കോഴിക്കോട് : ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ അന്വേഷണം സിപിഎം പാനൂര്‍ ഏരിയാകമ്മറ്റി അംഗം പി.കെ.കുഞ്ഞനന്തനില്‍ വരെ ഒതുക്കാമെന്ന നേതൃത്വത്തിന്റെ മോഹം വെറുതെയായി. ഇന്നലെ കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് അംഗം പി.മോഹനന്റെ അറസ്റ്റ് പ്രത്യേകിച്ച് സംശയത്തിന്റെ മുള്‍മുനയിലുള്ള പാര്‍ട്ടി ഉന്നതരെ വിറപ്പിച്ചിരിക്കുകയാണ്. കുഞ്ഞനന്തന് കീഴടങ്ങിയതോടെ അന്വേഷണം തടയിടാനുള്ള കുറുക്കുവഴി സിപിഎമ്മിലെ ചില ഉന്നതരും ഇവര്‍ക്ക് പ്രിയപ്പെട്ടവരായ യുഡിഎഫിലെ ചിലരും ചേര്‍ന്ന് നടത്തിയിരുന്നു. എന്നാല്‍ അന്വേഷണസംഘത്തിന്റെ ശക്തമായ ഇടപെടലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ചിലരുടെ നിലപാടുമാണ് അന്വേഷണം തടയിടാനുള്ള നീക്കം തല്ക്കാലം ഇല്ലാതാക്കിയത്.
സിപിഎം കോഴിക്കോട് ജില്ലാകമ്മറ്റിയില്‍ സെക്രട്ടറിക്ക് തൊട്ടുപിന്നില്‍ രണ്ടാമനായിട്ടാണ് പി.മോഹനന് അറിയപ്പെടുന്നത്. ടി.പി.വധം നടന്നതിന് ശേഷം ആഴ്ചകള്‍ കഴിഞ്ഞാണ് ഇയാള്‍ പാര്‍ട്ടി വേദികളില്‍പോലും പ്രത്യക്ഷപ്പെട്ടത്. ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകനെ അറസ്റ്റ്ചെയ്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീമിന്റെ നേതൃത്വത്തില്‍ നടന്ന വടകര ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചില്‍ പോലും പി. മോഹനന് പങ്കെടുത്തിരുന്നില്ല. എന്നാല്‍ ടി.പി. വധക്കേസന്വേഷണം കുഞ്ഞനന്തനില്‍ ഒതുങ്ങുമെന്ന ധാരണയുടെ പേരിലാണ് ഇയാള്‍ വീണ്ടും സജീവമായത്. കഴിഞ്ഞ ദിവസം കോഴിക്കോട് എല്‍ ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ഉദ്ഘാടനം ചെയ്ത പാര്‍ട്ടി പരിപാടിയില്‍ പി.മോഹനന് നടത്തിയ അധ്യക്ഷ പ്രസംഗം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയെ അധിക്ഷേപിച്ച്കൊണ്ടാണ് അന്ന് ഇയാള്‍ സംസാരിച്ചത്. ഇതിനെതിരെ സ്ത്രീ സംഘടനകള്‍ ശക്തമായിട്ടാണ് രംഗത്തുവന്നത്. ഒടുവില്‍ പ്രശ്നത്തില്‍നിന്ന് തടിയൂരാന്‍ മോഹനന് മലക്കം മറിയുകയും ചെയ്തു.
നിരവധി രാഷ്ട്രീയകൊലപാതകങ്ങള്‍ അരങ്ങേറിയ നാദാപുരം മേഖലയില്‍ സിപിഎമ്മിന്റെ എതിര്വാക്കുയരാത്ത നേതാവായിട്ടാണ് പി.മോഹനന് അറിയപ്പെടുന്നത്. പാര്‍ട്ടി നേതൃത്വത്തിന് ഏറ്റവും വേണ്ടപ്പെട്ടവനായി മാറിയ മോഹനന്റെ പാര്‍ട്ടിയിലെ വളര്‍ച്ച മിന്നല്‍ വേഗത്തിലായിരുന്നു.
പി.മോഹനന്റെ അറസ്റ്റിന്തിരെ പ്രതിഷേധത്തിന്റെ പേരില്‍ വ്യാപക അക്രമം നടത്തി കേസന്വേഷണം ഇനിയും ഉന്നതങ്ങളിലേക്ക് പോകാതിരിക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. അന്വേഷണം ഇതേ ദിശയില്‍ മുന്നോട്ട് നീങ്ങിയാല്‍ പാര്‍ട്ടി ഉന്നതര്‍ ഇനിയും കുടുങ്ങിയേക്കുമെന്ന് നേതൃത്വം ഭയപ്പെടുന്നുണ്ട്. അണികളെ ഇളക്കിവിടാന്‍ കിണഞ്ഞ് ശ്രമിക്കുകയാണെങ്കിലും ഉദ്ദേശിക്കുന്ന രീതിയില്‍ പ്രതികരണമില്ലാത്തത് നേതൃത്വത്തെ കുഴക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കൊലക്കുറ്റത്തിനുള്ള പി.മോഹനന്റെ അറസ്റ്റ് പാര്‍ട്ടി ഉന്നതരെയും വിറപ്പിക്കുന്നത്.
പി.പി. ദിനേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: