തിരുവനന്തപുരം: തുടക്കത്തില്‍ തന്നെ വിവാദങ്ങളില്‍ മുങ്ങിയ വിശ്വമലയാള സമ്മേളനത്തിന് ആദ്യ ദിനത്തില്‍ തന്നെ പാളിച്ച. ഇന്നലെ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി സെനറ്റ് ഹാളിലെ സദസ്സിനെ സാക്ഷി നിര്‍ത്തി തിരിതെളിച്ചതോടെ വിശ്വമലയാള സമ്മേളനത്തിന് ഔപചാരികമായ തുടക്കമായി. ഉദ്ഘാടനചടങ്ങില്‍ പോലും മഹോത്സവത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാകാത്തതാണ് മേളയെ നിറംമങ്ങിയതാക്കിയത്. എം.ടി വാസുദേവന്‍ നായരും ഒ.എന്‍.വി. കുറുപ്പും ടി.പദ്മനാഭനും അടങ്ങിയ മലയാളത്തിലെ പ്രശസ്തരായ സാഹിത്യ സമൂഹം ചടങ്ങിനെത്തിയെങ്കിലും നാമമാത്രമായ പരിഗണന മാത്രമാണ് സംഘാടകര്‍ അവര്‍ക്കു നല്‍കിയത്. ഉദ്ഘാടന ചടങ്ങില്‍ തിരിതെളിക്കാന്‍ എം.ടിക്കും ഒ.എന്‍.വിക്കും അവസാന ഊഴക്കാരായി മാത്രം അവസരം നല്കിയതും വേദിയില്‍ അവര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാതിരുന്നതും ശ്രദ്ധേയമായി. പരിപൂര്‍ണ്ണമായി സര്‍ക്കാരിന്റയും ഖദര്‍ ധാരികളുടെയും മേളയായി വിശ്വമലയാള സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങുപോലും അധഃപ്പതിക്കുകയായിരുന്നു. വലിയ പ്രതീക്ഷയോടെ ആരംഭിച്ച സമ്മേളനം യാതൊരു ഓളവും സൃഷ്ടിക്കാതെയാണ് ഒന്നാം ദിനം പിന്നിടുന്നത്.
രാഷ്ട്രീയത്തിനും പക്ഷപാതത്തിനും അതീതമായി നടക്കേണ്ട ചടങ്ങായിരുന്നിട്ടും ഭരണക്കാര്‍ക്ക് ഒഴികെ മറ്റ് രാഷ്ട്രീയ പ്രവര്ത്തകര്ക്കൊന്നും മലയാള സമ്മേളനത്തിന്റെ ചടങ്ങുകളില്‍ പ്രാതിനിധ്യം നല്‍കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാകണം, ഉദ്ഘാടന ചടങ്ങില്‍ ആശംസാപ്രാസംഗികനായി നിശ്ചയിച്ചിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ചടങ്ങ് ബഹിഷ്കരിച്ചു. തലസ്ഥാന നഗരിയിലെ പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളോ ജനപ്രതിനിധികളോ പോലും ചടങ്ങിനെത്തിയിരുന്നില്ല.
ശുഷ്കമായ സദസ്സിലാണ് രാഷ്ട്രപതി പങ്കെടുത്ത ഉദ്ഘാടന ചടങ്ങുപോലും നടന്നത്. സെനറ്റ് ഹാളിലെ കസേരകള്‍ പലതും ഒഴിഞ്ഞു കിടന്നു. പ്രധാനപ്പെട്ട വ്യക്തികള്‍ വന്നാല്‍ ഇരിപ്പിടം നല്കാന് മുന്‍വശത്തെ രണ്ടുവരി കസേരകള്‍ ഒഴിച്ചിട്ടെങ്കിലും രാഷ്ട്രപതി ഹാളിലെത്തുന്നതിനു തൊട്ടു മുമ്പുവരെ അവയില്‍ ഇരിക്കാന്‍ ആരുമെത്താത്തതിനാല്‍ പിന്നിരയിലിരുന്നവരെ മുന്നില്‍ വിളിച്ചിരുത്തുകയായിരുന്നു.
ഉദ്ഘാടന ചടങ്ങിനു ശേഷം വിജെടിഹാളില്‍ “കവിയും കവിതയും” പരിപാടി, കനകക്കുന്നിലും ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലും സെമിനാര്‍ എന്നിവയായിരുന്നു ഇന്നലെ പ്രധാന ഇനങ്ങള്‍. ഇവയിലൊന്നിലും കാര്യമായ ജനപങ്കാളിത്തമില്ലായിരുന്നു. കനകക്കുന്നിലെ പുസ്തകോത്സവ ഉദ്ഘാടന വേദിയില്‍ മാത്രമാണ് പേരിനെങ്കിലും സദസ്യരുണ്ടായത്. വിജെടി ഹാളിലെ “കവിയും കവിതയും” പരിപാടിയിലും ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ “നവ മാധ്യമ സംസ്കാരം” സെമിനാറിലും ഒഴിഞ്ഞ കസേരകളായിരുന്നു കൂടുതല്‍.
ഇന്നലെ രാവിലെ ആരംഭിച്ച പ്രതിനിധികളുടെ രജിസ്ട്രേഷന് സംഘര്‍ഷത്തിലാണ് കലാശിച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് പേര് രജിസ്റ്റര്‍ ചെയ്ത് എത്തിയവര്‍ക്ക് ഡെലിഗേറ്റുകള്‍ക്ക് നല്‍കാനായി തയ്യാറാക്കിയിരുന്ന സാമഗ്രികള്‍ ലഭിച്ചില്ല. ഇന്നലെ സ്പോട്ട് രജിസ്ട്രേഷന് എത്തിയ കോണ്‍ഗ്രസ്സുകാര്‍ക്കും അവരുടെ അഭ്യുദയാകാംക്ഷികള്‍ക്കും നല്കിയപ്പോഴേ സാമഗ്രികള്‍ എല്ലാം തീര്‍ന്നു കഴിഞ്ഞിരുന്നു. ഡെലിഗേറ്റ് പാസ്സുകള്‍ കരസ്ഥമാക്കിയ ഖദര്‍ ധാരികള്‍ ബാഡ്ജും തൂക്കി സെക്രട്ടറിയേറ്റിനുള്ളിലും എംഎല്‍എ ക്വാര്‍ട്ടേഴ്സിലും തിരുവനന്തപുരം നഗരത്തിലും കറങ്ങി നടക്കുന്ന കാഴ്ചയും കാണാമായിരുന്നു. ഇനി രണ്ടു നാളുകള്‍ കൂടിയാണ് വിശ്വമലയാള സമ്മേളനം നീളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: