കണ്ണൂര്‍: വളപട്ടണത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് സ്റ്റേഷനില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ടുവന്ന സംഭവത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഇക്കാര്യത്തില്‍ പുനര്‍ചിന്തനത്തിന്റെ ആവശ്യമില്ലെന്നും കെ.സുധാകരന് എംപി കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സ്റ്റേഷനില്‍ പോയതില്‍ തെറ്റൊന്നുമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഇനിയും ഈ നിലപാട് തുടരും. എസ്.ഐക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഐജി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച മണല്‍ കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെയും ഇതന്വേഷിക്കാന്‍ ചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും വളപട്ടണം സ്റ്റേഷനില്‍ നിന്ന് മോചിപ്പിക്കാനായി കെ.സുധാകരനും അബ്ദുള്ളക്കുട്ടി എംഎല്‍എയും കെ.എം.ഷാജി എംഎല്‍എയും ഇടപെടുകയും സുധാകരന് എസ്.ഐക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം അഴിച്ചു വിടുകയും ചെയ്തിരുന്നു. ഇതിനു ശേഷം കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ തിരുവഞ്ചൂരിന്റെ പോലീസിനും കോടിയേരിയുടെ പോലീസിനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും രണ്ടു കാലത്തെ പോലീസില്‍ നിന്നും കണ്ണൂരിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും വളപട്ടണം എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: