തൃശൂര്‍ : നേഴ്സുമാര്‍ക്ക് ന്യായമായ ശമ്പളം നല്‍കാതെ അവരെ പീഡിപ്പിക്കുന്ന ആശുപത്രികളുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ശോഭാ സുരേന്ദ്രന് പറഞ്ഞു. ബലരാമന് കമ്മീഷന് റിപ്പോര്‍ട്ട് പ്രാവര്‍ത്തികമാക്കാതെ സര്‍ക്കാര്‍ ഇരട്ടത്താപ്പ് കളിക്കുകയാണ്. മാനേജ്മെന്റുകളെ സഹായിക്കുന്ന നിലപാടാണ് നേഴ്സുമാരുടെ സമരത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രിയും സര്‍ക്കാരും സ്വീകരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ മൃതശരീരമാണ് പഠനവിധേയമാക്കുന്നതെങ്കില് തൃശൂര്‍ മദര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയിലെത്തുന്ന രോഗികളെ നേഴ്സിങ്ങ് വിദ്യാര്‍ത്ഥികളാണ് പരീക്ഷണ വിധേയമാക്കുന്നതെന്നും രോഗിയുടെ ജീവന് വച്ച് പന്താടുകയാണ് ഹോസ്പിറ്റല്‍ അധികൃതരെന്നും അവര്‍ പറഞ്ഞു.
വിദഗ്ദ്ധരായ നേഴ്സുമാര്‍ ആശുപത്രിയിലുള്ളപ്പോള്‍ അവര്‍ക്ക് തൊഴില്‍ നിഷേധിച്ച് നേഴ്സിങ്ങ് വിദ്യാര്‍ത്ഥികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്നതിലൂടെ രോഗികളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത നടപടിയാണ് മാനേജ്മെന്റ് സ്വീകരിക്കുന്നത്. മദര്‍ ആശുപത്രിയില്‍ നടന്നുവരുന്ന സമരത്തിന്റെ ഭാഗമായി ഇന്നലെ സംഘടിപ്പിച്ച ഉപരോധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
രോഗികളോടുള്ള വെല്ലുവിളി അവസാനിപ്പിച്ച് നേഴ്സുമാരുടെ സമരം തീര്‍ക്കാന്‍ തൊഴില്‍ മന്ത്രി ഇടപെടണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആശുപത്രി മാനേജ്മെന്റും സര്‍ക്കാരും നേരിടേണ്ടിവരുമെന്നും ശോഭാ സുരേന്ദ്രന് മുന്നറിയിപ്പ് നല്കി. സമരത്തില്‍ ലാലൂര്‍ സമരസമിതി കണ്‍വീനര്‍ ടി.കെ.വാസു, എഐവൈഎഫ് ജില്ലാ സെക്രട്ടറി ജോബി, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി ആന്റോ, ഡിവൈഎഫ്ഐ അയ്യന്തോള്‍ മേഖലാ സെക്രട്ടറി ബിജു, യുവമോര്‍ച്ച ജില്ല സമിതി അംഗം ടി.കെ.രതീഷ്, കെ.എസ്.യു. ജില്ല പ്രസിഡണ്ട് ശോഭ സുബിന്, യു.എന്‍.എ. സംസ്ഥാന പ്രസിഡണ്ട് ജാസ്മിന് ഷാ, സുധീപ് കൃഷ്ണന്, എന്‍.വി.സുധീപ്, നവീന്‍ പി.വര്‍ഗീസ്, മഹിളാമോര്‍ച്ച എറണാകുളം ജില്ലാ പ്രസിഡണ്ട് സഹജ ഹരിദാസ്, പാലക്കാട് ജില്ല കമ്മിറ്റി പ്രസിഡണ്ട് സത്യഭാമ, തൃശൂര്‍ ജില്ലാ പ്രസിഡണ്ട് പ്രസന്ന ശശിധരന്, ചന്ദ്രികടീച്ചര്‍, ഗിരിജ സുരേഷ്, പ്രിയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: