തിരുവനന്തപുരം: പാര്‍ട്ടിയെ വെല്ലുവിളിക്കുകയും സംസ്ഥാന സെക്രട്ടറിയെ തള്ളിപ്പറയുകയും ചെയ്ത ഒരാള്‍ക്ക് സിപിഎമ്മില്‍ പിടിച്ചു നില്‍ക്കാനാകുമോ ? ഇല്ലേ ഇല്ലെന്നു തന്നെയാകും പാര്‍ട്ടിക്കും പാര്‍ട്ടിയെ കുറിച്ചു പറയുന്നവര്‍ക്കുമുള്ള മറുപടി. എന്നാല്‍ വെല്ലുവിളി വി.എസ്.അച്യുതാനന്ദന്റേതാകുമ്പോള് മറുപടി മാറുന്നു. നടപടിയിലേക്ക് നീങ്ങാനാകാതെ നേതൃത്വം വിറയ്ക്കുന്നു. വി.എസ് ആകട്ടെ ഉറച്ചും.
അച്യുതാനന്ദന് അയച്ച കത്ത് വെറും മാധ്യമസൃഷ്ടിയാണെന്ന സിപിഎം നേതാക്കളുടെ വാദം വി.എസ് തകര്‍ത്തെറിഞ്ഞതു തന്നെ അതിന്റെ തെളിവ്. കേന്ദ്ര നേതൃത്വത്തിന് കത്ത് ലഭിച്ചിട്ടില്ലെന്ന നിലപാട് കൈക്കൊണ്ടിരുന്ന കേന്ദ്രനേതാക്കളെ വെട്ടിലാക്കി കൊണ്ട് കത്തയച്ചുവെന്നതിന് വി.എസ് തന്നെ സ്ഥിരീകരണം നല്കി. കേന്ദ്രനേതൃത്വത്തിന് കത്തയച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ വി.എസ് കത്തിന്റെ ഉള്ളടക്കം മാധ്യമപ്രവര്‍ത്തകരോട് പങ്കുവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. എന്നാല്‍ പ്രചരിച്ച ഉള്ളടക്കം ശരിയല്ലെന്നു പറഞ്ഞുമില്ല. വി.എസിന്റെ സ്ഥിരീകരണം വന്നതിന് പിന്നാലെ കത്ത് കിട്ടിയെന്ന് കാണിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ?പ്രകാശ് കാരാട്ടും വിശദീകരണം നല്കി. വാര്‍ത്താക്കുറിപ്പിലാണ് കാരാട്ട് ഈ കാര്യം അറിയിച്ചത്.
കേരളത്തിലെ മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നെന്നും കാരാട്ടിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വി.എസിന്റെ കത്തിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഇന്നലെ രാവിലെ സിതാറാം യെച്ചൂരിയും വൃന്ദ കാരാട്ടും മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നത്. എന്നാല്‍ താന്‍ കത്തയച്ചിട്ടുണ്ടെന്ന് വി.എസ് സ്ഥിരീകരിച്ചതിനു ശേഷമാണ് കാരാട്ട് നാലുവരി പ്രസ്താവനയിലൂടെ കത്ത് ലഭിച്ച കാര്യം അറിയിച്ചത്. വി.എസ് കത്തയച്ച കാര്യം മാധ്യമസൃഷ്ടിയാണെന്നായിരുന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം. വി.എസ് കേന്ദ്രനേതൃത്വത്തിന് അയച്ചു എന്നുപറയുന്ന കത്തിനെക്കുറിച്ച് വി.എസിനോട് തന്നെ ചോദിക്കണമെന്നായിരുന്നു പിണറായി മറുപടി നല്‍കിയത്. “ഇന്നലെ അയച്ച ആളും കിട്ടിയ ആളും സംഗതി ശരി വച്ചിരിക്കുകയല്ലേ” എന്നായിരുന്നു പിണറായി ഒടുവില്‍ പറഞ്ഞത്.
കത്തയച്ച കാര്യം വിഎസ് തന്നെ സ്ഥിരീകരിച്ചതോടെ പാര്‍ട്ടി ഔദ്യോഗിക നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിഎസിന്റെ കത്ത് പരിഗണിക്കാമെന്ന നിലയില്‍ കാര്യങ്ങളെ കണ്ടിരുന്ന കേന്ദ്രനേതൃത്വത്തിനുള്ള കനത്ത തിരിച്ചടികൂടിയായി വിഎസിന്റെ സ്ഥിരീകരണം. കത്തിന് സ്ഥിരീകരണം നല്കിയ വിഎസിനെതിരെ സിപിഎം നേതാക്കള്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. എളമരം കരീം, ആനത്തലവട്ടം ആനന്ദന്, എം.എ.ബേബി എന്നിവര്‍ വി.എസിനെതിരെ രംഗത്തെത്തി.
വി.എസിന്റെ കത്ത് പി ബി പരിശോധിക്കുമെന്ന് പി ബി അംഗം എം.എ.ബേബി കൊല്ലത്ത് പറഞ്ഞു. മാധ്യമങ്ങള്‍ ഈ രീതിയില്‍ പാര്‍ട്ടിക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ദുരവസ്ഥയാണെന്നും ബേബിക്ക് അഭിപ്രായമുണ്ട്. പാര്‍ട്ടി നേതൃത്വത്തിനെതിരായ വിമര്‍ശനം ശരിയല്ലെന്ന് എളമരം കരീം പറഞ്ഞു. നേതാവിനെ തെരഞ്ഞെടുക്കുന്നത് വ്യക്തികളല്ല. പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായാണ് സംസ്ഥാന നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതെന്നും എളമരം കരീം പറയുന്നുണ്ട്.
വി.എസിന്റെ കത്ത് താന്‍ വായിച്ചിട്ടില്ലെന്നായിരുന്നു പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞത്. മാധ്യമങ്ങളിലൂടെയാണ് കത്തിന്റെ കാര്യം അറിഞ്ഞതെന്നും യെച്ചൂരി വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് കേരളത്തിലെ പാര്‍ട്ടിയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി വി.എസ് അച്യുതാനന്ദന് കേന്ദ്രനേതൃത്വത്തിന് കത്തയച്ചതായുള്ള വാര്‍ത്ത പുറത്തുവന്നത്. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും, സീതാറാം യെച്ചൂരിക്കും വി.എസ് കത്തയച്ചത്. ഈ രീതിയില്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ കഴിയില്ലെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ടി.പി.ചന്ദ്രശേഖരന് വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്നാണ് സൂചനയെന്ന് കത്തില്‍ വ്യക്തമാക്കുന്ന വി.എസ്, കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചാല്‍ പാര്‍ട്ടി തകരുമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും തുറന്നു വ്യക്തമാക്കുന്നു. ഇനി എന്ത് എന്നാണ് പാര്‍ട്ടി നേതൃത്വത്തെ അലട്ടുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ വി.എസ്സിനെ നിസ്സാരമായി കാണാനാകില്ല. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പാര്‍ട്ടിക്ക് മുന്നോട്ടു പോകാനുമാകില്ല. കേരളത്തിലെ പാര്ട്ടിയില്ലെങ്കില് കേന്ദ്രനേതൃത്വം പട്ടിണിയിലുമാണ്. ഏതായാലും നെയ്യാറ്റിന്‍കരയാണ് ഒരു തുറപ്പു ചീട്ട്. അത്രയും സാവകാശം കിട്ടുമെന്ന ആശ്വാസം മാത്രമാണ് കേന്ദ്രനേതൃത്വത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: