തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും ലോകത്തിന്റെ ഏത് കോണില്‍ നിന്നും മണിക്കൂറുകള്‍ക്കകം വെരിഫൈ ചെയ്ത് കിട്ടാനുള്ള ഓണ്‍ലൈന്‍ സംവിധാനം പ്രാവര്‍ത്തികമായി. ഇതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന മൈ ഈസി ഡോക്സ് എന്ന ചെന്നൈയിലെ സോഫ്റ്റ്വെയര് കമ്പനിയുമായി സര്‍വ്വകലാശാല ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഭരണ വിഭാഗത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം അബ്ദുള്‍ സലാമിന്റെ സാന്നിധ്യത്തില്‍ സര്‍വ്വകലാശാലക്ക് വേണ്ടി രജിസ്ട്രാര്‍ ഡോ.പി.പി മുഹമ്മദും, കമ്പനിക്ക് വേണ്ടി ഡയറക്ടര്‍ ഡോ.ഷമീം ജലീലും ധാരണാ പത്രത്തില്‍ ഒപ്പിട്ടു.
ലോകമെങ്ങും വ്യാജ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഓരോ കമ്പനിയും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് മുമ്പും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഡ്മിഷന് നല്‍കുന്നതിന് മുമ്പും സര്‍ട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി സര്‍വ്വകലാശാലയില്‍ നിന്ന് അന്വേഷിച്ചറിയാറുണ്ട്. ഇതിനായി സര്‍ട്ടിഫിക്കറ്റുകളുടെയും, മാര്‍ക്ക്ലിസ്റ്റുകളുടെയും ഫോട്ടോ കോപ്പികളും ചലാന്‍ രശീതിയും അയച്ച് നല്കേണ്ടിയിരുന്നു. ഗള്‍ഫ് മേഖലയിലും അമേരിക്ക, കാനഡ പോലുള്ള രാജ്യങ്ങളിലുമൊക്കെ കൊറിയര്‍ മുഖേന ഇവ എത്തിച്ചേരുന്നതിന് വലിയ കാലതാമസമാണ് ഉണ്ടായിരുന്നത്. ഇത് പരിഹരിക്കാനാണ് മലയാളികളായ തൊഴിലന്വേഷകര്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ ഓണ്‍ലൈന്‍ വെരിഫിക്കേഷന് സംവിധാനം ആവിഷ്കരിച്ചിട്ടുള്ളതെന്ന് വൈസ്ചാന്‍സലര്‍ ഡോ.എം അബ്ദുള്‍ സലാം അറിയിച്ചു. ചടങ്ങില്‍ പ്രൊവൈസ് ചാന്‍സലര്‍ പ്രൊഫ.കെ.രവീന്ദ്രനാഥ്, ഫിനാന്‍സ് ഓഫീസര്‍ കെ.പി രാജേഷ്, പരീക്ഷാ കണ്ട്രോളര് വി. രാജഗോപാലന്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ വി.ടി മധു തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: