തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടിയെടുക്കുന്നകാര്യത്തില്‍ പോലീസിലും ഭിന്നത. രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തെ കാര്യമായി പ്രതിരോധിക്കാന്‍ കഴിയാത്തത് വീഴ്ചയെന്നാണ് പോലീസിലെ തന്നെ ഒരുവിഭാഗം വിലയിരുത്തുന്നത്. അധ്യാപകന്റെ കൈപ്പത്തി വെട്ടിയ സമയത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍രൂപമായിരുന്ന എന്‍ഡിഎഫിനെതിരെ ശക്തമായ ചില നടപടികള്‍ എടുത്തിരുന്നു. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തുടരാനായില്ല.
കേന്ദ്രആഭ്യന്തരമന്ത്രി ചിദംബരം കേരളത്തിലെത്തി പോപ്പുലര്‍ഫ്രണ്ട് തീവ്രവാദ സംഘടനയാണെന്ന് സൂചിപ്പിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് എന്ന പേരില്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടനാ പരിപാടികളും സമ്മേളനങ്ങളും നടത്തുന്നത് തുടര്ന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്. കേന്ദ്രസര്‍ക്കാറിന്റെ നിരീക്ഷണത്തിലുള്ള ഇത്തരമൊരു സംഘടനയ്ക്ക് പരിപാടി നടത്താന്‍ അനുവാദം നല്കാതിരിക്കാന് പോലീസിന് കഴിയും. മാത്രമല്ല, നിരോധിത സംഘടനയായ സിമിയുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് പോലീസ് തന്നെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിരോധിത സംഘടനയുമായി ബന്ധമുണ്ട് എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ പോപ്പുലര്‍ഫ്രണ്ടിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ പോലീസിന് കഴിയുമായിരുന്നു. ഇതൊന്നും ചെയ്യാതിരുന്നതാണ് പോലീസിലെ തന്നെ ഒരുവിഭാഗത്തിന്റെ അതൃപ്തിക്കുകാരണം. പ്രത്യേകിച്ച് രഹസ്യാന്വേഷണവിഭാഗമാണ് അതൃപ്തര്‍. പോപ്പുലര്‍ഫ്രണ്ട് ഉള്‍പ്പെടെ സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളുടെ വിശദവിവരങ്ങള്‍ സമയാസമയങ്ങളില്‍ നല്‍കാറുണ്ടെങ്കിലും ഇതനുസരിച്ചുള്ള നടപടികള്‍ വൈകുകയാണ്. സംഘടനകള്‍ പേരുകള്‍ മാറി പ്രത്യക്ഷപ്പെടുകയും ചെയ്യും. സംസ്ഥാനത്ത് 27 കൊലപാതകങ്ങള്‍ പോപ്പലര്ഫ്രണ്ട് നടത്തിയെന്നാണ് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയില്‍ പറഞ്ഞിരിക്കുന്നത്. മുസ്ലീം താല്പര്യത്തിനുപരി ഹിന്ദുവിരുദ്ധതയാണ് പോപ്പുലര്‍ഫ്രണ്ടിന്റെ മുഖമുദ്രയെന്ന് പോലീസ് തന്നെ പറയുന്നുണ്ട്.
ന്യൂനപക്ഷതാല്പര്യങ്ങള് സംരക്ഷിക്കാന്‍ മനുഷ്യാവകാശപ്രവര്‍ത്തനം നടത്തുന്നുവെന്ന പേരില്‍ പുറംപൂച്ച് കാട്ടി താലിബാന് മോഡല്‍ കേരളത്തില്‍ പരീക്ഷിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഈ സംഘടനയെന്ന ആരോപണങ്ങള്‍ക്ക് ശക്തമായ തെളിവാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലം. പ്രത്യേക വിചാരണ സംവിധാനങ്ങളും അവയുടെ വിധി നടപ്പാക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ വെല്ലുന്ന അനുയായികളുമുള്ള സംഘടനയുടെ ക്രൂരമായ ചെയ്തികളിലൊന്നായിരുന്നു കോളേജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിയെടുത്ത സംഭവം. ചെങ്ങന്നൂരില്‍ എബിവിപി വിദ്യാര്‍ത്ഥിയായ വിശാലിനെ കൊലപ്പെടുത്തിയതും ഇതേ രീതിയിലുള്ള ഓപ്പറേഷനാണ്. മുസ്ലീം ഭൂരിപക്ഷമല്ലാത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണിത്. തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ് പോലീസുകാരന് പരിക്കേറ്റിട്ടും കല്ലമ്പലത്ത് ബിജെപി നടത്തിയ പ്രതിഷേധ യോഗത്തില്‍ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കിയിട്ടും പ്രതികളായ പോപ്പുലര്ഫ്രണ്ടുകാര്ക്കെതിരെ നടപടിയെടുത്തിരുന്നില്ല. ഇതും പോലീസിലെ ഒരു വിഭാഗത്തിനെ ചൊടിപ്പിച്ചിട്ടുണ്ട്.
എല്ലാത്തലത്തിലും കടുത്ത വര്‍ഗീയ താല്പര്യങ്ങളും അജണ്ടകളും വച്ചുപുലര്‍ത്തുകയും സംഘടനയുടെ താല്പര്യങ്ങള് മതത്തിന്റെ മൂല്യങ്ങളിലേക്ക് കുത്തിത്തിരുകുകയും ചെയ്ത പോപ്പുലര്‍ ഫ്രണ്ട് മുസ്ലീം സമുദായത്തിലെ ഒട്ടേറെ ചെറുപ്പക്കാരെ വഴിതെറ്റിച്ചുവെന്നതില് സംശയമില്ല. ഹിന്ദുവിരുദ്ധത അല്ലാതെ സമുദായ സ്നേഹമല്ല ഇവരെ നയിക്കുന്നതെന്ന് വ്യക്തമാണ്.
സ്വസമുദായത്തിനുള്ളിലെ അനാചാരങ്ങള്‍ക്കെതിരെ ഒരക്ഷരം ശബ്ദിക്കാന്‍ ഈ ‘മതവിപ്ലവകാരികള്‍’ ഇതുവരെ ശ്രമിച്ചിട്ടില്ല. മൈസൂര്‍ കല്യാണമെന്ന ഓമനപ്പേരില്‍ പാവപ്പെട്ട മുസ്ലീം പെണ്‍കുട്ടികളെ അന്യസംസ്ഥാനത്തുനിന്നെത്തുന്നവര് വിവാഹം ചെയ്യുകയും ഒന്നോ രണ്ടോ വര്‍ഷത്തിനകം ഉപേക്ഷിക്കുകയും ചെയ്യുന്ന ദുരവസ്ഥയ്ക്കെതിരെയോ, മലപ്പുറത്തും വയനാട്ടിലും കാസര്‍കോഡും വിലസിനടന്ന് സമുദായത്തിലെ പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിക്കുന്ന വിവാഹവീരന്മാര്ക്കെതിരെയോ മന്ത്രവാദവും ദുരാചാരപ്രവര്ത്തനങ്ങളും നടത്തി പാവങ്ങളെ പറ്റിക്കുകയും എല്ലാത്തലത്തിലും ചൂഷണം നടത്തുകയും ചെയ്യുന്ന മുസ്ലീം ദിവ്യന്മാര്ക്കെതിരെയോ ഒരു പ്രതികരണവും നടത്താറില്ല.
എന്നാല്‍ അന്യസമുദായത്തില്‍പ്പെട്ട ഏതെങ്കിലും ഒരു ചെറുപ്പക്കാരന് മുസ്ലീം സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയോട് വഴിവക്കില്‍ നിന്ന് മിണ്ടിയാല്‍ സദാചാരം സംരക്ഷിക്കാന്‍ ഗുണ്ടകളെപ്പോലെ ചാടിയെത്തും. അന്യമതങ്ങളെയും സമുദായങ്ങളെയും കൊടിയ ശത്രുതാ മനോഭാവത്തോടെ കാണുകയും തങ്ങളെ എല്ലാവരും ചേര്‍ന്ന് ആക്രമിച്ചില്ലാതാക്കാന്‍ പോവുകയാണെന്ന ധാരണ സ്വസമുദായത്തിനുള്ളില്‍ പരത്തുകയും അതുവഴി മുതലെടുക്കുകയുമാണ് ഇത്തരക്കാര്‍.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും പോപ്പുലര്‍ഫ്രണ്ട് ഭീഷണിയാണെന്ന് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടും അതിന് അനുഗുണമായ നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: