ആലപ്പുഴ: ജിത്തുമോഹനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് മുന്‍പാകെ ഹര്‍ജി സമര്‍പ്പിച്ചു. ചീഫ് സെക്രട്ടറി, ഡിജിപി, തൃശൂര്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് ചീഫ് (റൂറല്‍), കൊടുങ്ങല്ലൂര്‍ എസ്ഐ എന്നിവരെ എതിര്‍കക്ഷികളാക്കി മനുഷ്യാവകാശ പ്രവര്ത്തകന് ശ്രീകുമാര്‍ നൂറനാടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ആലപ്പുഴ എസ്ഡി കോളേജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന ചാരുംമൂട് ഇടക്കുന്നം മോഹനവിലാസത്തില്‍ ജിത്തുമോഹനെ (21) മുസ്ലീം പെണ്‍കുട്ടിയെ പ്രണയിച്ചതിന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 85 ശതമാനം പൊള്ളലേറ്റ ജിത്തുവിനെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് അമൃത മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചതാണെന്നും ഇതിന് മുന്‍പും മര്ദ്ദിച്ചിട്ടുള്ളതായും ആശുപത്രിയില്‍ വെച്ച് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ നല്കിയ മൊഴിയില്‍ ജിത്തു പറഞ്ഞിരുന്നു. കേസില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പോലീസ് അന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സംഭവം നടന്ന് ഒരുമാസമായിട്ടും ഇതുവരെ യാതൊരു അന്വേഷണവും നടന്നിട്ടില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
അതുകൊണ്ടുതന്നെ അന്വേഷണ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെടണമെന്നും കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: