കോട്ടയം: കടുവാസങ്കേതസംരക്ഷണത്തിന്റെ പേരില്‍ ശബരിമല ക്ഷേത്രത്തെ വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായി രംഗത്തുവരുമെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ശബരിമലയില്‍ വരുന്ന ഭക്തജനങ്ങളെ ടൂറിസ്റ്റുകളായി ചിത്രീകരിക്കാനും വരുമാനത്തിന്റെ 10 ശതമാനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കൊടുക്കാനുമുള്ള നീക്കം അനുവദിക്കാനാകില്ല. പരിസ്ഥിതിസംരക്ഷണമെന്ന പേരില്‍ ദര്‍ശനത്തിനായി എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കാനുള്ള യുക്തിസഹമല്ലാത്ത നീക്കം പ്രതിഷേധാര്‍ഹമാണ്. വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ ഭാഗികമാകരുത്. വസ്തുതകള്‍ കേന്ദ്രഗവണ്മെന്റിനെ ധരിപ്പിച്ച് പ്രശ്നം പരിഹരിക്കാനുള്ള ബാദ്ധ്യത സംസ്ഥാനസര്‍ക്കാരിനുണ്ട്. അവര്‍ അത് നിറവേറ്റണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്, ജി.സുകുമാരന്‍ നായര്‍ പ്രസ്താവിച്ചു.
കടുവാസങ്കേതസംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നയരേഖ സമര്‍പ്പിച്ചിരിക്കുകയാണ്. കടുവാസങ്കേതങ്ങളില്‍ കോര്‍ ഏരിയായ്ക്ക് പുറത്ത് 20 ശതമാനം വിനോദസഞ്ചാരത്തിന് അനുവദിക്കാം എന്നാണ് ഈ നയരേഖ അനുശാസിക്കുന്നത്. എന്നാല്‍ ശബരിമല പോലെയുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്ക് അതിന്റേതായ പരിഗണന നയരേഖയില്‍ നല്കിക്കാണുന്നില്ല. ഏത് നയരേഖ രൂപപ്പെടുത്തുമ്പോഴും കച്ചവടതാല്പര്യങ്ങള് സംരക്ഷിക്കുകയും നമ്മുടെ സംസ്കാരത്തിന്റെ ആത്മാവായ തീര്‍ത്ഥാടനകേന്ദ്രങ്ങളെ ബോധപൂര്‍വമോ അല്ലാതെയോ അവഗണിക്കുകയും ചെയ്യുകയാണ്. വളരെ ഗൗരവമര്‍ഹിക്കുന്ന മറ്റൊരു വസ്തുത തീര്‍ത്ഥാടനത്തെ ഉപഭോഗസംവിധാനമായ ടൂറിസവുമായി ബന്ധിപ്പിച്ച് ‘പില്‍ഗ്രിം ടൂറിസം’ എന്ന പരികല്പന നല്കി വിശേഷിപ്പിക്കുന്നതാണ്.
നമ്മുടെ മഹത്തായ ആത്മീയപാരമ്പര്യത്തോടു ചെയ്യുന്ന നീതികേടാണിത്. തീര്‍ത്ഥാടനം ടൂറിസമല്ല. തീര്‍ത്ഥാടനത്തിന്റെ സത്തയും ആത്മാവും കളഞ്ഞുകുളിക്കുന്ന ഒരു വിശേഷണമാണ് ‘പില്‍ഗ്രിം ടൂറിസം’. ഈ സമീപനം ഇന്ത്യയെപ്പോലുള്ള ഒരു മതേതരരാജ്യത്തിനു യോജിച്ചതല്ല. നമ്മുടെ സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന സങ്കേതങ്ങളാണ് തീര്‍ത്ഥാടനകേന്ദ്രങ്ങള്‍. അവയെ അവഗണിച്ചുകൊണ്ടുള്ള ഒരു നീക്കവും അഭിലഷണീയമല്ല. സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരനടപടി സ്വീകരിക്കും എന്ന് പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണെന്നും ജി. സുകുമാരന്‍നായര്‍ പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: