ന്യൂദല്‍ഹി: രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിക്ക് അണ്ണാഹസാരെയുടെ അഭിനന്ദനം.പ്രണബ് ഇന്ത്യയുടെ പ്രഥമപൗരനായിരിക്കുകയാണ്.ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്,ഹസാരെ പറഞ്ഞു.അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട് ഹസാരെ സംഘം ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ അനിശ്ചിതകാല ഉപവാസസമരം ആരംഭിച്ചിട്ടുണ്ട്.ഞായറാഴ്‌ച്ച മുതല്‍ താനും സമരത്തില്‍ പങ്കെടുക്കുമെന്ന് ഹസാരെ അറിയിച്ചു.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഉള്‍പ്പെടെ അഴിമതിയാരോപണം നേരിടുന്ന 15 മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍എന്തിനാണ് സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതെന്നും ഹസാരെ ചോദിച്ചു. ഉപവാസസമരം നടക്കുന്ന ജന്തര്‍മന്തറിലെ വേദിയില്‍ ഹസാരെ സംഘം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മന്‍മോഹന്‍സിംഗിന്റെയും പ്രണബ് മുഖര്‍ജിയുമുള്‍പ്പെടെയുള്ളവരുടെ കൂറ്റന്‍ ചിത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
അഴിമതിവിരുദ്ധ ലോക്പാല്‍ ബില്‍ പാസാക്കാതെ പ്രണബിന് ഒരിക്കലും രാഷ്‌ട്രപതിയാകാന്‍ സാധിക്കില്ലെന്ന് ഹസാരെ സംഘാംഗം അരവിന്ദ് കേജ്‌രിവാള്‍ കഴിഞ്ഞയാഴ്‌ച്ച പറഞ്ഞിരുന്നു. അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാര്‍ക്കെതിരെ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഹസാരെ സംഘം നേരത്തെമുതല്‍ ആവശ്യപ്പെടുന്നുണ്ട്.രാജ്യത്തിന്റെ താല്‍പ്പര്യത്തെ ഹനിക്കുന്ന തരത്തിലുള്ള അഴിമതികള്‍ നടത്തിയതിന്റെ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും നേരത്തെ സംഘം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ലോക്സഭയില്‍ ലോക്പാല്‍ ബില്‍ പാസാക്കിയിരുന്നു.എന്നാല്‍ രാജ്യസഭയില്‍ ബില്‍ ഇതുവരെ പാസാക്കിയിട്ടില്ല. ലോക്പാല്‍ ബില്‍ പാസാക്കാതെ വെച്ചുതാമസിപ്പിക്കുന്നത് അഴിമതിക്കെതിരെ പോരാടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യത്തോടെ എടുക്കാത്തകൊണ്ടാണെന്ന് ഹസാരെസംഘം പറഞ്ഞു. ബുധനാഴ്‌ച്ച 2000 ത്തോളം പേര്‍ ഉപവാസ സമരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: