ഇടുക്കി : വനഭൂമി കയ്യേറിയവര്‍ക്ക് പട്ടയഭൂമി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരും കയ്യേറ്റക്കാരും സംബന്ധിച്ചുള്ള തര്‍ക്കം വീണ്ടും രൂക്ഷമാവുന്നു. ഉടുമ്പന്‍ചോല താലൂക്കിലെ കാര്‍ഡമം റിസര്‍വ്വ് ഭൂമിയിലെ കയ്യേറ്റ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കര്‍ഷകരെ സംബന്ധിച്ചിടത്തോളം ആശങ്ക സൃഷ്ടിക്കുന്നതാണ്. കേന്ദ്ര ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ച് കാര്‍ഡമം റിസര്‍വ്വ് ഭൂമി വനമായാണ് കണക്കാക്കിയിട്ടുള്ളത്. വനഭൂമിയിലെ കയ്യേറ്റം ഉപേക്ഷിക്കണമെന്ന കര്‍ശന ശുപാര്‍ശയാണ് കേന്ദ്ര ഉന്നതാധികാര സമിതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് സി.എച്ച്.ആര്. ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കണമെന്ന നിലപാടാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് അതേപടി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയാണ് ഭൂമി കൈവശം വച്ചിരിക്കുന്ന കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുന്നത്.
തിരുവിതാംകൂര്‍ ഫോറസ്റ്റ് റെഗുലേഷന് സെക്ഷന്‍ 18 പ്രകാരം 1987-ല്‍ സി.എച്ച്. റിസര്‍വ്വ് സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യപ്പെട്ടിരിക്കുന്നത് സി.എച്ച്.ആര്. ഒഴിവാക്കപ്പെട്ട വനമായിട്ടാണ്. അതുകൊണ്ട് ഈ ഭൂമി റിസര്‍വ്വ് വനമല്ലെന്നാണ് കയ്യേറ്റക്കാരുടെ വാദം. വിളംബരത്തില്‍ 15720 ഏക്കറാണ് വിസ്തൃതി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഭരണ റിപ്പോര്‍ട്ടുകളിലും രേഖകളിലും ഇത് 87007.47 ഹെക്ടര്‍ എന്നാണ് വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. 1950-ന് മുമ്പ് സി.എച്ച്.ആര്. പതിച്ചും പാട്ടത്തിനും ഏലം കൃഷിക്ക് കൊടുത്തിട്ടുള്ള ഭൂമിയുടെ മേലുള്ള നിയന്ത്രണം റവന്യൂ വകുപ്പിനും, അവിടെയുള്ള മരങ്ങളുടെ നിയന്ത്രണം വനംവകുപ്പിനും ആയിരുന്നു. 1950 മുതല്‍ സി.എച്ച്.ആറില്‍പ്പെട്ട ഭൂമിയുടെയും ചുമതല പുനര്‍നിര്‍ണ്ണയം ചെയ്ത നാള് മുതല്‍ നിയന്ത്രണം റവന്യൂ വകുപ്പിനാണ്.
1980 ന് ശേഷം നടന്നിട്ടുള്ള പാട്ടം, പട്ടയം, വില്‍പ്പന, കൈമാറ്റം എന്നിവ റദ്ദാക്കണമെന്നും അനധികൃത കൈവശക്കാരെ സമയബന്ധിതമായി ഒഴിവാക്കണമെന്നുമാണ് 2005 ലെ കേന്ദ്ര ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. കാലാകാലങ്ങളായി അനധികൃതമായി കയ്യേറിയവരെ ഒഴിപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് തടയുകയായിരുന്നു. അനധികൃതമായ കയ്യേറ്റങ്ങളല്ല കുടിയേറ്റങ്ങളാണ് ഇതിന് മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നല്‍കിയിരിക്കുന്ന വ്യാഖ്യാനം.
കയ്യേറ്റങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരു മതത്തില്‍പ്പെട്ടവരാണ് എന്നുള്ളതുകൊണ്ട് തന്നെ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ തടയുന്നതില്‍ രാഷ്ട്രീയ കക്ഷികള്‍ യോജിച്ചു നിന്ന് എതിര്‍ക്കുകയും ചെയ്യുന്നു. ഉടുമ്പന്‍ചോല താലൂക്കിലെ ഈ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. ഉദ്ദേശശുദ്ധിയോടെയല്ലെങ്കിലും കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന കേന്ദ്ര ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് ശരിവച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ തീരുമാനം സര്‍ക്കാരിന്റെ കൂടി അറിവോടുകൂടി തങ്ങള്‍ക്കെതിരാകുമോയെന്ന സന്ദേഹവും കയ്യേറ്റക്കാര്ക്കിടയിലുണ്ട്. ഹൈക്കോടതിയുടെ തീരുമാനം കയ്യേറ്റക്കാര്‍ക്ക് എതിരായാല്‍ അതിനെ രാഷ്ട്രീയമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍. ഭരണകക്ഷിയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം ഇക്കാര്യത്തില്‍ കയ്യേറ്റക്കാരോടൊപ്പം നില്‍ക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും കയ്യേറ്റക്കാര്‍ക്കെതിരെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുവാന്‍ കഴിയുകയില്ല.
ഹൈക്കോടതി തീരുമാനം കര്‍ഷകരെ സംബന്ധിച്ചിടത്തോളം പ്രതികൂലമായാല്‍ പട്ടയ പ്രശ്നം ഇടുക്കി ജില്ലയില്‍ വന്‍ ജനരോഷത്തിന് കാരണമാകാനിടയുണ്ട്. പട്ടയപ്രശ്നത്തിന്റെ പേരില്‍ കയ്യേറ്റക്കാരായ കര്‍ഷകരെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനുള്ള തന്ത്രങ്ങളാണ് ഭരണത്തിലും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ കക്ഷികള്‍ അണിയറയില്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
പൂവത്തിങ്കല്‍ ബാലചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: