കോട്ടയം: മെഡിക്കോസ് ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ കഴിഞ്ഞ എട്ടുമാസമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിവന്ന സമരത്തിന് പരിസമാപ്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനവും സര്‍ക്കാര്‍ അംഗീകരിച്ചതായി ഭാരവാഹികള്‍ അവകാശപ്പെട്ടു. മൂന്നു വര്‍ഷമായി വര്‍ദ്ധിപ്പിച്ച നിര്‍ബന്ധിത സേവനം ഒരു വര്‍ഷമായി പുനര്‍നിര്‍ണ്ണയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളുടെ പി ജി വിദ്യാഭ്യാസത്തിന് തടസമായി നിന്ന സി ആര് സ് പൂര്‍ണ്ണമായും നിര്‍ത്തലാക്കിയതായും ഭാരവാഹികള്‍ പറഞ്ഞു.
പ്രസവ ആനുകൂല്യങ്ങള്‍ എടുത്തുകളഞ്ഞത് പുനഃസ്ഥാപിക്കുകയും, ആരോഗ്യ വകുപ്പില്‍ 210 ലധികം തസ്തികകള്‍ നിലവില്‍ സൃഷ്ടിച്ചിട്ടുള്ളതായും, പി.എസ്.സി യുമായി ചര്‍ച്ച ചെയ്ത് തസ്തികകളില്‍ വര്‍ദ്ധനവ് വരുത്തുമെന്നും മുഖ്യമന്ത്രിയും, വകുപ്പ് മന്ത്രിയും ഉറപ്പ് നല്‍കിയതായും അവര്‍ പറഞ്ഞു. ഹൗസ് സര്ജ്ജന്മാരുടെ വേതനം 15000മായി ഉര്ത്തുന്നതിനൊപ്പം പി ജി വിദ്യാര്‍ത്ഥികളുടെ വേതനം വര്‍ദ്ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. വി ആര് എസ്സ്, എസ് ആര് എന്നിവ ചെയ്യുന്നവര്‍ക്ക് പി എസ് സി റാങ്ക് ലിസ്റ്റുകളില്‍ മുന്‍ഗണന ലഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ കേരള മെഡിക്കോസ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഡോ. കൃഷ്ണദാസ് കെ വി, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജിനേഷ് പി ബി, സംസ്ഥാന സമതി അംഗങ്ങളായ ഡോ. ഷംനാസ് പി, ഡോ. സനൂപ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: