കോട്ടയം: സഭാതര്‍ക്കം പരിഹരിക്കാന്‍ മദ്ധ്യസ്ഥശ്രമം നടത്തിയവര്‍ ആരും തന്നെ ന്യായാന്യായങ്ങള്‍ വേര്‍തിരിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും ഒരു പക്ഷേ മദ്ധ്യസ്ഥശ്രമങ്ങള്‍ വിജയിക്കാതിരുന്നത് ഇതുകൊണ്ടാവാം എന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാവൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പറഞ്ഞു. നവംബര്‍ 25 ന് എറണാകുളത്ത് നടക്കുന്ന സഭവാര്ഷികവും കാതോലിക്കേറ്റ് ശതാബ്ദി മഹാസംഗമപരിപാടികളും വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മദ്ധ്യസ്ഥശ്രമത്തിനെത്തിയവര് എല്ലാം തന്നെ ഇരുകൂട്ടരെയും വിളിച്ചിരുത്തി ഇരുവിഭാഗത്തിനും പറയാനുള്ളത് കേട്ടു. എന്നാല്‍ കേട്ടകാര്യത്തില് ശരിയേത് തെറ്റേത് എന്ന് ചൂണ്ടിക്കാട്ടി ഒരു തീരുമാനം എടുക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇതാണ് മദ്ധ്യസ്ഥശ്രമങ്ങള്‍ വിജയിക്കാതെ പോകാനിടയാക്കിയതെന്ന് കരുതുന്നു.
സഭാതര്‍ക്കം പരിഹരിക്കാന്‍ ഇനിയും ആരു മദ്ധ്യസ്ഥതവഹിക്കാന്‍ വന്നാലും മലങ്കര ഓര്‍ത്തഡോക്സ് സഭ വേണ്ടെന്ന് പറയില്ല. സ്വാഗതം ചെയ്യും. സഭാ തര്‍ക്ക പരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായി വാര്‍ത്തകള്‍ കണ്ടു. എന്നാല്‍ ഇതുവരെയും ഉപസമിതി സഭാനേതൃത്വത്തെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വാര്‍ഷികവും കാതോലിക്കേറ്റ് ശതാബ്ദി മഹാസംഗമവും നവംബര്‍ 25 ന് എറണാകുളത്ത് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കാതോലിക്കേറ്റ് ശതാബ്ദിയാഘോഷങ്ങളുടെ പ്രചരണാര്‍ത്ഥം നടത്തുന്ന മാര്‍ത്തോമ്മന്‍ പൈതൃകസന്ദേശപ്രചരണജാഥ ഇന്ന് ആരംഭിക്കും.
എറണാകുളം മറൈന്‍ഡ്രൈവില്‍ നവംബര്‍ 25 നടക്കുന്ന ശതാബ്ദി സമ്മേളനം മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്യും. ടിബറ്റിന്റെ ആത്മിയാചാര്യന്‍ ദലൈലാമ ചടങ്ങില്‍ സംബന്ധിക്കും.
ആഘോഷപരിപാടികളുടെ ഭാഗമായി ഇടവക ഭദ്രാസന സഭാതലങ്ങളിലായി 100 കോടിയില്‍ പണം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും. ആഘോഷങ്ങളുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന മൂന്ന് സന്ദേശയാത്രകളില്‍ ഓര്‍ത്തഡോക്സ് സഭാസെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് നയിക്കുന്ന യാത്ര ഇന്ന് തിരുവിതാംകോട് പള്ളിയില്‍ നിന്നും ആരംഭിക്കും. വൈകിട്ട് 3 ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ സന്ദേശയാത്ര ഉദ്ഘാടനം ചെയ്യും. വിവിധയിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 28 ന് നിരണം വലിയപള്ളിയില്‍ സമാപിക്കും.
അല്മായട്രസ്റ്റി എം.ജി ജോര്‍ജ്ജ് മുത്തൂറ്റ് നയിക്കുന്ന ജാഥ നവംബര്‍ 4 ന് ചെന്നൈയില്‍ കുര്യാക്കോസ് മാര്‍ ക്ലിമിസ് ഉദ്ഘാടനം ചെയ്യും. വൈദികട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് നയിക്കുന്ന ജാഥ നവംബര്‍ 8 ന് കണ്ണൂരില്‍ ഏബ്രഹാം മാര്‍ ഏപ്പിപ്പാനിയോസ് ഉദ്ഘാടനം ചെയ്യും. 15 ന് കോട്ടയത്ത് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: