കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ശുദ്ധികലശം പ്രഹസനമെന്ന് ആരോപണം. രാഷ്ട്രീയ നേതാക്കളുടെയും ദേവീദേവന്മാരുടെയും ഫോട്ടോകള്‍ ശുദ്ധീകരണത്തിന്റെ ഭാഗമായി മാറ്റപ്പെട്ടെങ്കിലും ജയിലിനുള്ളില്‍ മദ്യവും കഞ്ചാവും യഥേഷ്ടം ലഭിക്കുന്നതായാണ് സൂചന. നിരവധി റെയ്ഡുകളും മിന്നല്‍ പരിശോധനകളും നടത്തപ്പെട്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല എന്ന യാഥാര്‍ത്ഥ്യമാണ് ഇതോടെ പുറത്തു വരുന്നത്.
എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് സിപിഎം തടവുകാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ജയിലിനകത്ത് ലഭിച്ചിരുന്നെങ്കില്‍ സമാനരീതിയില്‍ തന്നെയാണ് ഇപ്പോഴും കാര്യങ്ങള്‍ നടക്കുന്നത്. ശിക്ഷാ തടവുകാര്‍ക്ക് മദ്യം എത്തിക്കുന്നതിന് പ്രത്യേക സംവിധാനം തന്നെയുണ്ടെന്ന് റിമാന്റ് തടവുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. 60 രൂപക്ക് മാഹിയില്‍ നിന്നും കിട്ടുന്ന റമ്മിന് ജയിലില്‍ 500 രൂപയാണത്രെ വില ഈടാക്കുന്നത്. മോഷണക്കേസുകളിലും മറ്റുമുള്ള പ്രതികളാണ് കോടതിയിലും മറ്റും പോയിവരുമ്പോള്‍ രഹസ്യമായി ഒളിപ്പിച്ചുവെച്ച് കഞ്ചാവ് പൊതികള്‍ ജയിലിനുള്ളില്‍ എത്തിക്കുന്നത് എന്നാണ് സൂചന. അഞ്ച് കെട്ട് ബീഡിക്ക് ഒരു പൊതി കഞ്ചാവ് എന്ന പഴയകാല സമ്പ്രദായം ഇന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിലനില്‍ക്കുന്നുണ്ട്. ഒരുമാസം 300 രൂപയാണ് തടവുകാര്‍ക്ക് ചെലവിനത്തില്‍ ജയില്‍ ചട്ടം അനുവദിക്കുന്നതെങ്കിലും റിമാന്റ് തടവുകാര്‍ ധാരാളമായി ജയിലില്‍ എത്തുന്നത് കാരണം പണത്തിന് യാതൊരു ബുദ്ധിമുട്ടും ഇവിടെ അനുഭവപ്പെടാറില്ല.
കഴിഞ്ഞ ദിവസം രസകരമായി ഒരു സംഭവം പകല്‍ സമയത്ത് ജയിനുള്ളില്‍ അരങ്ങേറി. തെങ്ങില്ലാത്ത ജയില്‍ വളപ്പിലേക്ക് മുകളില്‍ നിന്നും തേങ്ങ വീണത് ഡ്യൂട്ടിയിലുണ്ടായിരുന്ന വാര്‍ഡന്റെ ശ്രദ്ധയില്‍പ്പെട്ടു. തേങ്ങ എടുത്തുനോക്കിപ്പോള് നടുവെ പിളര്‍ന്ന് ഒട്ടിച്ച നിലയിലായിരുന്നു. പിളര്‍ന്ന് നോക്കിയപ്പോള്‍ കഞ്ചാവ് പൊതികള്‍ തേങ്ങക്കുള്ളില്‍ അടുക്കിവെച്ചിരിക്കുന്ന കാഴ്ചയാണ് പറഞ്ഞത്. ഈ കഞ്ചാവ് ആര്‍ക്കു വേണ്ടിയാണ് ജയിലില്‍ എത്തിയതെന്ന് അന്വേഷിക്കാനുള്ള ഒരു ശ്രമവും ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സ്വാമി എന്ന കോഡ് പേരിലാണ് കഞ്ചാവ് ഇവിടെ അറിയപ്പെടുന്നത്. ഇത്തരം സാമിമാരും മറ്റും ജയിലറകള്ക്കുള്ളില് എത്തുന്ന കാര്യങ്ങള്‍ക്ക് മുന്നില്‍ അധികൃതര്‍ കണ്ണടക്കുന്നതിന് കാരണം തടവുകാര്‍ക്ക് ഭക്ഷണം നല്‍കുന്നതിലും മറ്റുമുള്ള പരാതികള്‍ ഒഴിവാക്കിക്കിട്ടുമെന്ന് ജയില്‍ അധികൃതരും കണക്ക് കൂട്ടുന്നതാണ്.
എന്തെല്ലാം കര്‍ശന നിരോധനങ്ങള്‍ നടപ്പാക്കിയിട്ടും ജയിലിനുള്ളില്‍ മൊബെയില്‍ ഫോണുകള്‍ സുഗമമായി ഉപയോഗിക്കുന്ന പഠിച്ച കള്ളന്മാര് ഇപ്പോഴും ഇവിടെ ധാരാളമുണ്ടെന്നാണ് പറയപ്പെടുന്നത്. പരിശോധനയില്‍ പിടിച്ചെടുക്കുന്നത് ഒളിപ്പിക്കാന്‍ കഴിയില്ലാത്തവരുടേത് മാത്രമാണ്. ചെപ്പടി വിദ്യകളും കണ്‍കെട്ടുകളുമായി ജയിലിനുള്ളില്‍ അടവുകള്‍ പതിനെട്ടും പയറ്റിത്തെളിഞ്ഞവര്‍ ജീവിക്കുമ്പോള്‍ പരിശോധനകള്‍ വെറും പ്രഹസനമായി മാറുകയാണെന്ന് വ്യക്തം. കിരണ്‍ബേദി തിഹാര്‍ ജയില്‍ സൂപ്രണ്ടായിരുന്നപ്പോള്‍ ചെയ്തതുപോലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ചങ്കൂറ്റമുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടായാലേ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സംശുദ്ധമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: