ലാഹോര്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇരു രാജ്യങ്ങളും ഒരേ കറന്‍സി ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്ന് പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ജഹാംഗീര്‍ ബാദര്‍ പറഞ്ഞു.
അമേരിക്കന്‍ ഡോളര്‍, ബ്രിട്ടീഷ് പൗണ്ട്, യുറോ എന്നിവയ്ക്കുണ്ടാകുന്ന സമ്മര്‍ദ്ദം നേരിടുന്നതിന് ഇന്ത്യയും പാകിസ്ഥാനും ഒരേ കറന്‍സി ഉപയോഗിക്കുന്ന കാര്യം ആലോചിക്കണമെന്നും ജഹാംഗീര്‍ ആവശ്യപ്പെട്ടു. ഡിസംബറോട് കൂടി ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ നിന്ന് 1209 ഉത്പന്നങ്ങളെ നെഗറ്റീവ് പട്ടികയില്‍ നിന്ന് പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലാഹോര്‍ പ്രസ് ക്ലബില്‍ നടന്ന പാകിസ്ഥാന്-ഇന്ത്യ മീഡിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജഹാംഗീര്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്കായുള്ള പാര്‍ലമെന്ററി സമിതിയില്‍ അംഗമായ ജെഹാംഗീര്‍ ബാദര്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയും സര്‍ക്കാരും നടത്തുന്ന ശ്രമങ്ങളും ചൂണ്ടിക്കാട്ടി.
ലാഹോര്‍ പ്രസ് ക്ലബ്ബ്, ചണ്ടീഗഡ് പ്രസ്ക്ലബ്, പ്രസ് ക്ലബ്ബ് ഒഫ് ഇന്ത്യ എന്നിവ സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്ന് 40 മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: