ന്യൂദല്‍ഹി: ഡീസലിന്റെ എക്സൈസ് തീരുവ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തിന് കത്തയച്ചു. ഇതു വഴി ലഭിക്കുന്ന അധിക വരുമാനം, സബ്സിഡിയിലൂടെയുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ ഉപയോഗിക്കണമെന്നും പെട്രോളിയം മന്ത്രാലയം അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
പാചകവാതകത്തിന്റെ വില ഇപ്പോള്‍ കൂട്ടേണ്ടതില്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് ആറു മുതല്‍ 10 രൂപ വരെയാണു സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്. ഇതിലൂടെ പെട്രോളിയം കമ്പനികള്‍ക്ക് പ്രതിവര്‍ഷം 1,20000 കോടി രൂപയുടെ നഷ്ടമുണ്ടാവുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നികുതി വര്‍ധിപ്പിച്ച് നഷ്ടം കുറയ്ക്കണമെന്നു പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടത്.
ഇതിനിടെ ക്രൂഡ് ഓയില്‍ വില ബാരലിനു 98 ഡോളറായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില താഴ്ന്നു നില്‍ക്കുകയാണെങ്കിലും രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത് പെട്രോളിയം കമ്പനികള്‍ക്ക് തിരിച്ചടിയായിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: