ആലപ്പുഴ: കുട്ടനാട്, അപ്പര്‍കുട്ടനാട് പാടശേഖരങ്ങളിലെ രണ്ടാംകൃഷിയുടെ നെല്ല് സംഭരണം വൈകുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അവസരം മുതലെടുത്ത് കര്‍ഷകരെ കൊള്ളയടിക്കാന്‍ മില്ലുകാരും രംഗത്ത്.
കുട്ടനാട്ടില്‍ രണ്ടാംകൃഷിയിറക്കിയത് 10,000 ഹെക്ടര്‍ നിലങ്ങളിലാണ്. ഇതില്‍ 3,000 ഹെക്ടര്‍ പാടശേഖരങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞു. ബാക്കി പാടശേഖരങ്ങളില്‍ ഉടന്‍ കൊയ്ത്ത് പൂര്‍ത്തിയാകും. കരിനിലങ്ങളായ പുറക്കാട്, കരുവാറ്റ, തകഴി, അമ്പലപ്പുഴ തെക്ക് എന്നിവിടങ്ങളിലെ 3,612 ഹെക്ടര്‍ പാടശേഖരങ്ങളിലാണ് രണ്ടാംകൃഷിയിറങ്ങിയത്. ഇതില്‍ 2,000 ഹെക്ടര്‍ നിലങ്ങളില്‍ കൊയ്ത നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്.
എന്നാല്‍ നെല്ലെടുക്കാന്‍ മില്ലുകാര്‍ തയാറാകുന്നില്ല. മഴ കനത്തതോടെ പാടശേഖരങ്ങളില്‍ കിടന്ന് നെല്ല് കിളിര്‍ത്ത് നശിക്കാനുള്ള സാധ്യതയേറെയാണ്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും മില്ലുടമകളും ഒത്തുകളിച്ച് കര്‍ഷകരെ ചൂഷണം ചെയ്യാനുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്. നെല്ല് കൂടുതല്‍ ദിവസങ്ങളില്‍ മഴയത്ത് കിടക്കുന്നതോടെ ഈര്‍പ്പത്തിന്റെ പേരില്‍ ഒരു ക്വിന്റല്‍ നെല്ലില്‍ നിന്ന് കൂടുതല്‍ കിഴിവ് ഈടാക്കാന്‍ മില്ലുകാര്‍ക്ക് കഴിയും. കൂടാതെ സ്വകാര്യ മില്ലുകാര്‍ക്ക് കിട്ടുന്ന വിലയ്ക്ക് നെല്ല് നല്കാന് കര്‍ഷകര്‍ നിര്‍ബന്ധിതരാകും.
നിലവില്‍ ഈര്‍പ്പം, പതിര് എന്നിവയുടെ പേരില്‍ ഒരു ക്വിന്റല്‍ നെല്ലിന് 15 കിലോയിലേറെ നെല്ല് കര്‍ഷകര്‍ മില്ലുടമകള്‍ക്ക് അധികമായി നല്‍കേണ്ട ഗതികേടാണുള്ളത്. അതായത് 100 ക്വിന്റല്‍ നെല്ല് കൊടുക്കുന്ന കര്ഷകന് മില്ലുകാര്‍ക്ക് അധികമായി 15 ക്വിന്റല്‍ നെല്ല് കൊടുക്കേണ്ടിവരുന്നു. ഫലത്തില്‍ 85 ക്വിന്റല്‍ നെല്ലിന്റെ പണം മാത്രമേ കര്‍ഷകര്‍ക്ക് ലഭിക്കുകയുള്ളൂ. മാസങ്ങള്‍ കഴിഞ്ഞ് മാത്രമേ നെല്ല് വിലകിട്ടുകയുള്ളൂ.
കിഴിവ് നെല്ലും കര്‍ഷകരുടെ ചിലവില്‍ വേണം മില്ലുകാര്‍ക്ക് എത്തിച്ച് കൊടുക്കേണ്ടത്. 100 ക്വിന്റല്‍ നെല്ല് എടുക്കുമ്പോള്‍ 27,000ഓളം രൂപയാണ് മില്ലുടമയ്ക്ക് കര്‍ഷകരില്‍ നിന്ന് മാത്രം ലാഭം ലഭിക്കുന്നത്. ഇപ്പോള്‍ പതിര് കിഴിവായി കൊടുക്കുന്നതിന് പുറമേ ഈര്‍പ്പത്തിന്റെ ശതമാനത്തിന് അനുസരിച്ച് ഒരു ക്വിന്റല്‍ നെല്ലിന് ഓരോ കിലോ വീതം കിഴിവും മില്ലുകാര്‍ ആവശ്യപ്പെടുന്നു.
ചുരുക്കത്തില്‍ മില്ലുകാര്‍ കര്‍ഷകരില്‍ നിന്ന് 20 ശതമാനത്തോളം നെല്ല് തട്ടിയെടുക്കുന്നുവെന്നതാണ് വസ്തുത. കര്‍ഷകരെ തങ്ങള്‍ പറയുന്നത് അംഗീകരിപ്പിക്കാനുള്ള സമ്മര്‍ദ്ധ തന്ത്രങ്ങളാണ് സിവില്‍ സപ്ലൈസ് അധികൃതരുടെ ഒത്താശയോടെ മില്ലുകാര്‍ പയറ്റുന്നത്. കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചും കൃഷിയിറക്കിയ കര്‍ഷകരെ ചൂഷണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. പല കര്‍ഷകരും ഇതിനാല്‍ പുഞ്ചകൃഷി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: