1946 ജോര്‍ജ്ജ് ഓര്‍വെല്‍ ‘നാടന്‍ തവളകളെക്കുറിച്ചുള്ള ചില ചിന്തകള്‍’ എന്ന പ്രബന്ധത്തില്‍ പറയുന്നു. ” പ്രകൃതിയിലെ മറ്റുപലതും പോലെ വസന്തവും ആണ്ടുതോറും പുനര്‍ജനിക്കുന്നു. സമൂഹം എത്ര തന്നെ മര്‍ദ്ദനാത്മകമായി കൊള്ളട്ടെ പ്രകൃതി നന്മയുടേയും ഊര്‍ജ്ജത്തിന്റെയും ഉറവിടമായി തുടരുന്നു. നിങ്ങള്‍ രോഗിയല്ലെങ്കില്‍ വിശന്നിരിക്കുകയല്ലെങ്കില്‍ തടവറയിലൊ, ഒരു ഒഴിവുകാല ക്യാമ്പിലോ അടച്ചിടപ്പെട്ടിരിക്കുകയാണെങ്കിലും വസന്തം തന്നെയായിരിക്കും.
ഫാക്ടറികളില്‍ അണുബോംബുകള്‍ കുന്നുകൂടട്ടെ, നഗരവീഥികളില്‍ പോലീസുകാര്‍ റോന്തുചുറ്റട്ടെ, ഉച്ചഭാഷിണികള്‍ അസത്യങ്ങള്‍ വിളിച്ചുകൂവികൊള്ളട്ടെ, ഭൂമി അപ്പോഴും സൂര്യനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. സ്വേച്ഛാധിപതികള്‍ക്കോ, ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കള്‍ക്കോ അവര്‍ക്ക് എത്ര ഇഷ്ടമല്ലെങ്കില്‍ പോലും ഇത് തടയാന്‍ കഴിയില്ല. ഓരോ വര്‍ഷവും വസന്തം തിരികെ വരുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഓര്‍വെല്‍ ഇത് എഴുതിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.
നമ്മള് ഒരുപാട് കാര്യങ്ങള്‍ ആര്‍ജിച്ചിട്ടുണ്ട് ജീവന്റെ നിഗൂഢ രഹസ്യങ്ങള്‍ തേടി കടലിന്റെ അഗാധതയിലും ചൊവ്വയിലെ ഗര്‍ത്തങ്ങളിലും പരതിയിട്ടുണ്ട്. കണ്ടെത്തിയ നിരീക്ഷണങ്ങള്‍ അനാവരണം ചെയ്തിട്ടുമുണ്ട്. എന്നാല്‍ പ്രകൃതി നിയമങ്ങള്‍ പാലിക്കുന്നതില്‍ നമ്മള് എവിടെയോ പരാജയപ്പെട്ടിരിക്കുന്നു.
1992 ല്‍ റിയോഡി ജനിറോയില്‍ നടന്ന അന്താരാഷ്ട്ര ഭൗമ ഉച്ചകോടി സമ്മേളനത്തില്‍ പരിസ്ഥിതിയേയും വികസനത്തെയും സംബന്ധിച്ച പ്രഖ്യാപനത്തോടൊപ്പം ഒപ്പുവെക്കപ്പെട്ട കാലാവസ്ഥ മാറ്റത്തെയും ജൈവവൈവിധ്യത്തെയും ആസ്പദമാക്കിയ കരാറുകള്‍ 1993 ഡിസംബര്‍ 24 ന് പ്രാബല്യത്തില്‍ വന്നതോടെയാണ് ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം നാം കണക്കിലെടുക്കാന്‍ തുടങ്ങിയത്.
ഭൂമിയിലെ വിവിധങ്ങളായ എല്ലാ സസ്യങ്ങളും മൃഗങ്ങളും സൂക്ഷ്മ ജീവികളും ഒക്കെ ചേര്‍ന്ന ജൈവ സമ്പന്നതയുടെ പേരാണ് ജൈവവൈവിധ്യം. ജൈവവൈവിധ്യം മൂന്ന് വ്യത്യസ്ത തലങ്ങളിലുണ്ട്. 1) ജനിതക വൈവിധ്യം 2) ജൈവജാതി വൈവിധ്യം 3) ആവാസ വ്യവസ്ഥ വൈവിധ്യം.
ലോകത്ത് ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യം കാണുന്നത് ഇല പൊഴിയുന്ന ഉഷ്ണമേഖലാ വനങ്ങളിലും ഉഷ്ണമേഖലാ മഴക്കാടുകളിലുമാണ്. ഇത്തരത്തിലുള്ള പ്രദേശങ്ങള്‍ നിലകൊള്ളുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളിലുമാണ്. ഭൂമിയിലെ ഏകദേശം 75 ശതമാനം ജൈവവൈവിധ്യവും ഈ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. അതേസമയം ഈ പ്രദേശങ്ങളിലെ ജനത സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയിലും അര്‍ത്ഥപട്ടിണിയിലുമാണെന്ന യാഥാര്‍ത്ഥ്യം ഒരു വിരോധാഭാസമാണ്. ഇത് സൂചിപ്പിക്കുന്നത് പാശ്ചാത്യസമ്പന്നതയുടെ അടിത്തറ ഉഷ്ണമേഖല രാജ്യങ്ങളിലെ ജൈവ സമ്പന്നതയുടെ മുകളില്‍ പടുത്തുയര്‍ത്തിയതാണെന്ന സത്യമാണ്.
ഉഷ്ണ-ഉപോഷ്ണ മേഖലകളിലാണ് ലോകത്ത് ജൈവവൈവിധ്യ സമ്പന്നത ഏറെയുള്ളത്. അതില്‍ ഉഷ്ണമേഖല മഴക്കാടുകള്‍ ജൈവവൈവിധ്യത്തിന്റെ കലവറ തന്നെയാണ്. ഭൂമിയുടെ കേവലം ഏഴ് ശതമാനം ഭാഗങ്ങളിലൊതുങ്ങുന്ന വലിപ്പമേ ഉഷ്ണമേഖലാ മഴക്കാടുകള്‍ക്കുള്ളൂ. ലോകത്ത് ആകെയുള്ള 12 മഹാജൈവവൈവിധ്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
ഗുജറാത്തിലെ താപ്തി മുതല്‍ കന്യാകുമാരി വരെ 1600 കി.മീ. നീണ്ടുകിടക്കുന്ന പര്‍വതശൃംഖലയാണ് പശ്ചിമഘട്ടം. ഇതിനൊരു വിടവ് ഉണ്ടാകുന്നത് പാലക്കാട്ടാണ്. 30 കി.മീ. വ്യാസമുള്ള ഈ വിടവ് നീലഗിരി കുന്നുകളെ ആനമല പീഠഭൂമിയില്‍നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നു. നിരവധി പര്‍വത ശൃംഗങ്ങളാല്‍ നിര്‍മിതമായ ഈ ഭൂവിഭാഗത്തിന്റെ സമുദ്ര നിരപ്പില്‍നിന്നുള്ള ശരാശരി ഉയരം 1500 മീറ്റര്‍ ആണ്. ഇതില്‍ ഏറ്റവും ഉയരം കൂടിയ പര്‍വത ശൃംഗം ആനമുടിയാണ്. (ഉയരം 2695 മീറ്റര്‍). ലാറ്ററൈറ്റ് കലര്‍ന്ന ചെമ്മണ്ണും കറുത്ത മണ്ണുമാണ് ഈ പ്രദേശങ്ങളിലെ മണ്ണിനങ്ങള്‍.
പശ്ചിമഘട്ടത്തിന്റെ തന്നെ പശ്ചിമഭാഗത്തു കൂടിയാണ് കിഴക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കടന്നുവരുന്നത്. 2000-7000 മി.മീ. അളവിലുള്ള കനത്ത വര്‍ഷ പാതം ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ ഇവിടെ ലഭിക്കുന്നു. അതിനാല്‍ ഇടതൂര്‍ന്ന പച്ചപ്പുകള്‍ പശ്ചിമഘട്ടത്തിന്റെ പ്രത്യേകതയാണ്.
പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ മേഖലകളില്‍ പൊതുവെ മഴ കുറവായതിനാല്‍ ഈ പ്രാന്തങ്ങളില്‍ കുറ്റിക്കാടുകളും. വരണ്ട ഇല കൊഴിയും വനങ്ങളുമാണ് അധികവും. ഇവിടുത്തെ ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. മഴയുടെ ലഭ്യതയും അനുയോജ്യമായ താപനിലയും ഉയരവും മണ്ണിനങ്ങളുമാണ്, പശ്ചിമഘട്ട ജൈവസമ്പന്നതയുടെ അടിസ്ഥാന ഘടകങ്ങള്‍. ഇതിനെ ആശ്രയിച്ച് രൂപംകൊണ്ടിട്ടുള്ള പരിസ്ഥിതീയ ജൈവവനഗേഹങ്ങള്‍ ഇവിടെയുണ്ട്. ഇതില്‍ ഉള്‍പ്പെടുന്ന വനമേഖലകളാണ് ഉഷ്ണമേഖലാ നിത്യഹരിതവനങ്ങള്‍ അര്‍ധ ഉഷ്ണമേഖലാനിത്യഹരിതവനങ്ങള്‍ ഈര്‍പ്പമുള്ളതും വരണ്ടതുമായ ഇല കൊഴിയും കാടുകള്‍ ഷോല വനങ്ങള്‍, പുല്‍മേടുകള്‍ തുടങ്ങിയവ. ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് പശ്ചിമഘട്ടത്തിലെ തെക്കുഭാഗത്ത് 500 മുതല്‍ 1500 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഉഷ്ണമേഖലാ മഴക്കാടുകളാണ്.
കാലവര്‍ഷക്കാറ്റിന്റെ ഗതിക്ക് തടസ്സമായി നില്ക്കുന്ന മഴക്കാടുമൂടിയ പശ്ചിമഘട്ടം മഴ പെയ്യിക്കുന്നതുകൊണ്ട് സമൃദ്ധിയില്‍ വെള്ളമൊഴുകിയിരുന്ന 40 ല്‍ പരം നദികളുണ്ടായിരുന്നു കേരളത്തില്‍ മിക്ക വലിയ നദികളുടേയും പ്രഭവസ്ഥാനം പശ്ചിമഘട്ടത്തിലായിരുന്നതുകൊണ്ട് നിരവധി ജലവൈദ്യുത പദ്ധതികള്‍ക്കും അണക്കെട്ടുകള്‍ക്കും സാധ്യതകള്‍ ഏറെ ഉണ്ടായി.
പെരിയാറിലും ചാലക്കുടിപുഴയിലും പമ്പയിലും കുറ്റ്യാടിപ്പുഴയിലും സ്ഥാപിതമായ ജലവൈദ്യുത പദ്ധതികള്‍ നദികളെ നദികളല്ലാതാക്കിയെന്നുള്ളതാണ് സത്യം. അവ അണക്കെട്ടുകള്‍ക്ക് വേണ്ടി ആവര്‍ത്തിച്ച് മുറിയ്ക്കപ്പെട്ടു. അവ കേവലം ജലനിര്‍ഗമന ചാലുകളാക്കി മാറ്റി പദ്ധതി പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കായി റോഡുകള്‍ നിര്‍മിക്കുന്നതിനുവേണ്ടി ഏക്കറുകള്‍ കണക്കിന് വനഭൂമി കയ്യേറ്റവും വനനശീകരണവും നടന്നു.
ആഗോളവ്യാപകമായ വനനശീകരണം, പ്രത്യേകിച്ച് മനുഷ്യന് പുനര്‍നിര്‍മിക്കാനാകാത്ത ജീവസാന്ദ്രതയുള്ള മഴക്കാടുകളുടെ നാശം ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യുനസ്കോയുടെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള സാങ്കേതിക ഉപവിഭാഗമായ ഐയുസിഎന്‍ (International Union for Conservation of Nature)ഉം വളരെ വര്‍ഷങ്ങള്‍ക്കുമുമ്പേ ശാസ്ത്ര ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രത്യേകിച്ചും പശ്ചിമഘട്ടത്തിലെ മഴക്കാടിന്റെ പ്രാധാന്യവും അതിന് സംഭവിക്കുന്ന ശോഷണവും. ഇതിനോടനുബന്ധിച്ചാണ് യുനസ്കോ 1970 കളുടെ അവസാന വര്‍ഷങ്ങളില്‍ ‘മനുഷ്യരും ജൈവമണ്ഡലവും’ എന്ന ബൃഹദ് പദ്ധതി രൂപീകരിച്ചത്. ഇത് കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ തുടക്കകാലം മുതല്‍ ഇന്ത്യയിലും നടപ്പിലാക്കി തുടങ്ങി.
ഇന്ത്യയില്‍ ജൈവസംരക്ഷണ മേഖലയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമായി തെരഞ്ഞെടുത്തത് കര്‍ണാടകം, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നീലഗിരി പര്‍വതത്തിനുചുറ്റുമുള്ള 5500 ല്‍ പരം ച.കി.മീ. വിസ്തൃതിയുള്ള വനപ്രദേശമാണ്.
അഥവാ പരിസ്ഥിതി ലോലപ്രദേശം എന്ന വാക്ക് കേരളീയര്‍ ഒരുപക്ഷെ കേട്ടു തുടങ്ങിയത് പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ നയിക്കുന്ന പശ്ചിമഘട്ട വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു തുടങ്ങിയപ്പോള്‍ മുതലാണ്.
ആറ് പ്രധാന ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ട വിദഗ്ദ്ധ സമിതിയ്ക്ക് രൂപം നല്‍കിയത്. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്തുക, അതിനെ പുനര്‍ജീവിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക, 1986 ലെ നിയമമനുസരിച്ച് പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കുക തുടങ്ങിയവയാണ്. പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
മാത്തേരന്‍, മഹാബലേശ്വര്‍-പഞ്ചാഗ്നി എന്നീ പ്രദേശങ്ങള്‍ പശ്ചിമഘട്ടത്തിലെ ഏറ്റവും അതിലോല പരിസ്ഥിതി പ്രദേശങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയില്‍ ഏകദേശം 16,12,297 ച.കി.മീ. പ്രദേശത്ത് 668 ഓളം സംരക്ഷിത മേഖലകളുടെ ഒറ്റ ശൃംഖലയാണുള്ളത്. മൊത്തം ഭൂപ്രദേശത്തിന്റെ 94 ശതമാനം വരുന്ന ഈ ശൃംഖലയില്‍ 102 ദേശീയോദ്യാനങ്ങളും 515 വന്യമൃഗസങ്കേതങ്ങളും 47 സംരക്ഷിത റിസര്‍വുകളും നാല് കമ്മ്യൂണിറ്റി റിസര്‍വുകളുമാണുള്ളത്. ഇവയില്‍ പലതും പശ്ചിമഘട്ടത്തിലാണുള്ളത്. ഇതുകൂടാതെ 38 കടുവാ സംരക്ഷണകേന്ദ്രങ്ങളും 28 ആന സംരക്ഷണ കേന്ദ്രങ്ങളും ഇവിടെ ഉള്‍പ്പെടുന്നു. ദേശീയോദ്യാനങ്ങളിലെ പ്രധാന മേഖലകളില്‍ മനുഷ്യവാസം പാടില്ലാത്തതാണ്.
കേരളത്തിന്റെ പശ്ചിമഘട്ടത്തില്‍ ആറ് ദേശീയോദ്യാനങ്ങളും 16 വന്യജീവി സങ്കേതങ്ങളും ഒരു കമ്മ്യൂണിറ്റി റിസര്‍വുമാണുള്ളത്.
വികസനത്തിന്റെ തോത് ഒരു മേഖലയ്ക്ക് ഭീഷണിയായി തീരുമ്പോഴോ വികസനം അടിസ്ഥാനപരമായി ഒരു പ്രദേശത്തിന്റെ സ്വാഭാവിക പരിസ്ഥിയില്‍ മാറ്റം വരുത്തുകയോ ചെയ്യുമ്പോഴാണ് ആ പ്രദേശം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെടുന്നത്. ഈ കാര്യത്തില്‍ ആ പ്രദേശത്തെ വഹനക്ഷമതയാണ് ഏറ്റവും പ്രാധാന്യമേറിയത്.
2010 മാര്‍ച്ചില്‍ നിയോഗിക്കപ്പെട്ട പ്രൊഫ മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ പാനല്‍ പശ്ചിമഘട്ടത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 14 പാനല്‍ മീറ്റിംഗുകളും സര്‍ക്കാര്‍ ഏജന്‍സികളുമായി എട്ട് കൂടിയാലോചനകളും സിവില്‍ സമൂഹവുമായി 40 കൂടിയാലോചനകളും നടത്തി 2011 ആഗസ്റ്റില്‍ 300 പേജുകള്‍ വരുന്ന റിപ്പോര്‍ട്ട് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചു.
ഈ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് സോണുകളായിട്ടാണ് ഋമെെ നെ തിരിച്ചിരിക്കുന്നത്. സോണ്‍ ഒന്ന് പൂര്‍ണമായും സംരക്ഷണം വേണ്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നു. അവിടെ വികസനപ്രവര്‍ത്തനങ്ങളൊന്നും അനുവദിക്കാന്‍ പാടില്ലാത്തതാണ്. പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം സോണ്‍ ഒന്ന് സംരക്ഷിക്കപ്പെടുകയാണെങ്കില്‍ കേരളത്തിലെ കാടുകള്‍ സംരക്ഷിക്കപ്പെടും (ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കനുസരിച്ച് ഇന്ത്യയില്‍ 2001-2003 കാലയളവില്‍ മാത്രം 26000 ച.ക.മീ. നിബിഡ വനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ജൈവസാന്നിധ്യത്തിന്റെ കാര്യത്തിലാകട്ടെ 3000 പുഷ്പിത സസ്യങ്ങളും 200 ജന്തുജാതികളും വംശനാശത്തിലാണ്.
അവശേഷിക്കുന്ന വനങ്ങളുടെ സിംഹഭാഗവും (4 ലക്ഷം ച.കി.മീ)187 ആദിവാസി ജില്ലകളിലായി പരമ്പരാഗതമായി അവര്‍ സംരക്ഷിച്ചുപോരുന്ന വനങ്ങളാണ്). സോണ്‍ രണ്ടില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങളോടെയാകാമെന്ന് പറയുന്നു. സോണ്‍ 3 ല്‍ നിയന്ത്രണങ്ങളില്‍ അല്‍പ്പം ഇളവ് വരുത്തിയിരിക്കുന്നു.
നിബിഡ വനങ്ങളും കടുവ സംരക്ഷണ കേന്ദ്രങ്ങളും നദികളുടെ ഉത്ഭവ സ്ഥാനങ്ങളും സോണ്‍ ഒന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തില്‍ 23 സ്ഥലങ്ങളാണ് പരിസ്ഥിതി ലോല പ്രദേശങ്ങളായി കണക്കാക്കിയിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ അണക്കെട്ടുകള്‍ പ്ലാന്റേഷനുകള്‍ പാറക്വാറികള്‍, ചെങ്കല്‍ കുന്നിടിക്കലുകള്‍ എല്ലാം ഈ പശ്ചിമഘട്ട മലനിരകള്‍ക്ക് ദോഷങ്ങളാണെന്ന് സമിതി കണ്ടെത്തിയിരിക്കുന്നു. ആറ് ലക്ഷം ഹെക്ടറിലധികം വരും കേരളത്തിലെ തോട്ട ഭൂമി. പരമ്പരാഗത നീര്‍ച്ചാലുകളെയെല്ലാം ഇതിനോടകം തോട്ടങ്ങള്‍ നശിപ്പിച്ചു കഴിഞ്ഞു. അതുകൂടാതെ ഇതില്‍നിന്നും അഞ്ച് ശതമാനം വിനോദസഞ്ചാര പദ്ധതികള്‍ക്കായി നീക്കി വെക്കുമെന്നും പറയുന്നു. ഇതും അനുവദനീയമല്ലെന്നും സമിതി പറയുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതോടെയാണ് പാറക്വാറികളുടെ എണ്ണവും വര്‍ധിച്ചത്. പാറക്വാറികളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണ്. എന്താവശ്യത്തിനാണ് പാറ പൊട്ടിക്കുന്നത് എന്നത് കര്‍ശനമായും പരിശോധിക്കപ്പെടണം. സാധാരണക്കാരന് വീടുവയ്ക്കുവാന്‍ പാറ അനുവദിക്കണം. കേരളത്തിലെ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങള്‍ ഏതെല്ലാമാണെന്ന് സെസ് കണ്ടെത്തിയിട്ടുണ്ട്. ആ സ്ഥലങ്ങളില്‍ ഒരുതരത്തിലുള്ള ഇടപെടലും പാടില്ലാത്തതാകുന്നു.
പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പൂര്‍ണമായും ജൈവകൃഷി പിന്തുടരുക എന്നതാണ് സമിതിയുടേയും മറ്റൊരു നിര്‍ദ്ദേശം. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടിലാണ് ഇളവ് വേണമെന്ന് കേരളം ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പരിസ്ഥിതി ലോല പ്രദേശങ്ങളോട് ചേര്‍ന്ന 24 താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന പാരക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
ഭ്രാന്തന് വികസനത്തിന്റെ പാരിസ്ഥിതിക സാമൂഹ്യ പ്രത്യാഘാതങ്ങള്‍ നമ്മള് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുള്ളതാണ്. 50 കളില്‍ ജപ്പാനിലെ മിനമതായും 80 കളില്‍ ഭോപ്പാലില്‍ യൂണിയന് കാര്‍ബൈഡായും 60 കളില്‍ വിയറ്റ്നാമിലെ ഏജന്റ് ഒര്‍ച്ചായും 90 കളില്‍ കേരളത്തിലെ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ രൂപത്തിലും മറ്റ് പ്രകൃതിദുരന്തങ്ങള്‍ക്കൊപ്പം കണ്ണിചേര്‍ത്ത് ഒറ്റ വലിയ ചങ്ങലയായതും നമ്മള് കണ്ടതാണ്.
ഫോസ്ഫേറ്റ് നിക്ഷേപങ്ങള്‍ക്കായി ഖാനനം നടത്തി ചന്ദ്രന്റെ പ്രതലംപോലെ ഗര്‍ത്തങ്ങള്‍ നിറഞ്ഞ ഭൂമിയായി മാറിയ ദ്വീപസമൂഹങ്ങള്‍ തെക്കന്‍ പസഫിക് സമുദ്രത്തില്‍ ധാരാളമാണ്.
മനുഷ്യവാസം തീരെയില്ലാത്ത ആ പ്രദേശങ്ങളില്‍ ഖാനികളുടെ അടിത്തട്ടില്‍ നിന്നും ഉയരുന്ന ചൂടുപിടിച്ച വായു മഴക്കാറുകളെ തുരത്തുന്നു. എന്നും വരള്‍ച്ച അനുഭവിക്കുന്ന സൂര്യനില്‍ ചുട്ടെടുത്ത ഭൂപ്രദേശങ്ങളായിമാറിയ ആ ദ്വീപ സമൂഹങ്ങളെപ്പോലെ നമ്മുടെ പശ്ചിഘട്ടങ്ങള്‍ ആവാതിരിക്കാന്‍ നമുക്ക് ബോധ്യം വന്ന തിരിച്ചറിവുകളെ സംരക്ഷിക്കേണ്ടതാണ്.
>> ആര്.ജയകൃഷ്ണന് കലഞ്ഞൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: