‍ തീ പാറിച്ച ഇന്ത്യന്‍ ഫുട്ബോള്‍ മാന്ത്രികന് ഐ.എം.വിജയന് ഇനി പത്ത് നാള് അയ്യപ്പസന്നിധിയില്‍ തീര്‍ത്ഥാടകരെ സഹായിക്കാനുള്ള അപൂര്‍വ നിയോഗത്തിലാണ്. അതും പതിനെട്ടാംപടി ചവിട്ടുന്ന അയ്യപ്പഭക്തരെ നിയന്ത്രിക്കുന്ന പോലീസ് സംഘത്തിന്റെ ചുമതല. ശബരിമല തീര്‍ത്ഥാടനത്തിന്റെ അവസാന ഘട്ടമായ മകരവിളക്കിന് എത്തിച്ചേര്‍ന്ന പോലീസ് സംഘത്തില്‍ ഡ്യൂട്ടിക്കായി എത്തിയ വിജയന് ഇത് ആദ്യാനുഭവം. ഓര്‍മ്മവച്ച നാള് മുതല്‍ അനേക പ്രാവശ്യം ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഔദ്യോഗിക കര്‍ത്തവ്യ നിര്‍വഹണത്തിനായി ശബരിമലയില്‍ എത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തില്‍ ഓരോ ഘട്ടത്തിലും അയ്യപ്പന്റെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുള്ളത്. കെ.എ.പി. തൃശൂര്‍ ഒന്നാം ബറ്റാലിയനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ ഐ.എം.വിജയനെ പോലീസ് വേഷത്തില്‍ സന്നിധാനത്ത് കണ്ടത് അയ്യപ്പഭക്തന്മാര്ക്ക് കൗതുകമായി. സഹപ്രവര്‍ത്തകരായ പോലീസുകാര്‍ വിജയന്റെ കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ മൊബെയില്‍ ഫോണുമായി തിരക്കുകൂട്ടി.
ലോക ഫുട്ബോള്‍ മാന്ത്രികന് ഡീഗോ മറഡോണയ്ക്കൊപ്പം പന്തുതട്ടാന്‍ അപൂര്‍വഭാഗ്യം ലഭിച്ച ഈ താരം വിശ്വസുന്ദരി റണ്ണറപ്പായ പാര്‍വതി ഓമനക്കുട്ടന് നായികയാവുന്ന കെ ക്യൂ എന്ന സിനിമയില്‍ അഭിനയിച്ചശേഷമാണ് സന്നിധാനത്ത് എത്തിച്ചേര്‍ന്നത്.
മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയി രിക്കുന്നത്. അവസാന ബാച്ചിലെ പോലീസുകാര്‍ക്കുള്ള ഡ്യൂട്ടി വിശദീകരണ യോഗത്തില്‍ സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ജെ.ജയനാഥും മറ്റുദ്യോഗസ്ഥരും പങ്കെടുത്തു. സന്നിധാനത്തും ശബരീപീഠം മുതല്‍ പാണ്ടിത്താവളം വരെയും 2250 പോലീസുകാര്‍ 150 സബ് ഇന്‍സ്പെക്ടര്‍മാര്‍, 45 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 22 ഡിവൈഎസ്പിമാര്‍ എന്നിങ്ങനെ യായിരിക്കും സേനാവിന്യാസം
ഇതുകൂടാതെ കേന്ദ്രസേനകളായ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് തുടങ്ങിയ വിഭാഗങ്ങളും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: