കൊല്ലം : മനുഷ്യനിന്ന് പലതും തന്റെ ‘അവകാശം’ ആയിട്ടാണ് കരുതുന്നതെന്ന് മാതാ അമൃതാനന്ദമയി ദേവി. ചില ആഗ്രഹങ്ങളും അവകാശങ്ങളും, അധികാരങ്ങളും എല്ലാ മനുഷ്യര്‍ക്കുമുണ്ട്. അതൊരിക്കലും ഒരു തെറ്റോ കുറ്റമോ അല്ല. പക്ഷെ ആഗ്രഹം, അവകാശം, അധികാരം എന്നിവ സന്തുലനം ചെയ്യാന്‍ നാലാമതൊരു പദം കൂടി ജീവിതത്തിന്റെ ഭാഗമാക്കണം ‘ആദരവ്’. അത് പാടെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എല്ലാത്തിനോടും ആദരപൂര്‍ണമായ ഒരു സമീപനം ഉണ്ടായാല്‍ തന്നെ സമൂഹത്തില്‍, ഈ ലോകത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ജീവിതത്തിന്റെ ഉയരങ്ങളിലേക്ക് പോകണമെങ്കില്‍ തുടക്കം താഴ്മയില്‍ നിന്നായിരിക്കണം. ആകാശംമുട്ടെയുള്ള ഗോപുരം പണിയണമെങ്കില്‍ ആദ്യം, താഴെ, ഭൂമിയില്‍ അതിനുള്ള അടിത്തറ പണിയണം. താഴ്മയാണ് നമ്മളെ ഉയര്‍ത്തുന്നത്. ആദരവാണ് ഒരുവനെ യഥാര്‍ത്ഥ അധികാരിയാക്കുന്നത്, പിറന്നാള്‍ദിന സന്ദേശത്തില്‍ അമ്മ പറഞ്ഞു.
ആരെയും ഒന്നിനേയും ആദരവോടെ നോക്കിക്കാണാന്‍ കഴിയാത്തത് ഈ കാലഘട്ടത്തിന്റെ മുഖമുദ്രയായി മാറിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍, അധികം താമസിയാതെ, പക്വതയില്ലാത്ത ഒരു സമൂഹം ഇവിടെ രൂപം കൊള്ളും. വിദ്യാഭ്യാസവും വിവരശേഖരണവും സയന്‍സും സാങ്കേതികവിദ്യയും ഒക്കെ മനുഷ്യന് സ്വപ്നം കാണാന്‍ കഴിയാത്ത വിധത്തില്‍ വളര്ന്നെന്നിരിക്കും. പക്ഷെ, മാനസികമായും വൈകാരികമായും പക്വതയില്ലാത്ത, വിവേകബുദ്ധി നഷ്ടപ്പെട്ട ഒരു തലമുറ ഉടലെടുത്താല്‍ ആ അവസ്ഥ ഭയാനകമായിരിക്കും, അമ്മ പറഞ്ഞു.
ഇന്നത്തെ കുടുംബബന്ധങ്ങളിലേക്ക് ഒന്നു നോക്കാം. പഴയകാലത്ത് സ്വര്‍ണപ്പാത്രങ്ങള്‍ പോലെയായിരുന്നെങ്കില്‍ ഇന്നത് മണ്‍പാത്രങ്ങള്‍ പോലെയാണ്. ഉടഞ്ഞുതകരാന് നിമിഷങ്ങളെ വേണ്ടു. നമ്മള് എവിടെ പോയാലും കുറച്ചുകഴിഞ്ഞാല്‍ വീട്ടിലെത്തണം എന്നു ചിന്തിക്കും. കാരണം ഏറ്റവും സുരക്ഷിതമായ സ്ഥലവും വിശ്രമം കിട്ടുന്ന സ്ഥലവും നമ്മുടെ വീടാണ് എന്നാണ് നമ്മുടെ സങ്കല്പം. പക്ഷേ ഇന്നുള്ള വീടുകള്‍ ഗൃഹങ്ങളല്ല, ഗ്രഹങ്ങളാണ്. ഓരോരുത്തരും ഓരോ ഗ്രഹങ്ങളില്‍ താമസിക്കുന്നവരെപ്പോലെയാണ്.
പ്രശ്നങ്ങള്‍ ഇല്ലാത്ത ആരുംതന്നെയില്ല. ജീവിതത്തില്‍ പ്രശ്നങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ ആര്‍ക്കും സാധ്യവുമല്ല. ജീവിതത്തില്‍ പ്രശ്നങ്ങളെ രണ്ട് രീതിയില്‍ നേരിടുന്നവരുണ്ട്. ഏതു സാഹചര്യത്തിലും, എല്ലായ്പ്പോഴും ശാന്തരായി സമചിത്തതയോടും സന്തോഷത്തോടും ഏതൊരു പ്രശ്നത്തെയും സ്വാഗതം ചെയ്യുന്നവരാണ് ഒരു കൂട്ടര്. എന്നാല്‍ മറ്റേ കൂട്ടരാകട്ടെ, എന്ത് കിട്ടിയാലും ഒടുങ്ങാത്ത ആഗ്രഹങ്ങളുമായി ദുഃഖിച്ച് അസംതൃപ്തരായി ജീവിക്കുന്നവരാണ്. ഇക്കൂട്ടര്‍ ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ അനുഭവങ്ങളേയും സംഭവങ്ങളേയും പ്രശ്നങ്ങളാക്കി മാറ്റും. നമ്മുടെ മനോഭാവമാണ് നമുക്കും സന്തോഷവും ദുഃഖവും തരുന്നത്. ഈശ്വരനെ കുറ്റപ്പെടുത്തിയിട്ട് യാതൊരു കാര്യവുമില്ല. ഈശ്വരശക്തി എല്ലാവരിലും ഒരേപോലെയുണ്ട്. അതെങ്ങനെ ഉപയോഗിക്കണമെന്നത് നമ്മുടെ കൈകളിലാണ്. മണ്ണുകൊണ്ട് നമുക്ക് ഈശ്വരന്റെ വിഗ്രഹവും ഉണ്ടാക്കാം. ഭൂതത്തിന്റെ വിഗ്രഹവും ഉണ്ടാക്കാം. എന്നാല്‍ ഇന്ന് നമ്മുടെ അവസ്ഥ ഭൂതത്തിന്റെ വിഗ്രഹമുണ്ടാക്കി അതിനെ കണ്ടുപേടിച്ചിരിക്കുന്ന പോലെയാണ്.
നമുക്ക് ലഭിച്ച ഈ ജീവിതം നമുക്കും ലോകത്തിനും പ്രയോജനപ്പെടുന്നവിധം നമ്മള് ജീവിക്കണം. ഒരു മിന്നല്‍പ്പിണറിന് ഒരു നിമിഷത്തെ ആയുസ് മാത്രമേ ഈശ്വരന് നല്കിയിട്ടുള്ളു. മഴവില്ലിനാകട്ടെ കുറച്ച് നിമിഷങ്ങള്‍ മാത്രം, പൂവിന് ഒരു പകല്‍മാത്രം. പൂര്ണചന്ദ്രന് ഒരു രാവ്, പൂമ്പാറ്റയ്ക്ക് ഏതാനും ദിവസങ്ങള്‍. എന്നിട്ടും ആ കുറഞ്ഞ സമയം കൊണ്ട് അവ ലോകത്തെ എത്രമാത്രം സുന്ദരവും സന്തോഷപൂര്‍ണ്ണവും ആക്കുന്നു. മനുഷ്യനും ആ മാതൃക ഉള്‍ക്കൊണ്ട് ഓരോ വ്യക്തിയും സ്വന്തം ജീവിതം കൊണ്ട് ഈ ലോകത്തെ ഒന്നുകൂടി സുന്ദരമാക്കിയിരുന്നുവെങ്കില് എന്ന് അമ്മ ആശിക്കുന്നു. നമ്മുടെ കണ്ണുകളില്‍ നമുക്ക് കാരുണ്യത്തിന്റെ അഞ്ജനം ചാലിക്കാം. ചുണ്ടുകളില്‍ സത്യവാക്കുകളുടെ നിറം പകരാം. കൈകളില്‍ പരോപകാരത്തിന്റെ മെയിലാഞ്ചിയണിയാം.
പെരുമാറ്റത്തില്‍ വിനയത്തിന്റെ മാധുര്യം ചേര്‍ക്കാം. ഹൃദയത്തില്‍ മനുഷ്യസ്നേഹത്തിന്റെയും ഈശ്വരപ്രേമത്തിന്റെയും പ്രകാശം നിറയ്ക്കാം. അങ്ങനെ നമുക്ക് ലോകത്തേയും നമ്മേത്തന്നെയും കൂടുതല്‍ സുന്ദരമാക്കി മാറ്റാം”.
എ. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: