തിരുവനന്തപുരം: സംസ്ഥാന ഭരണത്തില്‍ അഴിമതി വ്യാപകമാണെന്നതിനു തെളിവാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു തന്നെ കൈക്കൂലി വാങ്ങിയതിന് രണ്ട് ഉദ്യോഗസ്ഥര്‍ പിടിയിലായതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും ദല്ലാളന്മാരുടെയും ഭരണമാണ് നടക്കുന്നത്. മന്ത്രിമാരുടെ മൗനാനുവാദത്തോടെയാണ് അഴിമതിക്കാരുടെ വിളയാട്ടമെന്നും മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന ഭരണം മാഫിയകളുടെ കയ്യിലമര്ന്നിട്ട് കാലമേറെയായി. അതു മന്ത്രി മന്ദിരങ്ങളിലേക്കും ഭരണത്തിന്റെ സകല തലങ്ങളിലേക്കും പടര്‍ന്ന് പന്തലിച്ചിരിക്കുകയാണ്.
വില്ലേജ് ഓഫീസ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അഴിമതിക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന ആരോപണങ്ങള്‍ ശരി വയ്ക്കുന്നതാണ് ഈ സംഭവം. മന്ത്രിമാര്‍ക്ക് ഭരിക്കാനല്ല, വിവാദങ്ങളില്‍ വ്യാപൃതരാകാനാണ് താല്പര്യം. ഈ വീഴ്ച സൗകര്യമായി എടുത്തുകൊണ്ടാണ് മന്ത്രിമന്ദിരങ്ങളിലെ രാഷ്ട്രീയ നിയമനങ്ങള്‍ തരപ്പെടുത്തിയവര്‍ അഴിമതി നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ പോലീസ് സംവിധാനത്തില്‍ സിപിഎം-കോണ്‍ഗ്രസ് ധാരണ ഇപ്പോഴും നിലനില്ക്കുന്നു എന്നാണ് കെ.സുധാകരന്റെയും മന്ത്രി തിരുവഞ്ചൂരിന്റെയും വാക്കുകള്‍ നല്കുന്ന സൂചനയെന്നും മുരളീധരന് പറഞ്ഞു. ടി.പി.ചന്ദ്രശേഖരന് വധത്തിലെയും കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധത്തിലെയും യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുന്ന നയം പോലീസ് തുടരുന്നതും ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്. കോടിയേരിയുടെയും തിരുവഞ്ചൂരിന്റെയും പോലീസ് ഒരേപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സുധാകരന്റെ പ്രസ്താവനയും അതിനു മന്ത്രിയും കോടിയേരിയും നല്കിയ മറുപടിയും ഇതിന്റെ അടിസ്ഥാനത്തില്‍ വേണം ചേര്‍ത്തു വായിക്കാനെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: