കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി ആദ്യഘട്ടത്തില്‍തന്നെ തൃപ്പൂണിത്തുറവരെ നീട്ടുമെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന് വ്യക്തമാക്കി. ആലുവയില്‍നിന്ന് തൃപ്പൂണിത്തുറ പേട്ടവരെ എത്തിനില്‍ക്കുന്ന മെട്രോറെയില്‍ പേട്ടയില്‍നിന്ന് തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് സമീപംവരെ നീട്ടുന്ന കാര്യം തീരുമാനിച്ചതായി കത്തില്‍ പറയുന്നു. തൃപ്പൂണിത്തുറ രാജഗിരി റസിഡന്റ്സ് അസോസിയേഷന് എഴുതി നല്കിയ മറുപടിയില്‍ അദ്ദേഹം പറഞ്ഞു.
മെട്രോറെയിലിന്റെ ആദ്യ അലൈന്മെന്റില്തന്നെ തൃപ്പൂണിത്തുറവരെ പദ്ധതി ദീര്‍ഘിപ്പിക്കുന്ന കാര്യം പരിഗണിച്ചിരുന്നെങ്കിലും രാഷ്ട്രീയ-ഭൂമാഫിയകള്‍ ചേര്‍ന്ന് പദ്ധതി അട്ടിമറിച്ചതായി ആരോപിക്കപ്പെട്ടിരുന്നു. വൈറ്റില-പേട്ട റോഡിന്റെ സ്ഥലമെടുപ്പ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും പേട്ടയിലെ ടെര്‍മിനല്‍ സ്റ്റേഷന്റെ വിവാദങ്ങളും പരിഹരിച്ചുകൊണ്ടുള്ളതാണ് പുതിയ തീരുമാനമെന്ന് കരുതപ്പെടുന്നു. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് സമീപം ഒഴിഞ്ഞുകിടക്കുന്ന ഏക്കറുകണക്കിന് സ്ഥലം ഉപയോഗപ്പെടുത്തി മെട്രോറെയിലിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നത് ജില്ലയുടെ തെക്കുകിഴക്കന്‍ മേഖലയില്‍പ്പെട്ട യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കും. നഗരസഭയുടെ ബസ് ടെര്‍മിനല്‍ പദ്ധതി റെയില്‍വേ സ്റ്റേഷനടുത്ത് പൂര്‍ത്തിയാക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാവും. പേട്ടയില്‍നിന്ന് ഏകദേശം 1.5 കിലോമീറ്റര്‍ ദൂരമാണ് റെയില്‍വേ സ്റ്റേഷന് സമീപത്തേക്കുള്ളത്.
മെട്രോറെയില്‍ തൃപ്പൂണിത്തുറക്ക് നീട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ട് ഭാരവാഹികള്‍ അയച്ച കത്തിനുള്ള മറുപടിയിലാണ് ഇ.ശ്രീധരന് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: