കൊച്ചി: വിദ്യാര്‍ത്ഥിയെ ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് മതം മാറാന്‍ തയ്യാറാകാത്തതിനാല്‍. ആലപ്പുഴ സ്വദേശി ജിത്തു മോഹനനെയാണ് കഴിഞ്ഞദിവസം കൊടുങ്ങല്ലൂരില്‍ കാമുകിയുടെ സഹോദരിയുടെ വീട്ടില്‍വച്ച് പെട്രോളൊഴിച്ച് കത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ജിത്തു എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണ്.
ആലപ്പുഴ എസ്ഡി കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയായ ജിത്തു ചാരംമൂട് സ്വദേശിനി ഷബാനയുമായി പ്രണയത്തിലായിരുന്നു. ഈ വിഷയം കോടതിയില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ ഷബാനയുടെ സഹോദരീ ഭര്‍ത്താവും തൃശൂര്‍ എആര്‍ ക്യാമ്പിലെ പോലീസുകാരനുമായ കൊടുങ്ങല്ലൂര്‍ ആനാപ്പുഴ തോപ്പില്‍പറമ്പില്‍ വഹാദ് ജിത്തുവിനെ കൊടുങ്ങല്ലൂരിലെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് വരുത്തുകയായിരുന്നുവത്രെ. ഷബാനയെ വഹാദിന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. പെണ്‍കുട്ടിയുമായുള്ള വിവാഹത്തെ സംബന്ധിച്ച് സംസാരിക്കാനാണെന്ന വ്യാജേനെയാണ് ജിത്തുവിനെ ഫോണില്‍ വിളിച്ച് വരുത്തിയതെന്നാണ് പറയുന്നത്.
വഹാദിന്റെ വീട്ടിലെത്തിയ ജിത്തുവിനോട് ഇസ്ലാം മതത്തിലേക്ക് ചേര്‍ന്നാല്‍ ഷബാനയെ വിവാഹം ചെയ്തുകൊടുക്കാന്‍ തയ്യാറാണെന്ന് ഷബാനയുടെ ബന്ധുക്കള്‍ പറഞ്ഞുവത്രെ. എന്നാല്‍ ജിത്തു അതിന് വിസമ്മതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വഹാദും മറ്റ് ബന്ധുക്കളുമായി വാക്കുതര്‍ക്കം ഉണ്ടായതായും പറയുന്നു. ഇതിനിടെ ജിത്തുവിനെ ബലമായി മതം മാറ്റാന്‍ കൊണ്ടുപോകാന്‍ ശ്രമം നടന്നതായും അത് പരാജയപ്പെട്ടപ്പോള്‍ ജിത്തുവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയാണ് ഉണ്ടായെന്നതാണ് ജിത്തുവിന്റെ മൊഴിയില്‍നിന്നും വ്യക്തമാകുന്നത്.
തീവ്രമായി പൊള്ളലേറ്റ ജിത്തുവിനെ പൊട്ടിഓട്ടോറിക്ഷയില് കയറ്റി കൊടുങ്ങല്ലൂര്‍ മെഡികെയര്‍ ആശുപത്രിയില്കൊണ്ട് തള്ളുകയായിരുന്നു. ആശുപത്രി ജീവനക്കാരാണ് ഇയാളെ എറണാകുളത്ത് എത്തിച്ചത്. ദേഹമാസകലം പൊള്ളലേറ്റ ജിത്തു അത്യാസന്ന നിലയിലാണ്.
സംഭവത്തില്‍ ഷബാനയുടെ സഹോദരീ ഭര്‍ത്താവ് വഹാദിനെതിരെ കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ജിത്തുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രതിസ്ഥാനത്ത് പോലീസുകാരന് ഉള്‍പ്പെട്ടതിനാല്‍ കൊടുങ്ങല്ലൂര്‍ പോലീസ് ജിത്തു സ്വയം പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നു വരുത്തിത്തീര്‍ക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി ജിത്തുവിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയതോടെ ഗത്യന്തരമില്ലാതെയാണ് വഹാദിനെതിരെ കേസെടുത്തത്. ജിത്തുവിന്റെ പിതാവ് നേരത്തെ മരിച്ചിരുന്നു. വിദേശത്തായിരുന്ന അമ്മ ഇന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തും.
പോലീസുകാരനെതിരെ കേസ്
കൊടുങ്ങല്ലൂര്‍ : കാമുകിയുടെ സഹോദരിയുടെ വീട്ടില്‍ യുവാവിന് തീപൊള്ളലേറ്റ സംഭവത്തില്‍ തൃശൂര്‍ എ.ആര്.ക്യാമ്പിലെ പോലീസുകാരനെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തു. ആനാപ്പുഴ സ്വദേശി തോപ്പില്‍ പറമ്പില്‍ വഹദിന്റെ പേരിലാണ് കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്തിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ചക്ക് തന്റെ കാമുകിയെതേടി ആനാപ്പുഴയിലെ വീട്ടിലെത്തിയ ആലപ്പുഴ സ്വദേശി ജിത്ത് മോഹനാണ് ഗുരുതരമായി പൊള്ളലേറ്റത്. കാമുകിയുടെ സഹോദരി ഭര്‍ത്താവായ വഹദ് തന്റെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് ജിത്ത് മോഹന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് വഹദിനെതിരെ കേസെടുത്തിട്ടുള്ളത്.
കെ.എസ്.ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: