മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മേനിനടിക്കുന്നത് വിചിത്രമായിരിക്കുന്നു. നാലുവര്‍ഷമായി ഈ കൊടുംഭീകരനെ തീറ്റിപ്പോറ്റിയതെന്തിന് എന്ന ചോദ്യത്തിനാണവര്‍ ആദ്യം ഉത്തരം നല്‍കേണ്ടത്. രാജ്യത്തെ നടുക്കിയ സംഭവമായിരിന്നു മുംബൈയില്‍ പാക്കിസ്ഥാന്റെ ഒത്താശയോടെ ഭീകരര്‍ നടത്തിയത്.
അമേരിക്കയിലെ ഇരട്ടഗോപുരം തകര്‍ത്തതിന് സമാനമായ സംഭവവും. ഇന്ത്യയുടെ കവാടവും സാമ്പത്തിക തലസ്ഥാനവുമായ മുംബൈയില്‍ നടുക്കമുണ്ടാക്കി അതിന്റെ അലയൊലി ലോകമെമ്പാടും സൃഷ്ടിക്കുക, അതിനുള്ള ആസൂത്രിത പദ്ധതിയാണ് മുംബൈയില്‍ നടപ്പാക്കിയതെന്നതില്‍ സംശയമില്ല. ആ ഭീകര സംഘത്തില്‍ ജീവനോടെ പിടിക്കപ്പെട്ട ഏക ഭീകരനാണ് അജ്മല്‍ കസബ്. ലോകം അംഗീകരിച്ച രീതിയില്‍ എല്ലാമാനദണ്ഡങ്ങളും പാലിച്ച് വിചാരണ നടത്തി ഒടുവില്‍ സുപ്രീംകോടതി ശരിവച്ച വധശിക്ഷ കോണ്‍ഗ്രസ് സര്‍ക്കാര്‍ വച്ച് താമസിപ്പിക്കുകയായിരുന്നു. വധശിക്ഷയുടെ വിധി നടപ്പാക്കിയെന്ന് വീമ്പടിക്കുംമുമ്പ് എന്തിന് ഇത്രയും വൈകിപ്പിച്ചു എന്ന് വ്യക്തമാക്കാനുള്ള ബാധ്യത കോണ്‍ഗ്രസ്സിനുണ്ട്.
മുബൈ ഭീകരാക്രമണത്തിന്റെ നാലാം വാര്‍ഷികത്തിന് നാല് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് കസബിനെ തൂക്കിക്കൊല്ലുന്നത്. 2008 നവംബര്‍ 26നായിരുന്നു കസബ് ഉള്‍പ്പെടെ പാക്കിസ്ഥാനില്‍ നിന്ന് കടല്‍മാര്‍ഗം മുംബൈയിലെത്തിയ പത്ത് ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പടെ 166 പേര് കൊല്ലപ്പെടുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കസബിനെ പിടികൂടാനായതാണ് പാകിസ്ഥാന്റെ പങ്ക് വ്യക്തമാകാന്‍ സഹായിച്ചത്. കസബിന്റെ വധശിക്ഷയെക്കുറിച്ച് പാക്കിസ്ഥാനെ ഇന്ത്യ അറിയിച്ചിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് കത്ത് വഴിയാണ് കസബിനെ തൂക്കിലേറ്റുന്നതിനെക്കുറിച്ച് പാക്കിസ്ഥാന് സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ കത്ത് കൈപ്പറ്റാന്‍ പാക്കിസ്ഥാന് വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഫാക്സായി അയയ്ക്കുകയായിരുന്നു. കസബിന്റെ ജഡം ഏറ്റുവാങ്ങാന്‍ പാക്കിസ്ഥാന് തയ്യാറായില്ല.
ഇതിനെത്തുടര്‍ന്ന് പൂനെയിലെ ജയില്‍വളപ്പില്‍ മൃതദേഹം സംസ്കരിക്കുകയായിരുന്നു. കസബ് ഭീകരപ്രവര്‍ത്തകനാണെന്നും അതുകൊണ്ടുതന്നെ വധശിക്ഷ അര്‍ഹിക്കുന്നുവെന്നുമുള്ള അഭിപ്രായം പാക്കിസ്ഥാനില്‍ വ്യാപിച്ചിരുന്നു. കസബിന്റെ വധം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്ന് കരുതുന്ന നിരീക്ഷകരുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍പോലും ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ കഴിയാത്തത്ര ഭീകരമായിരുന്നു മുംബൈയിലെ ആക്രമണം എന്നതാണ് വാസ്തവം.
അതീവ രഹസ്യമായിട്ടാണ് വധശിക്ഷ നടപ്പിലാക്കിയത്. ഭീകരാക്രമണത്തില്‍ പിടിയിലായ ശേഷം കനത്ത സുരക്ഷയില്‍ കസബിനെ തടവില്‍ പാര്‍പ്പിച്ചിരുന്ന ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും പൂനയിലെ യെര്‍വാഡ ജയിലിലേക്ക് മാറ്റിയത് തൂക്കിലേറ്റുന്നതിന് രണ്ട് ദിവസം മുമ്പ് മാത്രമാണ്. കസബിനെ അതീവരഹസ്യ സ്വഭാവത്തോടെ തൂക്കിലേറ്റിയ നടപടിക്രമങ്ങള്‍ ‘ഓപ്പറേഷന് എക്സ്’ എന്ന പേരിലാണ് നടപ്പാക്കിയത്. 2008ല്‍ മുംബൈ ഭീകരാക്രമണത്തിനിടെ ‘ഓപ്പറേഷന് ബ്ലാക്ക് ടൊര്‍ണാഡോ’ എന്നു പേരിട്ട നടപടിയിലൂടെയാണ് ദേശീയ സുരക്ഷാസേന ഭീകരരെ വധിച്ചത്. ‘ബ്ലാക്ക് ടൊര്‍ണാഡോ’യേക്കാള്‍ രഹസ്യസ്വഭാവമായിരുന്നു ഓപ്പറേഷന് എക്സിന്. കസബിന്റെ ജഡം വിട്ടുകിട്ടണമെന്ന് കസബിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ലെന്ന് പാക്കിസ്ഥാന് അറിയിച്ചിട്ടുണ്ട്. കസബിന്റെ കുടുംബമോ ബന്ധുക്കളോ ഇത് സംബന്ധിച്ച് അഭ്യര്‍ത്ഥന പാക് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല. അങ്ങനെ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ മാത്രമേ ഇന്ത്യയുമായി അത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ കഴിയുമായിരുന്നുള്ളൂ. ഭീകരതക്കെതിരായ യുദ്ധത്തിന് പാക്കിസ്ഥാന് പ്രതിജ്ഞാബദ്ധമാണെന്നും ഭീകരപ്രവര്ത്തകര് അതിന്റെ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നും പാക് വിദേശകാര്യ മന്ത്രി ഇപ്പോള്‍ പറയുന്നുണ്ട്. എന്നാല്‍ പാക്കിസ്ഥാന് ഇതുവരെ ഇക്കാര്യങ്ങളിലെല്ലാം കള്ളക്കളിയാണ് നടത്തിക്കൊണ്ടിരുന്നത്.
പിടിക്കപ്പെട്ടപ്പോഴും ചോദ്യംചെയ്യുമ്പോഴുമൊക്കെ താന്‍ ചെയ്തത് ധീരകൃത്യമെന്ന് ആവര്‍ത്തിച്ച കുറ്റവാളിയാണ് അജ്മല്‍. പാക്കധീന കാശ്മീരില്‍ ലക്ഷറിന്റെ ഭീകരപരിശീലനം നേടിയ കസബ് കൊല്ലാനും ചാകാനും ഉറച്ചുതന്നെയാണ് ഇന്ത്യയിലെത്തിയത്. വളരെ പണിപ്പെട്ട് തെളിവുകളെല്ലാം പൂര്‍ത്തിയാക്കി കോടതികള്‍ക്ക് മുന്നിലെത്തിച്ച അന്വേഷണ സംഘം പ്രശംസനീയമായ പ്രവര്‍ത്തനമാണ് നടത്തിയത്. കോടതി വധശിക്ഷ തന്നെ നല്‍കിയത് അതുകൊണ്ടാണ്. കോടാനുകോടി ജനങ്ങളെയും അന്വേഷണ സംഘത്തെയും രാജ്യത്തിനുവേണ്ടി വീരാഹുതി നടത്തിയവരുടെ കുടുംബാംഗങ്ങളെയുമെല്ലാം അമ്പരപ്പിക്കുന്ന കാലതാമസമാണ് വിധി നടപ്പാക്കുന്ന കാര്യത്തിലുണ്ടായത്. നില്‍ക്കക്കള്ളിയില്ലാത്ത ഘട്ടത്തിലാണ് വധശിക്ഷ നടപ്പാക്കേണ്ടി വന്നത്. കസബിന്റെ കാര്യത്തില്‍ വലിയ വര്‍ത്തമാനം പറയുന്ന യുപിഎ സര്‍ക്കാര്‍ എന്തേ അഫ്സല്ഗുരുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നു എന്ന ചോദ്യത്തിന് അവര്‍ ഉത്തരം നല്‍കേണ്ടതുണ്ട്.
അഫ്സല്‍ഗുരുവിന് വധശിക്ഷ വിധിച്ചിട്ട് വര്‍ഷം എട്ടായി. വിധി നടപ്പാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. പാര്‍ലമെന്റ് മന്ദിരത്തിനുനേരെ നിറയൊഴിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വെടിയുതിര്‍ത്ത് കൊല്ലുകയും ചെയ്ത സംഭവത്തിലെ മുഖ്യ പ്രതിയാണയാള്‍. വധശിക്ഷ നല്‍കുന്നതിനെതിരെ ചിലരിപ്പോള്‍ വല്ലാതെ വ്യാകുലചിത്തരാവുകയാണ്. മനുഷ്യത്വരഹിതമായ സംഗതിയാണത്രെ ഇത്.
ഭീകരരെയും ഭീകരാക്രമണത്തെയും അപലപിക്കാന്‍ പിശുക്കുകാട്ടുന്നവാരണവര്. ഭീകരര്‍ ചുട്ടുകൊല്ലുന്നവരെ ഓര്‍ത്ത് ഒരിറ്റ് കണ്ണീര് വാര്ക്കാത്തവരാണവര്. അക്കൂട്ടരുടെ കൂട്ടത്തിലിപ്പോള്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലുമുണ്ട്. വധശിക്ഷ ഇല്ലാതാക്കണമെന്നാണ് സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 150 രാജ്യങ്ങള്‍ വധശിക്ഷ നിര്‍ത്തുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടുണ്ടത്രെ. വധശിക്ഷ നടപ്പാക്കുന്നവര്‍ ആ രാജ്യങ്ങളുടെ മാതൃക സ്വീകരിക്കണമെന്നും മൂണ്‍ ആവശ്യപ്പെടുന്നു. നിഷ്ഠൂരമായ അക്രമങ്ങളും സമാനതകളില്ലാത്ത കൂട്ടക്കുരുതികളും നടത്തുന്നവര്‍ മനുഷ്യാവകാശങ്ങള്‍ക്ക് അര്‍ഹരല്ല. അവര്‍ക്ക് അര്‍ഹിക്കുന്നത് വധശിക്ഷ തന്നെയാണ്. ശിക്ഷ നടപ്പാക്കുന്നതിനുള്ള കാലതാമസമാണ് ആക്ഷേപകരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: