കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ പോലീസ് തിരയുന്ന സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം കുഞ്ഞനന്തന് എവിടെയെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനോട് ചോദിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം.ടി.പി.ചന്ദ്രശേഖരന് വധത്തില്‍ ഗൂഢാലോചനയില്‍ മുഖ്യപങ്കുവഹിച്ചയാളെന്ന് പോലീസ് സംശയിക്കുന്ന സി.പി.എം നേതാവാണ് കുഞ്ഞനന്തന്. സംഭവത്തെത്തുടര്‍ന്ന് ഒളിവിലായ കുഞ്ഞനന്തന് എവിടെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് എളമരം കരീം ഇങ്ങനെ മറുപടി പറഞ്ഞത്.
‘കുഞ്ഞനന്തന് എവിടെയാണെന്ന് എനിക്ക് അറിയില്ല. കണ്ണൂരില്‍ പി.ജയരാജന്റെ പത്രസമ്മേളനത്തില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യം ചോദിക്കാ’മെന്നും കരീം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തവണ നടത്തിയ പത്രസമ്മേളനത്തില്‍ കുഞ്ഞനന്തനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അന്വേഷിച്ച് മറുപടി നല്‍കാമെന്ന് പറഞ്ഞ കരീം ഇന്നലെയും ഈ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. പത്രലേഖകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കിടയിലും സംസ്ഥാനനേതാവായ കരീമിന് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വിശ്വസ്തനെന്നറിയുന്ന ആളാണ് കുഞ്ഞനന്തന്. ടി.പി ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമങ്ങളെയും അന്വേഷണഉദ്യോഗസ്ഥരെയും പതിവു പോലെ കരീം വിമര്‍ശിച്ചു.
ഒരു പോലീസ് ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ പത്രത്തില്‍ വാര്‍ത്ത വരുന്ന സ്ഥിതിയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം അപ്പാടെ പ്രസിദ്ധീകരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും കരീം കുറ്റപ്പെടുത്തി. ടി.കെ.രജീഷുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് അവകാശപ്പെട്ട കരീം രജീഷിനെ ക്രൂരമായി മര്‍ദ്ദിച്ചാണ് മൊഴിയെടുത്തെന്നും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: