കൊച്ചി: ഗുരുവായൂരപ്പന് ട്രസ്റ്റിന്റെ 2012-ലെ ഓടക്കുഴല്‍ അവാര്‍ഡ് സേതുവിന്റെ മറുപിറവികള്‍ എന്ന നോവലിന്. 10000 രൂപയും ഫലകവുമടങ്ങിയ അവാര്‍ഡ് ജി.ശങ്കരക്കുറുപ്പിന്റെ 36-ാം ചരമവാര്‍ഷികദിനമായ ഫെബ്രുവരി രണ്ടിന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി പ്രൊഫ.എം.അച്യുതന് അറിയിച്ചു. കെ.എല്‍.മോഹനവര്‍മ, ഡോ.രതി മേനോന്, ജി.മധുസൂദനന് എന്നിവരടങ്ങിയ പരിശോധക സമതിയാണ് മറുപിറവികളെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനലിന്റെ ആവിര്‍ഭാവം മഹാപ്രളയത്തില്‍ ഭൂപടം കുതിര്‍ന്ന് ഇല്ലാതായ ഒരു ഭൂപ്രദേശത്തിന്റെ മറുപിറവിയായിട്ടാണ് സേതു വിഭാവനം ചെയ്യുന്നത്. എന്നാലിതൊരു ചരിത്രാഖ്യായികയല്ല. ചരിത്രവും സ്മൃതിയും പ്രകൃതിയും ഇടകലര്‍ന്നു വിരിയുന്ന ഒരു കൊളാഷ് ആണെന്ന് സമിതി വിലയിരുത്തി. ധാന്യം വിട്ട് നാണ്യത്തിനു പിറകെ പോയ ഒരു നാടിന്റെ ദുര്‍ഗതിയുടെ ഉറവുകളിലേക്കും നോവലിസ്റ്റ് വിരല്‍ ചൂണ്ടുന്നതായി സമതി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: