കോഴിക്കോട്: വൈജ്ഞാനിക പാരമ്പര്യത്തിന്റെ പൂര്‍വ്വകാല സ്മൃതികളുണര്‍ത്തി രേവതി പട്ടത്താനം സാമൂതിരിയുടെ തട്ടകത്തില്‍ ഇന്നലെ വീണ്ടും അരങ്ങേറി. പണ്ഡിതസദസ്സില്‍ വാക്യാര്‍ത്ഥ സദസ്സും ഋഗ്വേദ സംഹിതയും തളി മഹാദേവ ക്ഷേത്രത്തില്‍ വേദസൂക്തവിശേഷാര്ച്ചനയും നടന്നു.
പട്ടത്താന സദസ്സ് നടന്നിരുന്ന വാതില്‍മാടത്തില്‍ വച്ച് കൂടല്ലൂര്‍ നമ്പൂതിരിപ്പാട് നിശ്ചയിച്ച പണ്ഡിതന് സാമൂതിരിരാജ ആചാരപ്രകാരം പണക്കിഴി നല്‍കിയതോടെ രേവതി പട്ടത്താന ചടങ്ങിന് തുടക്കമായി. നെല്ലിക്കാട്ട് മാവുണ്ണ നീലകണ്ഠന് നമ്പൂതിരി പണക്കിഴി ഏറ്റുവാങ്ങി. ക്ഷേത്രത്തിലെ വൈദിക ചടങ്ങുകള്‍ക്ക് ശേഷം തളി സാമൂതിരി ഗുരുവായൂരപ്പന് ഹാളിലെ പട്ടത്താനശാലയിലേക്ക് ഘോഷയാത്രയോടെ പ്രവേശിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ സാമൂതിരി പി.കെ.എസ്. രാജ അധ്യക്ഷത വഹിച്ചു. വിനോദസഞ്ചാരവകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമൂഹത്തിന്റെ വികാസം കേവലം ഭൗതികവളര്‍ച്ച മാത്രമല്ല സാംസ്കാരിക വികാസം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാഷയും അറിവും വളര്‍ത്തിയെടുക്കുന്നതില്‍ പട്ടത്താനസദസ്സ് വഹിച്ച പങ്ക് നിസ്തുലമാണ്. കാലഘട്ടത്തിന്റെ സാംസ്കാരികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും സാംസ്കാരിക മുന്നേറ്റത്തിനും രേവതി പട്ടത്താന സദസ്സുകള്‍ക്ക് കഴിയുന്ന തരത്തില്‍ ഇതിനെ നിലനിര്‍ത്തണം മന്ത്രി പറഞ്ഞു. വിനോദസഞ്ചാര വകുപ്പില്‍ നിന്നും രേവതി പട്ടത്താന സദസ്സിന് ഒരു ലക്ഷം രൂപ ധനസഹായം അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. രേവതി പട്ടത്താന സ്മരണികയുടെ പ്രകാശനം പ്രശസ്ത സാഹിത്യകാരി കെ.ബി. ശ്രീദേവി ഗുരുവായൂര്‍ ദേവസ്വം ഊരാളന്‍ മല്ലിശ്ശേരി നമ്പൂതിരിയ്ക്ക് നല്കി നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഋഗ്വേദ സംഹിതയില്‍ ജാതവേദന്‍ നമ്പൂതിരിപ്പാട്, നാറാസ് കുഞ്ഞന്‍ നമ്പൂതിരിപ്പാട് എന്നിവരും വാക്യാര്‍ത്ഥ സദസ്സില്‍ പി. നാരായണന് നമ്പൂതിരി, ഡോ. എന്‍.കെ. സുന്ദരേശ്വരന്, സുദേവ് ശര്‍മ്മന്‍ എന്നിവരും പങ്കെടുത്തു. ഡോ. എം. ലക്ഷ്മീകുമാരി, ആത്മീയത ഉന്നതിക്കുള്ള വിവേക സോപാനം എന്ന വിഷയത്തിലും ആചാര്യ ത്രൈപുരം ശിവസങ്കല്പ്പത്തെക്കുറിച്ചും പ്രഭാഷണം നടത്തി. ഡോ. എ. ത്യാഗരാജന് സ്വാഗതം പറഞ്ഞു.
സമാപന സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. കൃഷ്ണഗീതി പുരസ്കാരം പി.പി.കെ. പൊതുവാളിനും ക്ഷേത്രകലാകാരനുള്ള പുരസ്കാരം വാസുദേവമാരാര്ക്കും സാമൂതിരി പി.കെ.എസ്. രാജ സമര്‍പ്പിച്ചു. വി.യു. ഏറാടി, പി.കെ. കൃഷ്ണനുണ്ണിരാജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്ര കലാനിലയം അവതരിപ്പിച്ച ‘സ്വയംവരം’ കൃഷ്ണനാട്ടം അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: