കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഉപദേശകസമിതി അംഗത്വത്തിന് 100 രൂപ ഫീസ് ഏര്‍പ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ആവശ്യപ്പെട്ടു.
ക്ഷേത്രഭക്തര്ക്ക് 100 രൂപ അംഗത്വഫീസ് ഏര്‍പ്പെടുത്തിയതിലൂടെ കോടികണക്കിന് രൂപയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തജനങ്ങളില്‍നിന്ന് വസൂലാക്കുന്നത്. ഭക്തജനങ്ങളെ ചൂഷണം ചെയ്ത് വന്‍ലാഭം കൊയ്യാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം ക്ഷേത്രവിരുദ്ധവും കടുത്ത അനീതിയുമാണ്.
ഭക്തജനങ്ങളില്‍നിന്ന് ക്ഷേത്രഉപദേശക സമിതികളെ തെരഞ്ഞെടുക്കുന്നതിന് പണം അടിസ്ഥാന മാനദണ്ഡമാക്കുന്നതിലൂടെ ഭക്തജനങ്ങളുടെ ഭക്തിയെയും വിശ്വാസത്തെയുമാണ് ദേവസ്വം ബോര്‍ഡ് അവഹേളിക്കുന്നത്. ക്ഷേത്രഭരണം സംബന്ധിച്ച് നിരവധി കമ്മീഷന് റിപ്പോര്‍ട്ടുകളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇതൊന്നും തന്നെ പരിഗണിക്കാതെ പുതിയ നിര്‍ദ്ദേശങ്ങള്‍ ദേവസ്വം ബോര്‍ഡ് പരിഗണനയ്ക്ക് കൊണ്ടുവരുന്നത് ക്ഷേത്രങ്ങളെ വ്യാപാരകേന്ദ്രമായി പരിഗണിക്കുന്നതു മൂലമാണ്.
ഭക്തി, ശ്രദ്ധ, വിശ്വാസം, ക്ഷേത്രത്തില്‍ നടത്തുന്ന വഴിപാട്, ക്ഷേത്രകാര്യങ്ങളിലെ സജീവ സാന്നിധ്യം എന്നിവ കണക്കിലെടുത്ത് ക്ഷേത്രഭരണത്തില്‍ നൈപുണ്യമുള്ളവരെയാണ് ക്ഷേത്രഉപദേശക സമിതിയില്‍ നിയോഗിക്കേണ്ടത്. ക്ഷേത്രഭരണം ദേവസ്വം ഉദ്യോഗസ്ഥന്മാരുടെ അധീനതയിലാക്കി ക്ഷേത്രസ്വത്തും, ക്ഷേത്രകാര്യങ്ങളും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുക എന്ന ഗൂഢ ഉദ്ദേശ്യമാണ് സര്‍ക്കാരിനും, ദേവസ്വം വകുപ്പിനുമുള്ളതെന്നും ഇ.എസ്. ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: