തൃശൂര്‍ : ‘തീരദേശ ജാഗ്രത കാലഘട്ടത്തിന്റെ അനിവാര്യത’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന സമ്മേളനം 27,28 തീയതികളില്‍ തൃപ്രയാറില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് എന്‍.പി.രാധാകൃഷ്ണന്, ജനറല്‍ കണ്‍വീനര്‍ കെ.വി.ശ്രീനിവാസന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 27ന് വൈകീട്ട് 3.30ന് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രകടനം നാട്ടിക സെന്ററില്‍ നിന്നും ആരംഭിക്കും. തുടര്‍ന്ന് തൃപ്രയാര്‍ പടിഞ്ഞാറെ നടയില്‍ നടക്കുന്ന പൊതുസമ്മേളനം വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡണ്ട് ഡോ.പ്രവീണ്‍ ഭായ് തൊഗാഡിയ ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ചെയര്മാന് ഡോ.എ.സി.വേലായുധന് അദ്ധ്യക്ഷത വഹിക്കും. സീമ ജാഗരണ്‍ അഖിലഭാരതീയ സഹസംയോജകന് എ.ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.വി.ശ്രീനിവാസന് സ്വാഗതവും മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡണ്ട് എന്‍.പി.രാധാകൃഷ്ണന് ആമുഖ പ്രഭാഷണവും നടത്തും. പ്രമീള സുദര്ശനന് നന്ദി പ്രകാശിപ്പിക്കും.
28ന് പത്മപ്രഭ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം കവി എസ്.രമേശന്‍നായര്‍ ഉദ്ഘാടനം ചെയ്യും. എന്‍.പി.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് സഹപ്രാന്തകാര്യവാഹ് പി.എന്‍.ഈശ്വരന്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ശോഭാ സുരേന്ദ്രന്, ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി കെ.പി.ഹരിദാസ്, ബിഎംഎസ് ജില്ലാപ്രസിഡണ്ട് ടി.സി.സേതുമാധവന് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വിവിധ സമ്മേളനങ്ങളില്‍ ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്.ശശിധരന്, എ.ഗോപാലകൃഷ്ണന്, എന്‍.പി.രാധാകൃഷ്ണന്, സംഘടനാ സെക്രട്ടറി കെ.പുരുഷോത്തമന്, കെ.രജനീഷ് ബാബു എന്നിവര്‍ സംസാരിക്കും.
കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ തൊഴില്‍പരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കൊപ്പം കടലും കടല്‍ത്തീരവും നേരിടുന്ന ദേശീയ പ്രാധാന്യമുള്ള നിരവധി പ്രശ്നങ്ങളില്‍ മത്സ്യപ്രവര്‍ത്തകസംഘത്തിന്റെ ഇടപെടല്‍ ഏറെ പ്രാധാന്യമുണ്ടെന്ന് പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു. തീരദേശമേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ ദേശീയവിരുദ്ധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ആഗോളവല്‍ക്കരണ നിയമങ്ങള്‍ നടപ്പിലാക്കാന്‍ വെമ്പല്‍ കൊള്ളുന്ന സര്‍ക്കാര്‍ നടപടികള്‍ ആത്യന്തികമായി മത്സ്യബന്ധനമേഖലയെയാണ് സാരമായി ബാധിക്കുകയെന്ന് ഇവര്‍ പറഞ്ഞു.
വിദേശ കപ്പലുകള്‍ക്ക് യഥേഷ്ടം മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കുക വഴി പരമ്പരാഗത മത്സ്യബന്ധനം തകര്‍ച്ചയുടെ വക്കിലാണ്. തീരദേശ ടൂറിസവും മറ്റും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കടല്‍ത്തീരവും കടലും നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. തീരദേശനിയമത്തെ മറികടന്നുകൊണ്ട് വന്‍കിട വ്യവസായ കച്ചവട ലോബിക്കുവേണ്ടി നിയമം മാറ്റിമറിച്ചുകൊണ്ട് കടല്‍-കായല്‍തീരത്ത് വന്‍കിട ഫ്ലാറ്റുകളും വ്യവസായങ്ങളും അനുവദിക്കപ്പെടുന്നതും തീരദേശത്തെ പരമ്പരാഗത താമസവും ചോദ്യം ചെയ്യപ്പെടുകയാണെന്നും ഇവര്‍ പറഞ്ഞു. മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സുദര്ശനന്, ജില്ലാ പ്രസിഡണ്ട് എ.ആര്.അയ്യപ്പന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: