മലപ്പുറം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം ഒന്നാം ഭാഷയാക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ മലയാളസര്‍വകലാശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മലയാളഭാഷക്ക് ശ്രേഷ്ഠഭാഷാ പദവി നേടിക്കൊടുക്കുന്നതിനുളള ശ്രമം ഊര്‍ജിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്യസംസ്ഥാനത്ത് താമസിക്കുന്ന മലയാളി കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിനായി തുടങ്ങിയ മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മലയാളികളുളള വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
തുഞ്ചന്‍പറമ്പില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷനായി. എഴുത്തച്ഛന് പുരസ്കാര ജേതാക്കളായ എം ടി വാസുദേവന്‍ നായരേയും ടി പത്മനാഭനേയും ചടങ്ങില്‍ ആദരിച്ചു. ഒഎന് വി കുറുപ്പ്, സുഗതകുമാരി, പ്രൊഫ. എം ലീലാവതി എന്നിവര്‍ക്കുളള ഉപഹാരം പിന്നീട് കൈമാറും. തുഞ്ചത്തെഴുത്തച്ഛനെ സ്മരിച്ച് എം ടി വാസുദേവന്‍ നായര്‍ സംസാരിച്ചു. സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ ജയകുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും ആര്‍ട്ടിസ്റ്റ് നമ്പൂതിരി തയ്യാറാക്കിയ രൂപരേഖയും സര്‍വകലാശാലയുടെ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്തു.
കേരള കലകള്‍, നാടോടി ക്ലാസിക്കല്‍ കലകള്‍, മാപ്പിളകലകള്‍, തുടങ്ങിയവയും ചിത്രകല, ചരിത്ര സാംസ്കാരിക പാരമ്പര്യം തുടങ്ങിയ വിഷയങ്ങളും മലയാള സര്‍വ്വകലാശാലയില്‍ പഠന വിഷയങ്ങളാകും. ബിരുദാനന്തര ബിരുദ കോഴ്സുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക. താളിയോലകള്‍, പ്രാചീന ലിഖിതങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനും ഗവേഷണത്തിനും പ്രത്യേക പദ്ധതി ഒരുക്കും. മലയാളത്തിനെ കംപ്യൂട്ടര്‍ സൗഹൃദഭാഷയായി വികസിപ്പിച്ചെടുക്കാന്‍ സര്‍വ്വകലാശാല മുന്‍കയ്യെടുക്കുമെന്നും ചടങ്ങില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച വൈസ് ചാന്സ്ലര് കെ ജയകുമാര്‍ പറഞ്ഞു. അഞ്ച് ഫാക്കല്‍റ്റികളിലായി പത്ത് സ്കൂളുകളും പതിനഞ്ച് കോഴ്സുകളും ഉണ്ടാകും. ജൂലൈ മാസത്തോടെ കോഴ്സുകള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. തുഞ്ചന്‍ കോളേജിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ആദ്യഘട്ടത്തില്‍ സര്‍വ്വകലാശാല പ്രവര്‍ത്തനം ആരംഭിക്കുക. പിന്നീട് ആതവനാട് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിയിലേക്ക് പ്രവര്‍ത്തനം മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍പോലും ആരംഭിക്കാതെ തിരക്കിട്ട് ഉദ്ഘാടനം നടത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആക്ഷേപത്തിന് മറുപടി പറയാന്‍ പ്രാസംഗികരാരും തയ്യാറായില്ല. ആതവനാട് പ്രദേശത്ത് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും വൈസ് ചാന്സ്ലര് കെ ജയകുമാറും എം എല്‍ എ സി മമ്മൂട്ടിയും സ്വകാര്യ സംഭാഷണത്തില്‍ വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: