കൊച്ചി: ആളും ആരവങ്ങളുമൊന്നുമില്ലാതെ മലയാളത്തിന്റെ പ്രിയപ്പെട്ട സാനുമാസ്റ്ററുടെ ശതാഭിഷേകം കടന്നുപോയി. ആയിരം പൂര്ണചന്ദ്രന്മാരെ കണ്ടതിന്റെ ആഘോഷങ്ങളിലൊന്നും പങ്കുചേരാതെ മാഷ് വയലാര്‍ അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തേക്ക് പോയി.
അധ്യാപകനും സാഹിത്യവിമര്‍ശകനും പ്രമുഖ വാഗ്മിയുമായ എം.കെ.സാനു 1928 ഒക്ടോബര്‍ 27 നാണ് ജനിച്ചത്. ഇംഗ്ലീഷ് കണക്കുപ്രകാരം ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ ശതാഭിഷേകം. ജന്മനക്ഷത്ര പ്രകാരം തുലാമാസത്തിലെ വിശാഖം നാളും (2012 നവംബര്‍ 14). ഒക്ടോബര്‍ 27, ശനിയാഴ്ച സാനുമാഷ് ശതാഭിഷിക്തനാകുന്നതായി ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ എറണാകുളം കാരിക്കാമുറിയിലെ വസതിയായ സന്ധ്യയിലേക്ക് ഫോണ്‍ സന്ദേശങ്ങളുടെ അണയാത്ത പ്രവാഹമായി. മാഷാകട്ടെ ഇതൊന്നും കാര്യമാക്കാതെ തിരുവനന്തപുരത്തേക്കും യാത്രയായി. ഇന്ന് മടങ്ങിവരും.
പിറന്നാള്‍ ദിനത്തില്‍ കുടുംബാംഗങ്ങളുമൊത്ത് ഒന്നിച്ചിരുന്ന് സദ്യയുണ്ണുന്നതുപോലും ആര്‍ഭാടമായി കണക്കാക്കുന്ന സാനുമാഷിന് ശതാഭിഷേകവും പതിവുപോലെ ഒരു പിറന്നാള്‍ മാത്രം. മൂന്ന് പെണ്ണും രണ്ട് ആണുമടക്കം ആഞ്ചുമക്കളുള്ള സാനുമാഷിന്റെ വീട്ടില്‍ ഇന്നലെ പിറന്നാള്‍ സദ്യയുണ്ണാന്‍ ഉണ്ടായിരുന്നത് ഭാര്യയും മുകള്‍ നിലയില്‍ താമസിക്കുന്ന ഇളയ മകനും മാത്രം. യഥാര്‍ത്ഥ പിറന്നാള്‍ ദിനമായ തുലാം 29നും സദ്യയുണ്ടാവില്ലെന്ന് ഭാര്യ രത്നമ്മ സാക്ഷ്യപ്പെടുത്തുന്നു. തൊട്ടടുത്ത ക്ഷേത്രത്തില്‍ വഴിപാടുകഴിക്കും. ക്ഷേത്രത്തിലെ പായസവും കുട്ടി ഉച്ചക്ക് പതിവുപോലെ ഊണ്. മാഷിന്റെ പിറന്നാള്‍ അജണ്ടയില്‍ ഇത്രമാത്രം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: