കോട്ടയം: രാജ്യത്ത് ഇന്ന് നടപ്പാക്കിവരുന്ന പുത്തന്‍ സാമ്പത്തിക നയങ്ങള്‍ വരുത്താനിടയുള്ള ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുകയും, ഇതിനെതിരെ സ്വദേശി ജാഗരണ്‍ മഞ്ചിന് രൂപം നല്‍കിക്കൊണ്ട് സാമ്പത്തിക സ്വാത ന്ത്ര്യം നഷ്ടപ്പെട്ടാല്‍ രാഷ്ട്രീയ സ്വാതന്ത്ര്യം നിലനില്‍ക്കില്ല എന്ന തത്വത്തിലൂന്നി ജനങ്ങളില്‍ സ്വാഭിമാനവും സ്വദേശിയും ശീലമാക്കാനുള്ള പ്രചരണ വേലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിത്വമാണ് ദത്തോപാന്ത് ഠേംഗ്ഡിജിയെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി എന്‍.കെ. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു.
ഭാരതീയ മസ്ദൂര്‍ സംഘ് സ്ഥാപകന്‍ ദത്തോപാന്ത് ഠേംഗ്ഡിജി അനുസ്മരണ സമ്മേളനം കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്‍കിട കുത്തകകള്‍ക്കു മുന്നില്‍ എല്ലാം അടിയറവു വയ്ക്കുന്ന കേന്ദ്രനയത്തെതുടര്ന്ന് ഇന്ന് രാജ്യം ഏറ്റവും വലിയ അരാജകത്വത്തില്പ്പെട്ടിരിക്കുകയാണ്. വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടിയ ജനത്തിന്റെ അടുപ്പില്‍ വെള്ളം കോരിയൊഴിക്കുന്ന നടപടിയാണ് യഥാര്‍ത്ഥത്തില്‍ എല്‍പിജി സിലിണ്ടറില്‍ വരുത്തിയിരിക്കുന്ന പരിഷ്കാരങ്ങള്‍കൊണ്ട് ചെയ്തിരിക്കുന്നത്.
എല്‍ഐസി അടക്കമുള്ള പൊതുമേഖലയുടെ ഓഹരി വിറ്റഴിക്കുന്നതിനും പെന്ഷന് ഫണ്ടിലെ ആയിരക്കണക്കിനു കോടികള്‍ ഷെയര്‍മാര്‍ക്കറ്റില്‍ ചൂതാട്ടത്തിനു വയ്ക്കാനും റീട്ടെയ്ല്‍ രംഗത്ത് വാള്‍മാര്‍ട്ട് അടക്കമുള്ള വിദേശകുത്തകകള്‍ക്കു തീറെഴുതിയും അനിയന്ത്രിതമായ ജീവിതച്ചിലവിനെതിരെയുമായി 2013 ഫെബ്രുവരി 21, 22 തീയതികളിലായി സംയുക്ത ട്രേഡ് യൂണിയന് നടത്താന്‍ നിയമിച്ചിട്ടുള്ള പണിമുടക്കില്‍ ബിഎംഎസ് മുന്‍നിരയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസ് കോട്ടയം ജില്ലാ പ്രസിഡന്റ്, പി.കെ. രവീന്ദ്രനാഥ് അധ്യക്ഷം വഹിച്ച യോഗത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് ബൗദ്ധിക് ശിക്ഷന്‍ പ്രമുഖ് പി.ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ്പ്രസിഡന്റ്മാരായ കെ.എം.ഗോപി, ടി.കെ. തുളസീദാസന്, പി.കെ. സന്തോഷ് ജോയിന്റ് സെക്രട്ടറി എന്‍.എം.രാധാകൃഷ്ണന് ട്രഷറര്‍ വി.എസ്.പ്രസാദ് തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് ഉണ്ണിത്താന് സ്വാഗതവും സംസ്ഥാന സമിതിഅംഗം കെ.എന്‍.മോഹനന് യോഗത്തിന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: