തിരുവനന്തപുരം: കന്യാകുമാരി വിവേകാനന്ദകേന്ദ്രം എല്ലാവിധ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രബിന്ദുവായി മാറണമെന്ന് ഗവര്‍ണര്‍ എച്ച്.ആര്.ഭരദ്വാജ് പറഞ്ഞു. ഇതിന് സര്‍ക്കാരും മറ്റ് ഏജന്‍സികളും സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ കവടിയാര്‍ പാര്‍ക്കില്‍ സ്ഥാപിക്കുന്ന സ്വാമി വിവേകാനന്ദന്റെ പൂര്‍ണകായ പ്രതിമയുടെ ശിലാന്യാസ ഭൂമിപൂജയും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിമാ സ്ഥാപനത്തിലൂടെ സ്വാമി വിവേകാനന്ദന് ദീര്‍ഘകാലം എല്ലാവര്ക്കും പ്രചോദനമായി മാറും. അമേരിക്കക്കാരെ പ്രചോദിപ്പിച്ചത് അദ്ദേഹത്തിന്റെ രൂപവും യോഗികളുടെ കണ്ണുകളുമായിരുന്നു.
ഭാരതം മഹത്തായ രാഷ്ട്രമാണ്. ഇവിടത്തെ സംസ്കാരവും മഹത്തരമാണ്. ഋഷിമാരും ആത്മീയാചാര്യന്മാരുമാണ് എന്നും ഈ നാടിന്റെ പ്രചോദനം. അതുകൊണ്ടാണ് ഇവിടെ സാര്‍വ്വത്രിക സാഹോദര്യം പ്രചരിപ്പിച്ചത്. സ്വാമി വിവേകാനന്ദന് വേദാന്തചിന്തയുടെ വിശ്വപ്രചാരകനായിരുന്നു. അദ്ദേഹം പറഞ്ഞതെല്ലാം മാനവകുലത്തിനുവേണ്ടിയാണ്. അദ്ദേഹം പുതിയ ചിന്തയും ആശയാഭിലാഷങ്ങളും ലോകത്തിനു നല്കി. സ്വാമി വിവേകാനന്ദന് ഇന്നും പ്രസക്തനാകുന്നത് സാര്‍വ്വത്രിക സാഹോദര്യത്തിനുവേണ്ടി നിലനിന്നതുകൊണ്ടാണ്. ചിക്കാഗോ പ്രസംഗത്തില്‍ സ്വാമിജി പറഞ്ഞത് മനുഷ്യരാശി മുഴുവന്‍ ഒരു ദൈവത്തിന്റെ മക്കളാണെന്നും എല്ലാവരും ഒരു കുടുംബമാണെന്നുമാണ്. നശീകരണത്തിനുപകരം സ്വാംശീകരണത്തിനും ചിക്കാഗോയില്‍ അദ്ദേഹം ലോകത്തോടാഹ്വാനം ചെയ്തു. ആചാരങ്ങള്‍ക്കോ അനുഷ്ഠാനങ്ങള്‍ക്കോ പകരം ഒരിക്കലും പിഴയ്ക്കാത്ത കര്‍മ്മകാണ്ഡമാണ് സ്വാമിജി ആവിഷ്കരിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആദിശങ്കരന്റെയും സ്വാമി വിവേകാനന്ദന്റെയും പാരമ്പര്യം അവകാശപ്പെടുന്ന നമ്മള് മാനസികമായ അല്പത്തത്തിന് ഒരിക്കലും ഇടനല്കരുത്. വിശാലമായചിന്തയാണ് ഇന്ത്യയുടെ മഹത്തായ പാരമ്പര്യം. എല്ലാ മതങ്ങളും എല്ലാവിശ്വാസങ്ങളും സഹിഷ്ണുതയോടെ പുലരുന്ന നാടാണ് ഭാരതം.
വിശുദ്ധമായ സ്ഥാപനമായ ശ്രീരാമകൃഷ്ണ മിഷനുമായി വളരെ ചെറുപ്പത്തില്‍തന്നെ തനിക്ക് ബന്ധമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. മിഷന്റെ ബേലൂര്‍ മഠം എല്ലാക്കാലത്തും അസാധാരണ പണ്ഡിതന്മാരുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഇന്ന് മഠം ഭൗതികമായി ജീര്‍ണ്ണാവസ്ഥയിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിവേകാനന്ദപഠനവേദിയിലെ വിദ്യാര്‍ത്ഥിനികളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് സ്വാഗതം പറഞ്ഞു. മേയര്‍ അഡ്വ.കെ.ചന്ദ്രിക പങ്കെടുത്തു. ശ്രീരാമകൃഷ്ണമഠം അധ്യക്ഷന്‍ സ്വാമി തത്വരൂപാനന്ദ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: