കോട്ടയം: ഭക്ഷ്യവകുപ്പില്‍ അഴിമതി വ്യാപകവും, വകുപ്പു നിയന്ത്രിക്കുന്നത് മാഫിയാസംഘവും ആയി മാറിയതിനാല്‍ ഭക്ഷ്യവകുപ്പിനു പുതിയ മന്ത്രിയെ കണ്ടെത്തണമെന്ന് ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പരാതി നല്കിയാലും നടപടിയില്ലാത്ത വകുപ്പാണ് ഭക്ഷ്യവകുപ്പ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ് പരാതി അന്വേഷിക്കുന്നത്. അഴിമതിക്കു കൂട്ടുനില്‍ക്കുന്ന ഭക്ഷ്യവകുപ്പിലെ വിജിലന്‍സ് വിഭാഗം പിരിച്ചുവിട്ട് പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിജിലന്‍സ് വിഭാഗം പുനഃസംഘടിപ്പിക്കണം.
പ്രതിമാസം 13 കോടി രൂപയുടെ റേഷന്‍ കരിഞ്ചന്തയും 3 കോടി രൂപ ഉദ്യോഗസ്ഥര്‍ക്ക് മാസ കിമ്പളവും നല്‍കുന്നുണ്ടെന്ന് റേഷന്‍ വ്യാപാരി സംഘടന സര്‍വ്വേ നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു. ഇടുക്കി ജില്ലയില്‍ നിന്നുമാത്രം 4 കോടി രൂപ ഉദ്യോഗസ്ഥര്‍ റേഷന്‍ വ്യാപാരികളില്‍ നിന്നും പിരിച്ചെടുത്തതായി പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും സര്‍ക്കാരിനു സമര്‍പ്പിച്ചു. ഭക്ഷ്യവകുപ്പിലെ അഴിമതികളെ സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകളും പരമ്പരകളും പ്രസിദ്ധീകരിച്ചു എങ്കിലും നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അന്വേഷണ ചുമതല ഭക്ഷ്യവകുപ്പിലെ വിജിലന്‍സ് ഓഫീസര്‍ക്കു നല്കി അന്വേഷണം പ്രഹസനമാക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയുമാണ് സര്‍ക്കാര്‍.
സ്ഥലം മാറ്റം ലഭിക്കുന്നതിന് ഉദ്യോഗസ്ഥര്‍ നല്‍കേണ്ട തുകയെ സംബന്ധിച്ച ലേലം വിളിയോടെയാണ് അഴിമതിക്കു തുടക്കം. വന്‍തുക നല്കുന്ന ഉദ്യോഗസ്ഥര്‍ ആ പണം റേഷന്‍ വ്യാപാരികളില്‍നിന്നും ഈടാക്കുന്നു. കാര്‍ഡ് ഉടമകള്‍ക്കു നല്‍കേണ്ട റേഷന്‍ സാധനങ്ങള്‍ മറിച്ചു വിറ്റ് ഈ പണമുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ റേഷന്‍ വ്യാപാരികള്‍ക്ക് മൗനാനുവാദം നല്കുന്നു. ജില്ലാ സപ്ലൈ ഓഫീസര്‍ തസ്തികയിലേക്ക് സ്ഥലം മാറ്റം ലഭിക്കാന്‍ 5 മുതല്‍ 10 ലക്ഷം വരെയും, താലൂക്ക് സപ്ലൈ ഓഫീസര്‍ 3 മുതല്‍ 5 ലക്ഷം വരെയും നല്‍കേണ്ടി വരുന്നുണ്ട്.
പുതിയ റേഷന്‍ കടകള്‍ ലഭിക്കുന്നതിന് ഒരു ലക്ഷം രൂപയും, സസ്പെന്റ് ചെയ്ത കടകള്‍ തിരിച്ചു ലൈസന്‍സിക്കു തന്നെ അനുവദിക്കുന്നതിന് 50,000 രൂപയും, ലൈസന്‍സി മരിച്ചാല്‍ നോമിനിയുടെ പേരില്‍ ലൈസന്‍സ് കൈമാറുന്നതിന് 20,000 രൂപയുമാണ് ഉദ്യോഗസ്ഥരുടെ പടി.
അന്നപൂര്‍ണ്ണ, ബ്രഡ് ആന്റ് ബട്ടര്‍ എന്നീ പേരുകളില്‍ പോലീസിലെ വിജിലന്‍സ് വിഭാഗം സപ്ലൈ ഓഫീസുകള്‍ കേന്ദ്രീകരിച്ചു നടത്തിയ വ്യാപക റെയ്ഡില്‍ നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തു എങ്കിലും ഒരാള്‍ക്കെതിരെ പോലും ഭക്ഷ്യവകുപ്പ് നടപടിയെടുത്തില്ലെന്നും ബേബിച്ചന് മുക്കാടന്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: