കൊച്ചി: ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തി വീട് തകര്‍ത്ത് മോഷണശ്രമം. മരട് ശങ്കര്‍നഗറിലെ 26-ാം നമ്പര്‍ വീട്ടില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. മുന്‍ സോളിസിറ്റര്‍ ജനറലും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ സി.എസ്.വൈദ്യനാഥന്റെ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരന് എരൂര്‍ മഠത്തിച്ചിറ ബോസി (70)നെയാണ് കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെട്ടത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് മോഷണശ്രമം നടത്തിയതായും കണ്ടെത്തി. എന്നാല്‍ സ്വര്‍ണ്ണാഭരണങ്ങളോ പണമോ വീട്ടില്‍ സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭ്യമായ വിവരം.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ വീടിന്റെ കാവല്ക്കാരനായിരുന്നു ബോസ്. കാവല്‍ കഴിഞ്ഞ് സാധാരണയായി ആറ് മണിയോടെ ഇയാള്‍ എരൂരിലെ സ്വന്തം വീട്ടിലെത്താറുണ്ട്. എന്നാല്‍ ഇന്നലെ ഏഴ് മണി കഴിഞ്ഞും ഭര്‍ത്താവിനെ കാണാത്തതിനാല്‍ ഭാര്യ രാധ അന്വേഷിച്ച് മരടിലെ വീട്ടിലെത്തിയെങ്കിലും അകത്തുനിന്ന് ഗേറ്റ് പൂട്ടിയിരിക്കുകയായിരുന്നു. മടങ്ങിപ്പോയ ഇവര്‍ ചെറുമകനേയും കൂട്ടി വീണ്ടുമെത്തി. മതില് ചാടിക്കടന്ന് ചെറുമകന് ബിനോജ് വീടിന്റെ പിന്ഭാഗത്തുവന്ന് പരിശോധിച്ചപ്പോഴാണ് കാവല്ക്കാരന് ബോസ് മരിച്ചുകിടക്കുന്നതായി കണ്ടത്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്.അജിത് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവം നടന്ന രാത്രി 12.30ഓടെ വീട്ടില്‍നിന്നും വലിയ ശബ്ദം കേട്ടിരുന്നതായി അയല്‍ വീട്ടുകാര്‍ പറഞ്ഞു. വീട്ടുടമയുടെ ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. രാധയാണ് കൊല്ലപ്പെട്ട എരൂര്‍ സ്വദേശി ബോസിന്റെ ഭാര്യ. മക്കള്‍: സാബു. ആശ, ഷീബ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം എരൂരിലെ വീട്ടിലെത്തിച്ച് രാത്രി തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: