പാലക്കാട്്: കോയമ്പത്തൂര്‍-പാലക്കാട് റെയില്‍പാതയില്‍ കഞ്ചിക്കോടിനു സമീപം ഉരുള്‍പൊട്ടി. മണ്ണും മരവും റയില്പ്പാളത്തിലടിഞ്ഞ് തീവണ്ടി ഗതാഗതം മുടങ്ങി. വന്‍കൃഷിനാശവും സംഭവിച്ചു. സംഭവ സമയത്ത് ഇതുവഴി കടന്നുപോവുകയായിരുന്ന ചരക്ക് തീവണ്ടി പാളത്തില്‍ കുടുങ്ങിയെങ്കിലും അപകടം ഒഴിവായി. മറ്റു പാസഞ്ചര്‍ തീവണ്ടികള്‍ ഈ സമയം വരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഞായറാഴ്ച രാത്രിയില്‍ ഈ ഭാഗത്തുണ്ടായ കനത്തമഴയിലാണ് ഉരുള്‍പൊട്ടിയത്. കഞ്ചിക്കോട് വല്ലടി വേലഞ്ചേരി ഒറ്റമൂച്ചിമലയിലാണ് ഉരുള്‍പൊട്ടില്‍. തുടര്‍ന്ന് കുത്തിയൊലിച്ച മലവെള്ളത്തില്‍ വന്മരങ്ങളും കല്ലുകളും ചെളിയും മറ്റും ട്രാക്കിലേക്ക് വന്നടിയുകയായിരുന്നു. ബി ട്രാക്കിലാണ് അഞ്ഞൂറ് മീറ്ററോളം ദൂരം പാളത്തില്‍ മരങ്ങളും ചളിയും മറ്റും അടിഞ്ഞുകൂടിയത്. ദേശീയപാത 47 ല്‍ നിന്ന് നാല് കിലോമീറ്ററോളം ദൂരെയാണ് സംഭവം.
കൊയ്തെടുക്കാറായ വേലഞ്ചേരിയിലെ പാടശേഖരങ്ങളാണ് മണല്‍മൂടി പൂര്‍ണമായി നശിച്ചത്.
മലബാര്‍ സിമന്റ് ഫാക്ടറിയില്‍നിന്നും സിമന്റ് കയറ്റിപോവുകയായിരുന്ന ഗുഡ്സ് തീവണ്ടിയാണ് അപകടത്തില്‍പെട്ടത്. 42 ബോഗികളുള്ള തീവണ്ടിയുടെ എട്ട് ബോഗികളില്‍ പകുതിയോളം മണ്ണും മണലും അടിഞ്ഞ് മൂടപ്പെട്ടിരുന്നു. റെയില്‍പാളങ്ങളും ചിലയിടങ്ങളില്‍ വളഞ്ഞിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ബി ട്രാക്ക് വഴിയുള്ള ഗതാഗതവും നിര്‍ത്തിവച്ചു.
പാളങ്ങളും ബോഗികളും യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കികൊണ്ടിരിക്കുകയാണ്. നാല് ജെസിബികളും നാനൂറോളം തൊഴിലാളികളും എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ മണ്ണു നീക്കം ചെയ്തുവരികയാണ്.
വന്മരങ്ങളും കല്ലുംചെളിയും ഒഴുകിവന്ന് ട്രാക്കിന്റെ അര കിലോമീറ്ററോളംദൂരമാണ് മൂടിയിട്ടുള്ളത്. പാളം താഴ്ന്നിട്ടുമുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ ലൈന്‍ പൂര്‍ണമായും ഗതാഗത യോഗ്യമാക്കാന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീവണ്ടി ഗതാഗതം എ ട്രാക്കിലേക്കു മാറ്റിയതിനാല്‍ ഭാഗികമായി തീവണ്ടി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. ഇതുമൂലം പല തീവണ്ടികളും വൈകിയാണ് ഇതുവഴി കടന്നുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: