കരുത്തോടെ കൂടുതല്‍ കരങ്ങളിലേക്ക്
ഇന്ന് മുതല്‍ ഒരുമാസക്കാലം ജന്മഭൂമി ദിനപത്രത്തിന്റെ പ്രചരണാര്‍ത്ഥം ബഹുജനസമ്പര്‍ക്ക പരിപാടി നടക്കുകയാണ്. വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്നതിനുള്ള ബൃഹത് പദ്ധതിയുമായി വീടുവീടാന്തരം സമ്പര്‍ക്കം ചെയ്ത് പ്രചാരം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. നാളിതുവരെ ജന്മഭൂമിയില് ജനങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ള വിശ്വാസവും പിന്തുണയും സഹായസഹകരണവും നന്ദിയോടെ സ്മരിച്ചുകൊണ്ടും തുടര്‍ന്നും ജന്മഭൂമിയെ ശക്തിപ്പെടുത്തുവാന്‍ ഹൃദയം തുറന്ന സ്വാഗതം ഈ പദ്ധതിക്കും നല്‍കുമെന്ന് പ്രതീക്ഷിച്ചുകൊണ്ടുമാണ് ജന്മഭൂമി പ്രവര്‍ത്തകര്‍ ഇന്ന് മുതല്‍ രംഗത്തിറങ്ങുന്നത്.
1975 ല്‍ കോഴിക്കോട്ടുനിന്ന് സായാഹ്ന ദിനപത്രമായും അടിയന്തരാവസ്ഥയിലെ സെന്‍സര്‍ഷിപ്പും പത്രവേട്ടയും നിമിത്തം മുദ്രവെക്കപ്പെട്ടതിനെത്തുടര്ന്ന് 1977 ല്‍ കൊച്ചിയില്‍നിന്ന് പ്രഭാത ദിനപത്രമായും പ്രസിദ്ധീകരണ രംഗത്ത് കാലുറച്ച ജന്മഭൂമി കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറിയത് ഒട്ടേറെ കഷ്ടനഷ്ടങ്ങളും ത്യാഗങ്ങളും സഹിച്ചുകൊണ്ടായിരുന്നു. പ്രതികൂലസാഹചര്യങ്ങളോട് മല്ലിട്ടും പ്രതിസന്ധികളെ യാതൊരു ചാഞ്ചല്യവും കൂടാതെ നേരിട്ടും പ്രതിബന്ധങ്ങളെ അതിജീവിക്കുവാന്‍ നാളിതുവരെ പരിശ്രമിച്ചിട്ടുണ്ട്. പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ജന്മഭൂമിപോലുളള ദിനപത്രത്തിന് കേരളത്തിന്റെ സമകാലീന രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളില്‍ ഉണ്ടാവുക സ്വാഭാവികം മാത്രമാണ്. വിവിധ കക്ഷികള്‍ ഭരണത്തില്‍ മാറിമാറി വന്നപ്പോഴും ഒരു ദിനപത്രത്തിന് സര്‍ക്കാരില്‍നിന്നും ന്യായമായും കിട്ടേണ്ട പരിഗണനകളും സഹായങ്ങളും ജന്മഭൂമിക്ക് ലഭിച്ചില്ല. പക്ഷെ അതൊരു പരാതിയോ പരിഭവമോ ആയി സര്‍ക്കാരുകളുടെ മുമ്പാകെ അവതരിപ്പിച്ച് എങ്ങനെയും കൂടുതല്‍ ആനുകൂല്യം നേടി എടുക്കാന്‍ ഒരിക്കലും ജന്മഭൂമി ശ്രമിച്ചിട്ടില്ല. അതിനൊരു പ്രധാന കാരണം വായനക്കാരും ബന്ധുജനങ്ങളും ജന്മഭൂമിയില് അര്‍പ്പിച്ച അചഞ്ചലമായ വിശ്വാസവും എപ്പോഴും നല്‍കിയിട്ടുള്ള പ്രോത്സാഹനവുമാണ്. പത്രത്തെ നാളിതുവരെ താങ്ങിനിര്‍ത്തിയ കരങ്ങള്‍ കൂടുതല്‍ ഉത്സാഹത്തോടും ആവേശത്തോടും കൂടി വീണ്ടും ജന്മഭൂമിക്ക് കരുത്തുപകരും എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് വാര്‍ഷിക വരിസംഖ്യ പദ്ധതിയുമായി ഇന്ന് ജനമധ്യത്തിലേക്ക് ഇറങ്ങുന്നത്.
തിരുവോണക്കാലത്ത് ഒട്ടേറെ വിഭവങ്ങളും ഇനങ്ങളും വായനക്കാര്‍ക്ക് നല്കുവാന് ഇക്കുറി കഴിഞ്ഞു. ഈടുറ്റതും ആകര്‍ഷകവുമായ വിശേഷാല്‍പ്പതിപ്പുകള്‍, വാര്‍ഷികപ്പതിപ്പ്, പ്രതിദിനം രണ്ട് പത്രം തുടങ്ങിയവയെല്ലാം പുറത്തിറക്കാന്‍ ജന്മഭൂമിക്ക് കഴിഞ്ഞത് അഭിമാനകരമായ നേട്ടങ്ങള്‍ തന്നെ. ലിപിയില്‍ വരുത്തിയ മാറ്റം മിഴിവ് പകര്‍ന്നു. ഇനിയും ഒട്ടേറെ വികസനപദ്ധതികള്‍ ഏറ്റെടുത്ത് പത്രത്തെ കൂടുതല്‍ ആകര്‍ഷകവും ജനപ്രിയവുമാക്കാന്‍ കഴിയുമെന്നതില്‍ തികഞ്ഞ ആത്മവിശ്വാസം സംഘാടകര്‍ക്ക് ഉണ്ട്.
സത്യസന്ധമായ പത്രപ്രവര്‍ത്തനവും മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്കിയ പത്ര നയവും വളരെ നിഷ്ഠയോടെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എന്നെന്നും ജന്മഭൂമി കാട്ടിയിട്ടുള്ള പിടിവാശിയും കാര്‍ക്കശ്യവുമാണ് നീണ്ട 34 വര്‍ഷത്തെ ജന്മഭൂമിയുടെ സജീവ സാന്നിദ്ധ്യം പൊതുരംഗത്ത് ശ്രദ്ധേയമാക്കിയത്. പല ദിനപത്രങ്ങളും പ്രതിസന്ധികളില്‍ നിലംപൊത്തി വീണപ്പോള്‍ ഉറച്ച കാല്‍വെയ്പ്പോടെ പതറാതെ ഇന്നും ജന്മഭൂമിക്ക് മുന്നേറാന്‍ കഴിയുന്നു. സാമൂഹ്യ-രാഷ്ട്രീയ-സാംസ്ക്കാരിക രംഗങ്ങളില്‍ കണ്ടുവരുന്ന എല്ലാ പുഴുക്കുത്തുകള്‍ക്കും ജീര്‍ണതകള്‍ക്കും അപചയത്തിനും എതിരെ സ്വീകരിച്ച സന്ധിയില്ലാത്ത നിലപാട് മൂലം വേറിട്ടൊരു പത്രമായിത്തീര്‍ന്നു. മതം രാഷ്ട്രീയത്തെ സ്വാധീനിച്ച് നേട്ടങ്ങള്‍ കൊയ്യുമ്പോഴും രാഷ്ട്രീയം മതത്തെ പ്രീണിപ്പിച്ച് ഖജനാവ് കാലിയാക്കുമ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട യഥാര്‍ത്ഥ മതേതര-മതസൗഹാര്ദ്ദവാദികളുടെ പക്ഷത്തുനിന്ന് ധര്‍മ്മത്തിനും സത്യത്തിനും നീതിക്കുംവേണ്ടി പ്രതികരിക്കുകയാണ് ജന്മഭൂമി ചെയ്തുവരുന്നത്. കേരളത്തിന്റെ വര്‍ത്തമാന സാഹചര്യത്തില്‍ ജന്മഭൂമി അനിവാര്യമാണെന്ന യാഥാര്‍ത്ഥ്യം അതിന്റെ പ്രവര്‍ത്തകരായ ഞങ്ങളെ കൂടുതല്‍ ചുമതലാ ബോധമുള്ളവരാക്കിത്തീര്ക്കുന്നു. സമൂഹത്തോടുള്ള കടപ്പാടും പ്രതിബദ്ധതയുമാണ് പ്രചാരപദ്ധതിയുമായി ജനങ്ങളെ സമീപിക്കുവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. വരിസംഖ്യയായി 1200 അടച്ച് ഒരു വര്‍ഷത്തേക്ക് വരിക്കാരനാകുന്നതിലൂടെ ജന്മഭൂമി ദിനപത്രത്തിന്റെ സര്‍ക്കുലേഷനില്‍ ഭദ്രതയും സ്ഥിരതയും ഉണ്ടാകുന്നു. ഇന്ന് ആരംഭിക്കുന്ന വാര്‍ഷിക വരിസംഖ്യാ സമാഹരണ യജ്ഞത്തില്‍ ഏവരും പങ്കാളികളാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജന്മഭൂമിയുടെ കെട്ടുറപ്പിന് വേണ്ടി നല്കുന്ന ഈ സഹായത്തെ നന്ദിപൂര്‍വം എന്നെന്നും സ്മരിക്കുമെന്ന് അറിയിച്ചുകൊണ്ട്.
സ്നേഹപൂര്‍വം
കുമ്മനം രാജശേഖരന്
ചെയര്മാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: