കണ്ണൂര്‍: തന്റെ മകന്റെ വധം പുനരന്വേഷിക്കണമെന്ന് ജയകൃഷ്ണന് മാസ്റ്ററുടെ അമ്മ കൗസല്യ. സത്യം ഇനിയെങ്കിലും പുറത്തുവരണമെന്ന് മാക്കൂല്‍പീടികയിലെ വീട്ടില്‍ ‘ജന്മഭൂമി’യോട് സംസാരിക്കവേ അവര്‍ പറഞ്ഞു.
കഴിഞ്ഞദിവസം ഒഞ്ചിയത്തെ ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ ടി.കെ.രജീഷ് തന്റെ മകനെ കൊലപ്പെടുത്തുന്നതില്‍ പങ്കാളിയായിരുന്നുവെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരിക്കുകയാണ്. 1999 ഡിസംബര്‍ ഒന്നിന് വിദ്യാര്‍ത്ഥികളുടെ കണ്മുന്നില് സിപിഎം കൊലക്കത്തിക്കിരയായി പിടഞ്ഞുമരിച്ച കേസ് ശരിയായ ദിശയില്‍ അന്വേഷിക്കാത്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വമാണ്. അവര്‍ക്കെതിരെ നില്‍ക്കുന്നവരെ കൊല്ലും. എന്നിട്ട് പ്രതികളെ ഒളിപ്പിക്കും. കണ്ണീരോടെ കൗസുവമ്മ പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന പോലീസ് അന്വേഷണം പോലും തൃപ്തികരമായിരുന്നില്ല. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി പറഞ്ഞിട്ടുപോലും ഒന്നും നടന്നില്ല. അതില്‍ ഏറെ ദുഃഖമുണ്ട്. ടി.കെ.രജീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവന്ന് കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. മാര്‍ക്സിസ്റ്റ് അക്രമത്തിന് ഇനിയെങ്കിലും അറുതിയുണ്ടാകണം.ടി.പി.ചന്ദ്രശേഖരന് വധം സംസ്ഥാനത്ത് നടന്നുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ അവസാനത്തേതായിരിക്കണമെന്നും പൊന്നോമന മകനെ നഷ്ടപ്പെട്ടതിന്റെ ദുഃഖം ഉള്ളിലൊതുക്കി വാര്‍ദ്ധക്യജീവിതം തള്ളിനീക്കുന്ന കൗസുവമ്മ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: